Thursday, February 27, 2014

അ ... മ്മ 
................................
ആദ്യാക്ഷരമറിയും മുന്‍പ് 
നീ പഠിപ്പിച്ചതും ഞാന്‍ പഠിച്ചതും 
അമ്മിഞ്ഞപ്പാല്‍ പോല്‍ 
നേര് ചുവച്ചെന്നില്‍
മധുരമായി ഗന്ധമായ് 
വിശ്വാസമായി 
നീ എന്നില്‍ നിറച്ചതും 
നിന്നെത്തന്നെ ആയിരുന്നു 
അമ്മ .....

അമ്മ തന്‍ തൊഴുകയ്യില്‍
ഉണ്ണിക്കൈ ചേര്‍ത്ത്
അമ്മ കാട്ടിത്തന്ന ആ....
അമ്മ ...

ഇന്നലെ അമ്മതന്‍ വിശുദ്ധ നരകം
കാട്ടി ഒരു ദേശാടനക്കിളി
എന്തോപറഞ്ഞു പൊയ്

ഉടഞ്ഞു വീണ രണ്ടക്ഷരങ്ങള്‍
പെറുക്കവേ, അ.. യ്ക്ക്
മുന്‍പില്‍ ആദ്യാക്ഷരം പെറ്റ്
അ...,ആഭിചാരം ,അശ്ലീലം
'വെട്ടു'വഴികളില്‍ വിരുന്നുണ്ടവര്‍
..........................................................
അവന്‍റെ രക്തസാക്ഷിത്വവും 
നിന്‍റെ വൈധവ്യവും 
നൊമ്പരങ്ങള്‍ക്കപ്പുറം
ആഘോഷമായിരുന്നോ..?
ചാനല്‍ ചര്‍ച്ചകളില്‍ 
മുതലക്കണ്ണീര്‍ കയങ്ങളില്‍ 
മുക്കിയും 
ലാഭത്തിന്റെ തുലാസില്‍ 

പങ്കുവച്ചും
പരേതന്‍ വീണ്ടും വീണ്ടും
കൊല്ലപ്പെട്ടിരുന്നുവോ ..
302,ഉം 120ബി യും
ബാധിക്കാത്ത കൊലകള്‍

തെക്കുള്ളോരു കുലം കുത്തിക്കു-
ജയമുറപ്പിക്കാന്‍
വടക്കെന്നോ കൂറുമാറിയവന്‍റെ
ബലിക്ക് വിലയിട്ടു വിറ്റവര്‍
വെട്ടുവഴികളില്‍ കവിതകള്‍
രചിച്ചവര്‍
വാക്കുകളില്‍ കൊലക്കു
ലാക്കുകാണുന്നവര്‍
പണ്ഡിതര്‍.., പരേതന്‍റെ
പിണ്ഡച്ചോറും മൃഷ്ടാനം
കഴിപ്പവര്‍
നിങ്ങള്‍ 'വെട്ട്'വഴികളില്‍
വിരുന്നൂണുകാര്‍
ഇലയിട്ടിരുന്നവരില്‍
നീയും....(രമേ )
ഒക്കെയുമോടുവിലായ്
എന്തിനീ നിരാഹാരം ..?

(നിഷാദ് തങ്കപ്പന്‍ ,തിരുവല്ല
)
കാലിഡോസ്കോപ് 
................................................
മഷി വറ്റി വരണ്ടു ചിന്തകള്‍ 
നാരായമുനയൊടിഞ് അപൂര്‍ണമാം
ഈ താളിയോലയില്‍ 
ജീവിതം പകര്‍ത്തവേ 
മഞ്ഞു പൂത്ത സന്ധ്യകള്‍ 
കൊതിച്ചമനമിന്നു 
സ്വപ്‌നങ്ങള്‍ കത്തിയ 
വിഭൂതിയില്‍ പുതഞ്ഞു 
യോഗികണക്കെ
എന്നില്‍ നിന്നേറെയകലെ...
കറുത്ത ചിത്രങ്ങള്‍ മാത്രം
കാട്ടുന്ന കാലിഡോസ്കോപ്
പോല്‍ കാലം
ശീര്‍ഷകമില്ലാത്ത കവ്യമായ്
ഞാന്‍..
വര്‍ണചിത്രങ്ങള്‍ തേടി
ജീവിതക്കുഴലില്‍
ഏതു പുറം തിരിക്കെണ്ടൂ...?

(നിഷാദ് തങ്കപ്പന്‍,തിരുവല്ല)