Sunday, November 13, 2022

 ദേ മഴവരുന്നുണ്ട്.....


മഴ....

നിനക്ക് കാഴ്ചയും

കലയും കാമവും


എനിക്ക്...

മേൽക്കൂരയില്ലാത്തവന്

കടത്തിണ്ണയിലെ ചാറലും

ചെളിയും

പനിയുമാണ്


ദേ മഴ വരുന്നുണ്ട്

മഴ നിനക്ക്

വർണ്ണക്കുടയുടെ അലങ്കാരം

എനിക്ക്

ചോർച്ചയും


എന്റെ കുടയിലാണ്

നിന്റെ മഴ ജനിക്കുന്നത്

ആകാശക്കുടയിൽ


                           അഡ്വ: നിഷാദ് തങ്കപ്പൻ

 ഇടവഴി

...............

ഈ വഴിയിന്നലെ ചിരിവന്നു

ചിതറിയ മഴയുടെ ഓർമ്മകൾ

നനവാർന്ന കനവുകൾ


ഇടനെഞ്ചിലാദ്യമായ്

പിടയുന്ന നോവായ്

നീ വന്നു തൊട്ടൊരാ

നിറസന്ധ്യയോർമ്മകൾ


നെറ്റിയിൽ കോറിയ

ചന്ദന ചാലു പോൽ

എൻ കാലിണകളിൽ

തണുവായ് തൊട്ടതും 

തണലായ് നിന്നതും


പുസ്തക കെട്ടുകൾ

ചേർത്തു നീ മാറത്ത്

യൗവനം മുടിയ 

നടവഴിയോർമ്മകൾ


ഒരു മാത്ര കണ്ടിടാൻ 

ഇടവഴിയറ്റത്ത്

ഇടനെഞ്ചിടിപ്പുമായ്

ഞാൻ കാത്തു നിന്ന നാൾ


അധരങ്ങൾ ആയിരം കഥകൾ

പകുക്കവേ...

ഇരുപുറം മൂടിയ 

കുടയായോരിടവഴി...


ഇടമുറിഞ്ഞെന്നോ

പിരിയവേയിമകളിൽ

ജലമറ ചാലിച്ച

നിഴലാർന്ന കാഴ്ചകൾ...


ഈ വഴിയിന്നലെ ചിരി വന്നു

ചിതറിയ മഴയുടെ ഓർമ്മകൾ

നനവാർന്ന കനവുകൾ...


         അഡ്വ: നിഷാദ് തങ്കപ്പൻ

Saturday, November 12, 2022

കുഴിയാന സ്വപ്നങ്ങൾ

.......................................

ഓരോ പിൻ നടത്തങ്ങളും

മണൽ വരകളിലൂടെ

എത്തപ്പെട്ടത്

വിശപ്പൊളിച്ച ഗർത്ത -

ങ്ങളിലത്രേ


മുൻകരുതലുകൾക്ക്

കാത്തു നിൽക്കാതെ

കൗതുകം വലിച്ചിട്ടതാണ്

നിന്നെയും എന്നെയും


ഇനി മൺകൂനക്കുഴിയിൽ

കൺപാർത്തിരുന്ന്

നമുക്ക് നക്ഷത്രങ്ങളെ

എറ്റാം


നമ്മുടെ മരുഭൂമികൾക്ക്

നിലാവിന്റെ കുളിർ -

കാഴ്ചകളുണ്ടെന്നും

വറ്റിയ കടലിന്റെ ഉപ്പാണ്

നിനക്കെന്നും

ഓരോ വേലിയേറ്റത്തിലും

മന്ത്രിച്ച് നീ 

ഏകാഗ്രതയെ മുറിപ്പെടുത്തുന്നു


വലിയ മിന്നാമിനുങ്ങുകളെപ്പോലെ

നക്ഷത്രക്കുട്ടന്മാർ

എന്റെ കൗതുക സഞ്ചിയിലേക്ക്

നിലതെറ്റി വീഴുന്നതും

സ്വപ്നം കണ്ട്

ഇമയിളക്കാതെ ഞാൻ


ക്ലോക്കിന്റെ ഉണർത്തു

പാട്ടിനും എനിക്കും

ഇടയിൽ

ജന്മാന്തരങ്ങളുടെ 

ദൈർഘ്യമുണ്ടെന്ന്

ഞെട്ടലോടെ ഓർമ്മിപ്പിച്ച്

പുലരി


എന്നത്തേയും പോലെ 

ഇറയത്തെ മൺകുഴികളിൽ

പിൻ നടത്തങ്ങളുമായി

ഇരപാർത്ത് അവരുണ്ട്


എന്റെ ഉപ്പുപ്പായ്ക്കും

എനിക്കും

ഉണ്ടായിരുന്ന അതേ

ആനകൾ


അഡ്വ: നിഷാദ് തങ്കപ്പൻ

 നിന്റെ പെയ്ത്തുകൾ

......................................

സന്ധ്യയിങ്ങനെ കുതിർന്നു പെയ്യട്ടെ


ഞാൻ വരണ്ട മൺകട്ടകൾക്കിടയിൽ

നിന്റെ ദാഹമായ് കാത്തിരിപ്പുണ്ട്


ഓരോ കാലവും തെറ്റി ...

മോഹങ്ങളിങ്ങനെ പെയ്തിറങ്ങട്ടെ


ഞാൻ കലാന്തരങ്ങളുടെ

പുസ്തകത്താളുകളിൽ

ചിതലരിച്ച ഏടിന്റെയറ്റത്ത്

അർദ്ധവിരാമത്തിന്റെ കറുത്തപൊട്ടിൽ

കുരുങ്ങിക്കിടപ്പുണ്ട്


നിന്റെ മുഴക്കങ്ങളുടെ വെളിച്ചമിങ്ങനെ 

ഇരുൾ തുരന്നുവരട്ടെ


ഞാൻ ആൽപ്സിന്റെ താഴ്‌വരയിൽ

ആരോ കുഴിച്ചിട്ട ദ്രവിച്ച

സംസ്കൃതികളുടെ അന്ധതകൾക്ക് 

കൂട്ടിരിപ്പുണ്ട്


നീ കലങ്ങിയൊഴുകി 

ആമസോണിനെയാവാഹിച്ച്

ഭൂഖണ്ഡങ്ങളിൽ പരന്ന്

എന്നിലേയ്ക്ക് നീളുക


കടലുപ്പേൽക്കാതെ കരൾ നിറയെ

മരുഭൂമികളുടെ 

മൺകൂനച്ചാർത്തുകളുമായ്

ആകാശച്ചുവട്ടിൽ ഞാനുണ്ട്


ഓരോ പെയ്യലുകളും ചെന്നെത്തുന്നത്

മോഹങ്ങളുടെ നയാഗ്രകളിലേയ്ക്കാണ് പെണ്ണേ...


             അഡ്വ: നിഷാദ് തങ്കപ്പൻ

 ഹാങ്ങ്‌ ഓവര്‍

......................................

പാറപ്പുറത്ത് പുഴ വക്കില്‍ 

മഴനനഞ്ഞ് 

അങ്ങനെ കിടക്കാന്‍ തോന്നുന്നു .... 

എന്നിലെ മാലിന്യങ്ങളെ 

മഴത്തുള്ളികള്‍

പുഴയില്‍ ലയിപ്പിച്ച് 

ജ്ഞാനസ്നാനം ചെയപ്പെട്ട് ഞാന്.....

ചിന്തകള്‍ ഘനീഭവിച്ച്

അർദ്ധ ബോധത്തില്‍   

മനസിലെ നിലാവില്‍ 

ആടിയുലഞ്ഞു അങ്ങനെ നടക്കാം ..........

ആരുമറിയാതെ 

തന്നെത്തന്നെഅറിയാതെ....

ഉഷസില്‍ വീർത്ത കൺപോളകളില്‍

നിദ്രവിഹീന രാവിന്റെ 

സാക്ഷ്യമായി ...

ഹാങ്ങ്‌ ഓവര്‍ ...............

തോറ്റവന്റെ കവിത

..................................

വീട് ഒരു ജയിലാണെന്നോ

അതേ..

മതിൽ കെട്ടിനുള്ളിലെ 

സ്വകാര്യതകളുടെ ജയിൽ

വെയിൽ പൊരിയുന്ന തിരക്കുകളിൽ

നിറയുമ്പോൾ

വീട് ഒരു പച്ചീർക്കിലാണ്

തൊണ്ട തുളച്ച് കോർത്ത് 

ഉമിനീർ പിശുക്കിയിറക്കി

കൊതികൾ വറ്റിച്ച്

എന്റെ സ്വപ്നങ്ങളുടെ തടവറ

എന്നിട്ടും കാവൽക്കാരനോടെന്ന പോലെ

ഇത് ജയിലാണെന്ന് 

പുറത്ത് പറക്കണമത്രേ

ബാല്യം മുതൽ ഇന്നുവരെ

പറിച്ചെടുത്ത താളുകളിൽ 

എന്റെ കുറ്റപത്രം 

ചുവരില്ലാതെ ചിത്രം വരച്ചതിന്

ഇതൊരു ജീവപര്യന്തമാണ്

കുറ്റത്തിന് മുൻപുള്ള ശിക്ഷ


അതേ വീടൊരു ജയിലാണ്

കാലദൈർഘ്യങ്ങൾ വ്യത്യസ്ഥമായ

തടവുകാരുടെ ഇടം


അവൾ പറയുമായിരുന്നു

വീടൊരു കവിതയാവണമെന്ന്

ഒരു ശീർഷകത്തിലായിരം

കവിതകൾ

ആ കവിതകൾക്കാണ് വിചാരണ

കവികൾ തോറ്റവരാണ്

അതോ തോല്പിക്കപ്പെട്ടവരോ...?

അവൾ പതിയെ പറഞ്ഞു

നമുക്ക് തോല്ക്കാം

മകൾക്ക് കൂട്ടായ്

കവിതകൾ ജനിക്കട്ടെ

ഉണ്ണികളല്ല കവിതകൾ

തടവുകാരന്റെ കവിതകൾ.

                           അഡ്വ: നിഷാദ് തങ്കപ്പൻ

 പ്രണയാഴികൾ

.............................

മൗനത്തിന്റെ ഓരോ ഇടവേളകളിലും

നിശബ്ദനായി ഞാൻ

പറയുന്നുണ്ടായിരുന്നു

അപരിചിതയാവാതെ എന്റെയടുത്ത്

വരുന്നതും കാത്തിരിപ്പാണെന്ന്


ഉപാധികളില്ലാത്ത നൂലിണക്കങ്ങളിൽ

തുന്നിയ ഒരു പട്ടുറുമാൽ


ചിലപ്പൊഴൊക്കെ എന്റയും നിന്റെയും

പേരുകൾ മാറ്റി വരച്ച് മത്സരിക്കുന്ന

ഒരു കടൽ വരമ്പിലെ കവിത


എന്നിട്ടും എന്റെ മൗനത്തിന്റെ

ആഴങ്ങളിൽ നിനക്ക്

എപ്പോഴാണ് ശ്വാസം മുട്ടിയത്!


പ്രണയം അളവുകോലടിയിട്ട 

ഒരു ചതുരംഗപ്പലകയോ

രാവും പകലും ആവർത്തിക്കുന്ന കളങ്ങൾ

ദിക്കറിയാത്ത തേരാളിയാണ് ഞാൻ

നിഷേധിക്കപ്പെട്ട ഇടനാഴികൾക്കിപ്പുറം

സ്വപ്നം പുകഞ്ഞന്ധനായവൻ


നിന്റെ മണമുള്ള 

കവിതകളെഴുതിത്തളർന്നയെൻ

വിരൽ തുമ്പുകൾക്ക് നിൻ

ഉഷ്ണ ഗർത്തങ്ങളിൽ

പുനർജ്ജനി നൽകുക


ഓർമ്മക്കണക്കുകൾക്കൊക്കെ

അപ്പുറമാണ് പെണ്ണേ പ്രണയം

      

            അഡ്വ: നിഷാദ് തങ്കപ്പൻ

 മരണാന്തരം ചിലത്

.................................

ദൂരെ നീ എവിടെയോ പ്രകാശവേഗത്തിൽ ജീവിതം ചേർത്ത് ചവയ്ക്കവേ

ആകാശ ചെരുവിലീ ചതുപ്പിന്റെയറ്റത്ത്

മിന്നലിൽ കിളിർത്ത് കുട ചൂടിയ 

കൂണുകൾ വരിയിട്ട

നീയെന്നോ കളഞ്ഞു പോയ 

വരമ്പിനുമപ്പുറം പടിപ്പുരയും 

കടന്നീ ഉമ്മറത്തൊരു 

വിളർത്ത ശീലയാൽ മരണം പുതച്ച് കിടപ്പവൻ


തിരശ്ശീലമുറിഞ്ഞാർത്ത നാദങ്ങൾ 

ജനിപ്പിച്ചൊരു ചുവരിലെ 

ചതുരവടിവിൽ ചിത്രമായ് മാറുമ്പോൾ....

എന്റെ ഉറഞ്ഞ കണ്ണിലേക്ക്

നീ നിന്റെ വറ്റാത്ത പ്രണയമൊരുപ്പു 

തുള്ളിയായ്

ഇറ്റിറക്കീടുക...


അന്നൊരു പകലിൽ എന്റെ 

കരതലം ചുവപ്പിച്ച 

നിന്റെ ചുംബനാക്ഷരങ്ങൾ...

ഇന്നെനിക്കീയിത്തിരി നെറ്റിയിൽ 

അന്ത്യാക്ഷരം കുറിക്കട്ടെ

എന്റെ വരണ്ട ചുണ്ടുകൾക്ക്

മൃതിയുറഞ്ഞു തണുത്ത വിരലുകൾക്ക് 

നിന്നിലേക്കെത്തുവാൻ ചാലിച്ച കവിതകൾക്ക് 

ഒരു വർണ്ണ മേഘമായ് നീ 

തണുത്തുറഞ്ഞെൻ 

താഴ് വരകളെ ചുവപ്പിച്ച സന്ധ്യകൾക്ക്

വിട ചെല്ലി 

ഞാനൊരു കറുത്ത മേഘമായ് പിരിയട്ടെ


ഹൃദയപക്ഷത്തൊരു മറുകിന്റെ

ഒർമ്മകളലയിടുന്നുണ്ടീ മൃതിയിലും

നീയെരു പുണ്യ പ്രവാഹിനിയായ്

എന്നെയലിയിച്ചോരോ 

അലകളിലും ഇണക്കങ്ങൾ 

തീർത്തതന്ത്യമായടിഞ്ഞ് ഉറയണമെന്നതാണിന്നെനിക്കെന്ന്

ഒരു ചലന സാധ്യത പോലുമേകാതെ പറയാതെ മറയേണ്ടി വന്നുവോ....     


എന്നോ മുറിഞ്ഞു പോയതാണെങ്കിലും

നിന്നിലേയ്ക്കെത്തുവാൻ

ചിന്തകൾ കൂർപ്പിച്ച്

കാത്തിരുന്നൊരേകാകിയാണിവൻ

നിന്റെ ദൂരങ്ങൾ ആകെ ഒരു ചിതയിലെ ചിരിയിലൊളുപ്പിക്കുവാൻ

പുണ്യ മുഹൂർത്തം കാത്ത് കിടപ്പവൻ        

                     

ഒരു തിരിയായ് തൊടുക നീ

ഒരു ചന്ദന സുഗന്ധമായ് നിറയനീ...


അഡ്വ: നിഷാദ് തങ്കപ്പൻ

 മഴ പറഞ്ഞത്

........................

തറയോടു പാകി

തറ തറച്ചെന്നെ 

താഴിട്ടsച്ചല്ലോ നിങ്ങൾ


താഴാതെ തടയാതെ

ഒഴുകീയൊലിപ്പിച്ച് 

കടലുപ്പു ചാലിച്ചു നിങ്ങൾ


തായ് വേരുണങ്ങി 

തണലുകൾ മങ്ങി

എന്റെ പിറവിയറുത്തുവോ

നിങ്ങൾ.


അഡ്വ: നിഷാദ് തങ്കപ്പൻ

 കടങ്കഥ

..............

പേരൊന്നു പറയട്ടെ

ഞാനറിയാത്ത നോട്ടങ്ങൾ 

നോക്കീയെന്നെയറിഞ്ഞവൾ


നാളൊന്നു ചെല്ലട്ടെ

നന്ത്യാർവട്ടങ്ങൾ പൂക്കുന്ന നാളിൽ

എന്നോ പിറന്നവൾ


ഓർത്തോർത്തു പറയട്ടെ

ഓർമ്മകൾ തേടട്ടെ

ഒന്നായിരിക്കുവാൻ രണ്ടായിരുന്നവർ

രണ്ടായിരുന്നിട്ടും ഒന്നുമാവാത്തവർ


എന്തിനാണെന്നോ ഏതറ്റമെന്നോ

നോക്കാതെ ജീവിതം നീന്തേണ്ടി വന്നവർ


കാത്തിരിപ്പിന്റെ കടങ്കഥ ചൊല്ലട്ടെ

ഒറ്റയാക്കപ്പെട്ട മറുമൊഴിയാവട്ടെ


ചോദ്യങ്ങളാളുമ്പോൾ 

ഉത്തരമില്ലാതെ ഉത്തരത്തൂണിൽ

ഊഞ്ഞാലിലാടിയോൾ

ഊഞ്ഞാലിനുത്തരം താലിയിൽ കോർത്തവൾ

ജീവിതമങ്ങനെ കടങ്കഥയാക്കിയോൾ


ഒരു വാക്കിലൊരു

വരിയിലൊന്നിലും തികയാതെ

ജീവിതമാകെ കട്ടെടുത്തോടിയോൾ


കടവും കഥയും ചേരാതെ ഞാനിന്നു

കടപ്പെട്ടു പോയൊരു കഥയിലൊരൂഞ്ഞലിൻ

ചരടുകൾ തേടട്ടെ.

   

                            അഡ്വ: നിഷാദ് തങ്കപ്പൻ

 അതിരു വറ്റാത്തുരുത്തുകൾ

.................................................

നാളുകളേറെ കഴിഞ്ഞു പോയീ

വഴികളോ മാറിപ്പതിഞ്ഞു പോയീ

ഒട്ടുമേ യോർക്കാതിരുന്ന 

നേരംകൊത്തു 

പാട്ടു പോൽ നീ 

യെന്നിലൂളിയിട്ടു


ചെപ്പൊഴിഞ്ഞെന്നോ അടർന്നുപോയാ

സിന്ധൂര സന്ധ്യ നീ ചായമിട്ടു


ചേമന്തിയായ് നീ വിരിഞ്ഞ

നേരം ഞാനാ ചക്രവാളത്തിലെങ്ങോ 

കൊരുത്തു വീണു


പിന്നെ ഉണരാതിരുന്ന നാദങ്ങളെ

ചുറ്റിവരിഞ്ഞുടുത്തിത്രയെത്തി


എന്നിട്ടുമെന്തേ കറുക്കുന്നതിങ്ങിനെ

കന്മദം പോൽ കടുക്കുന്നതിങ്ങനെ


കാത്തിരിപ്പോരോ രാകിമിനുക്കീയ

കാടന്റെയസ്ത്രമായ് നോവു തേടെ


പാട്ടും പ്രണയവും പകുത്ത് നൽകാൻ

പാരായ പാരിൽ നീ മാത്രമെന്ന്

ഒന്നുറക്കെ ഉച്ചത്തിലൊരു 

മാത്ര ചൊല്ലിടാൻ


എന്റെയൂഴമടുക്കാത്ത 

തോണിയില്ലാക്കടവിലായൊറ്റയ്ക്ക്

നീർ മഴുവെട്ടേറ്റ് നിർലജ്ജ

നിരാലമ്പ സ്വപ്ന മുറിവുകൾ

ചോര ചാലിട്ടീപുഴയിലലിഞ്ഞ്

ഒഴുകി ചക്രവാളം പൂകി 

ചുവപ്പിച്ച് ഞാൻ

ഉറക്കെ ഓതിടാം

കാത്തിരിപ്പിന്റെ രക്തഗീതം 


അപ്പോഴും നേരമാവാതെ 

പറയാതെ മറയാതെ

മൗനം കൂർപ്പിച്ച നോട്ടമായ്

നീയതിരു കാക്കുക

കടലുമാകാശവും പുണരാതിരിക്കട്ടെ.


              അഡ്വ: നിഷാദ് തങ്കപ്പൻ

 അസ്വസ്ഥം

.....................

നീയെന്നെ വല്ലാതെ  

അലോസരപ്പെടുത്തുന്നുണ്ട്


കവിത മുളയിട്ട നാൾ തൊട്ട്

ഒഴുകിയടിയപ്പെട്ട 

ഈ തീരം വരെ

ഒരു മുറിവുമല്ലാതിരുന്ന 

വാക്കും വരിയുമായിരുന്നു


ഒരോ തേടലുകളും ചെന്നെത്തിയത്

ഉദയങ്ങളില്ലാത്ത തുരുത്തുകളിലാണ്


ഉള്ളു കൊത്തിയ കല്ലൊന്ന്

കാഞ്ഞ് പൊള്ളിച്ചത്


ഉടഞ്ഞു പോയത് ഞാനാണ്

എത്ര കൂടിയാലും ചേരാത്ത

ചിതറലായ്


മലിനമാക്കപ്പെടും മുൻപേ 

കുറിച്ചതാണ്


തെറ്റി വായിക്കപ്പെട്ട കവിത

കവിയ്ക്ക് മുണ്ഡനവും

കഴുമരവും നൽകട്ടെ


ശിക്ഷയും മരണവും

കവിതകളാവുമ്പോൾ

തിരുത്താനാവാത്ത 

ഒരു വായന അസ്വസ്ഥതയുടെ

കുന്നുകയറുന്നുണ്ട്


            അഡ്വ: നിഷാദ് തങ്കപ്പൻ

 ഓണമുറിവുകൾ

...................................

ഓണമൊരോർമ്മയാണ്

ഓട്ടു കിണ്ടിമിനുങ്ങാത്ത

യെൻ വീടിന്റെയുമ്മറത്ത് 

പാട്ടവിളക്കിന്റെ കരിന്തിരി

കാളസർപ്പം കണക്കെ-

യാച്ചുവരിലെ ചിത്രപടം 


ഒറ്റമുറി കോണിലായ്

മുക്കല്ലടുപ്പിലെ

പൊട്ടിയ മൺചട്ടിയിത്തിരി

പ്രതീക്ഷ തൻ ദാരിദ്ര്യവറ്റുകൾ


കർക്കിടകമിടയ്ക്ക് നീണ്ടു 

നടന്നു നനച്ച യെൻ

ചാണകത്തറയിലെ 

തഴപ്പായരാവുകൾ


മൂടുകീറിയനിക്കർ ഇടംകയ്

കുടുക്കാക്കി ഇടയ്ക്കിടെ

പൊന്തിച്ച് 

ഇത്തിരി മുറ്റത്ത്

പച്ചില പൂവാക്കിയിട്ടതാണെന്റെ

ഓണം


ഓർമ്മയിൽ ഒരോണത്തിനമ്മ

കാൽ തെറ്റി വീണു പൊട്ടിയ മുറിവും

നിറവയറും പേറി പോയതാണാച്ഛനൊപ്പം ആശുപത്രിയിൽ 


'കുഞ്ഞ് 'അനുജത്തിയെന്ന്

ആരോ അടക്കം പറഞ്ഞു

അടക്കാനിടമില്ലത്രേ  

ജനിച്ചേറെയാവാത്തതല്ലേ

ആശുപത്രിക്കുപ്പയിലനാഥം


തൂശനിലകൾ നീരുതേടെ

താനെ തെളിയുമിന്നുമൊരിളം

പൈതലിന്നുടൽ ചിത്രം


ഓർമ്മകളിങ്ങനെ തികട്ടുമ്പോൾ

ഓണമെന്നുമുണങ്ങാതെ

നോവു ചാലിച്ച കളങ്ങളായ്.


      അഡ്വ: നിഷാദ്തങ്കപ്പൻ

 ശിരോലിഖിതങ്ങൾ

.................................

ആഘോഷങ്ങളിലേയ്ക്കുള്ള 

ദൂരമളന്നളന്ന്

തേഞ്ഞതാണെന്റെ ജീവിതം

കണക്കു പുസ്തകത്തിലെ 

വഴിയറിയാ കളങ്ങളായിരുന്നു

ജീവിതം സമ്മാനിച്ച ചോദ്യങ്ങളത്രയും


നിരന്തരം പരീക്ഷിക്കപ്പെട്ട്

ശരികൾ തെറ്റി വായിച്ച്

തോല്പിക്കപ്പെട്ടവനാണ് ഞാൻ


ഒരോ ആരവങ്ങളും സന്തോഷത്തിനപ്പുറം

പതിയിരിക്കുന്ന വേദനയുടെ

കരുതലുകളായിരുന്നു


ജീവിതം ചുട്ടെടുത്ത നെരിപ്പോടിന്

എന്നോട് ഇത്ര കണ്ട്

പകയെന്തെന്ന് ഉത്തരമില്ലാത്ത

ചിന്ത


തെറ്റുകൾ പകുക്കാൻ

വഴിതെറ്റി വന്നവരുടെ

കലങ്ങിയ കടൽ ചിന്തകളുടെ

ഉപ്പു കാറ്റ് വല്ലാതെ

പൊള്ളിക്കുന്നുണ്ട്


നിങ്ങളും ഞങ്ങളുമെന്ന്

വേർതിരിക്കപ്പെട്ട തുരുത്തിൽ

ഞാനെന്റെ പരാജയത്തിന്റെ

പതാക നാട്ടട്ടെ


ഇനിയെങ്കിലും എറിയപ്പെടുന്ന

കല്ലുകൾക്കെങ്കിലും

ദയവുണ്ടാവട്ടെ


ഒന്നോർക്കുക ജീവിതമെന്നത്

തേഞ്ഞ ചെരുപ്പിലെ 

ഭൂപടമാണ് 

മാറ്റി വരയ്ക്കാനറിഞ്ഞിട്ടും

വഴിപിരിയാത്തവന്റെ

ശിരോലിഖിതം

       അഡ്വ: നിഷാദ് തങ്കപ്പൻ

 ഉടഞ്ഞ കാസകൾ

................................

ഒരു വീഞ്ഞു പകരുന്ന 

ചുടുചുംബനത്തിന്റെ

ചുവയുള്ള 

ചോരചാലിക്കുന്ന

സ്ഫടിക വർണ്ണം


ജനിമൃതികളെത്ര പുനർജനി പൂകേണ്ട

സിരകളിൽ പടരുന്ന ലഹരിയായി നീ


നിന്റെ ചുടുരക്തമായിറ്റു

നിറയുന്ന കാസയിലെൻ

ആത്മദാഹങ്ങൾക്ക്

ശമനമുണ്ടോ


ഒരു കരസ്പർശത്തിനാലസ്യമേകി

നീ മഞ്ഞിൻ മഴപ്പാർപ്പിലാ മാരുതിക്കൊപ്പമലിഞ്ഞു പോയീ                            ആ ദൃശ്യ സ്വപ്ന വേളയെ ധ്യാനിച്ച്

പ്രീയതേ നീ അടർന്നയീ മൺതിട്ട

യിത്തിരിയിടം കാത്ത് കിടപ്പതാണ്


ഓരോ മാത്രകളും

നിന്റെ മായാമിഴിക്കവിതയിലെ

കറുത്ത മത്സ്യമായ്

മിഴിത്തുവലറ്റം കൊരുത്ത ഗ്രീഷ്മമായ് തങ്ങി

സപ്തവർണ്ണങ്ങൾ ചാലിച്ച്

സ്വപ്ന ദിക്കുകളതിരിട്ടൊ

രാകാശ ബന്ധനം തീർത്ത്


നിന്റെ മാനത്ത്

എന്നോ പെയ്ത മഴയിലെ

ക്ഷണിക വർണ്ണമേളം

 മാത്രമാണ് ഞാൻ


ഓർത്തുകൊള്ളുക,

ഞാൻ നിന്റെ കാലപ്പകർച്ച തൻ

കണ്ണുനീർത്തുള്ളി...

വീഞ്ഞിന്റെ നിറമാർന്ന

ജീവരക്തം....


അഡ്വ: നിഷാദ് തങ്കപ്പൻ

 മകൾക്ക്

..................

ഒറ്റയാണെന്റെ പുത്രി

ഓരോ തിര തൊടുമ്പഴും

നിഴലിനെ ചേർത്ത്

കരനടത്തങ്ങളിൽ

നീണ്ടും കുറുകിയും

ഒറ്റയാക്കാതെ കാത്ത്


സ്വപ്ങ്ങളുറഞ്ഞച്ഛ

നുറക്കമായാൽ

ഉണ്ണിക്കയ് മൃതിമുക്കി

നീ വരയ്ക്ക്ണമൊരു ചിത്രം

ചിതലെടുക്കാതെ കാക്കണം


ഓരോ മുള്ളുകളും 

നോവു തേടുമ്പേൾ 

ഓർത്തുകൊള്ളുക

തനിച്ചെന്ന്


ഇന്നലകളുടെ അക്ഷരമുറ്റത്ത്

നിലാവിൽ തനിയെ നടന്നവൻ

നിഴലിൽ ആണി തറച്ച് 

ഒറ്റയാക്കപ്പെട്ടവനച്ഛൻ


നീ കണ്ണെരിച്ചുടയ്ക്ക

ചുവരുകൾ തൻ

കെട്ട ചരിതങ്ങൾ


രുധിരമിറ്റിയച്ഛനെഴുതിയതും

നിനക്കുള്ളതും കുറിക്കുക

വർണ്ണമേളങ്ങളെത്ര ചിരിച്ചാലും

കരുതുക നീ ഒറ്റയെന്ന്


മനസ്സ് നിറയ്ക്ക കനിവിറ്റിച്ച്

തുണയാവുക ഇടർച്ചകൾക്ക്

തുടർച്ചയാവാതെ

പുതുചരിത്രമൊരുക്ക നീ


ആത്മാവില്ലാത്തയച്ഛന്

അമൂർത്തത നിന്നോർമ്മയിൽ മാത്രം

അരിയുമെള്ളും പൂവുമുരുട്ടാതെ

ചിന്തകൾ കൂർപ്പിച്ച് 

ശ്രാദ്ധമൂട്ടുക


അമ്മയെ കരുതുക

ഉടലിലും ഉയിരിലും

കണ്ണുനീർത്തുള്ളികൾ

കൊർത്ത് കാത്ത് 

വച്ചതാണ് ഉറവവറ്റിയൊരു

കവിത


തീപ്പെട്ടു പോകാൻ

ഭയമുള്ളവൾക്കിത്തിരി

മണ്ണിലൊരു മീസാൻ

കല്ലും കരുതണം നീ


ഒറ്റയാകുമ്പോൾ

ഭയക്കാതിരിക്ക നീ

എവിടെയോ തറഞ്ഞ് 

കിടപ്പുണ്ടൊരാണിയിൽ

നിഴൽ കൊരുത്തച്ഛൻ

     

                  അഡ്വ: നിഷാദ് തങ്കപ്പൻ

 എന്റെ വീട്

..................

ആറ്റുവക്കിലെ ഇടിഞ്ഞ ചരിവ്

പറ്റിപ്പിടിച്ച് കിടന്ന മരയോന്ത് പോലെ

എന്റെ വീട്


ആറ്റുവക്കിടിഞ്ഞ് അടുപ്പുകല്ല്

മലവെളളമെടുത്ത്

അടുക്കള തുരന്നെത്തിയ

പകലിന്റെ വെട്ടമായിരുന്നു

എന്റെ ബാല്യം 


തകരപ്പെട്ടിയിലെ

കറുത്ത പിഞ്ഞാണത്തിലെ 

നാണയത്തിന് പനിമണമായിരുന്നു


മച്ചില്ലാത്ത പുരയിൽ

അച്ഛന്റെ ശിരോലിഖിതങ്ങളുടെ

ആധാരത്തിൽ എലിപെറ്റിട്ട

 ചോരക്കുഞ്ഞുങ്ങൾ


അവ്യക്തതകളുടെ ഭൂപടമായി

ഓല മേഞ്ഞ മേൽക്കൂര


വക്കൊന്നു പൊട്ടിയാലും

അല്പം ഗർവ്വിലിരുന്ന ഒന്ന്

അച്ചാർ ഭരണി


മുളന്തൂണുകൾ തുരന്ന്

കുടിയേറ്റക്കാരായ കരിവണ്ടുകളായിരുന്നു

എന്നിലെ ആദ്യ വേട്ടക്കാരനെ കണ്ടെത്തിയത്


ഒരു തുള്ളി പോലും

കളയാതെ മഴയെ തോല്പിച്ച് 

മേൽക്കൂര ...

താഴെ എന്റെ ഉറക്കംമുടിച്ച്

കീറക്കുട


നനയാതെ പോയ മഴയെക്കാൾ

നനഞ്ഞ മഴകൾ കോർത്ത

രാത്രികൾ


ഇതെല്ലാമുണ്ടായിട്ടും 

അതൊരു വാടക വീടായിരുന്നു

മുകളിൽ ആകാശം മാത്രമുള്ളവന്റെ പുര


അഡ്വ: നിഷാദ് തങ്കപ്പൻ

 വിശപ്പ്

............ 

വിശപ്പ് ഒരു കവിതയാണ്

ഉദരത്തിൽ കിളിർത്ത് 

ഉടലാകെ പടർന്ന്

എല്ലാ നിറഭേദങ്ങളും

ആവാഹിച്ച് ഒറ്റ നിറത്തിൽ

ഭൂഖണ്ഡങ്ങളെ വരച്ചിടുന്ന

കവിത


മദമേറ്റ ചിന്തയ്ക്ക് വിശപ്പ്

വേട്ടയാണ്

വിഷം തറച്ച് മുനകൾ

ആഴങ്ങൾ തേടണം

അടങ്ങാതെ വന്നാൽ

ഉടൽ കൊത്തിത്തിന്നണം


ഒരോ തേടലും വിശപ്പിലാണാദ്യം

ഇന്ദ്രീയങ്ങളാകെയും.. 

ആ വിശപ്പാണ്

കാത്തിരിപ്പുകൾക്ക് ഇന്ധനം


വിശന്നു മരിച്ച കവികളുടെ 

അസ്ഥിത്തറകളിൽ 

എണ്ണയില്ലാതെ വിശന്ന 

കരിന്തിരിയിലാണ്

എന്റെ കവിത ചായമിട്ടത്


സ്വപ്നങ്ങളുടെ കടലിൽ 

ചത്തുപൊന്തിയ മീനുകൾക്ക്

വല്ലാതെ വിശന്നിട്ടുണ്ടാവാം


ഇന്ധനം തീർന്നു ചത്ത

സമയ ഘടികാരത്തിന്റെ

വിശപ്പിന്

എത്ര സ്പന്ദനങ്ങളുടെ 

ദൈർഘ്യമാണ്


നീ തന്ന ചില്ലറത്തുട്ടുകൾ

കോർത്തെടുത്തത് 

എന്റെ വിശപ്പു മാത്രമല്ല

ജീവിതവുമായിരുന്നു

വിശപ്പ് തിന്ന ജീവിതം 


വിശപ്പ് ഒരു രാഷ്ട്രീയമാണ് 

മുഹമ്മദ് അക് ലാക്ക്മാരുടെ 

മീസാൻ കല്ലുകളിൽ കോറിയിട്ട

 സംസ്യഭുക്കിന്റെ 

നരഭോജി രാഷ്ടീയം


       അഡ്വ: നിഷാദ് തങ്കപ്പൻ

 നര

........

കറുപ്പിന്റെ നിഷേധമാണ്

വെളുപ്പ്

നരയെന്ന വാക്കിലിങ്ങനെ

നരപ്പിക്കാൻ

വെളുപ്പിനെയും കറുപ്പിനെയും

ഒന്നാകെ തിരുത്തി

വല്ലാണ്ട് നരച്ച്

ഒരിക്കൽ പോലും വെളുപ്പെന്നു

പറയാതെ

ജീവിത ചക്രമടയാളപ്പെടുത്തി

നര


ചായം പുരട്ടലുകളുടെ

അജൈവികതയെ

നിരന്തരം കിളിർത്ത്

തോൽപ്പിച്ച്

നീ ഇങ്ങനെ സമരപ്പെട്ടാൽ

ഞാൻ പെട്ടു പോവും


ഇനി അല്പം ആദർശമാവാം

വെറുതെയാണ്

ആ കുന്നുകളിൽ രാത്രിയാരോ

സൂര്യനെ വരച്ച് കറുപ്പകറ്റുന്നുണ്ട്

മാറ്റിവരയ്ക്കലുകളുടെ കാലത്ത്


എങ്കിലും എന്റെ നരേ

നിന്നോട് മാത്രമായി പറയട്ടെ

ഇരുട്ടിനും വെളിച്ചത്തിനുമിടയിലെ

നിലാവണ് നീയെനിക്ക്


നീ തന്ന കവിതകൾക്ക് 

ഇരുത്തംവരലിന്റെ പാകതയും

നിഷേധത്തിന്റെ കരുത്തുമുണ്ട് 

നീയാണ് ഇനിയെന്റെ നിറം

 

അഡ്വ: നിഷാദ് തങ്കപ്പൻ

 ജാതി സർട്ടിഫിക്കറ്റ്

...................................

ജാത്യാതിർത്തികൾക്കപ്പുറം

കടലായിരുന്നു ഉറവിടം

നോട്ടിക്കൽ ദൂരങ്ങൾ

അളന്ന് താണ്ടി ചൂഴ്ന്ന് വീശി

രാജ്യാതിർത്തികൾ വേറിടാതെ

വന്ന നിനക്ക് പല പേരുകൾ

ഒറ്റമണം 

മരണ ഗന്ധം


നാവു നീട്ടി വടിച്ചെടുത്തത്

ജാതി നോക്കിയല്ല

ഒരു തീണ്ടലും കൂടാതെ


ചത്തുപൊന്തിയും

ചതഞ്ഞരഞ്ഞും

ഒറ്റ ജാതിയായി

പരേതർ


അന്തിച്ചർച്ചയ്ക്ക്

ഇസ്തിരിയിട്ടിറങ്ങിയ

കത്തിവേഷങ്ങൾ

കാറ്റിന്റെ കടലിന്റെ കലിക്ക്

അന്യന്റെ ദുരന്തത്തിൽ

ചർച്ചിച്ച് ചർച്ചിച്ച്

മനം പുരട്ടലുകൾ


മരണം കട്ടെടുത്തവന്റെ

രക്ഷപ്പെട്ടവന്റെ

രക്ഷിച്ചവന്റെ

അതിജീവനത്തിൽ

എവിടെയും ഒറ്റമതമായിരുന്നു

അതിജീവനം


അതേ..

അതിജീവിക്കേണ്ടത് 

അങ്ങനെയാണ്

മാനവീകതയുടെ കരുത്തിൽ


മതം തിരക്കുന്നവരുടെ രാജ്യത്ത്

ഇത് ഒരു ഓർമ്മപ്പെടുത്തലാണ്


നിങ്ങൾക്ക് ഒരവകാശവും ഇല്ല

ഈ ജനതയുടെ

ജാതിയിലും ജാതകത്തിലും

എന്ന വിളിച്ചു പറയൽ

അത് ഓഖിയാവാം... 

മറ്റെന്തുമാവാം

രാഖിയോ ഹിജാബോ ചാർത്തി

വെടക്കാക്കരുത്.


അഡ്വ: നിഷാദ് തങ്കപ്പൻ

 കറുപ്പ്

...........

ചെമ്മൺ നിരത്തിൽ

വികസനം ഉരുകിത്തിളച്ച്

കട്ടപിടിച്ചത് കറുത്താണ്


ഇരുപത്തെട്ടിന്

അരക്കെട്ടാദ്യം

ശൂന്യത വെടിഞ്ഞണിഞ്ഞ

ചരടും കറുപ്പായിരുന്നു


തെക്കോട്ടെടുപ്പിന് 

കെട്ടിയ കൊടിയും

കുത്തിയ ബാഡ്ജും


വാർദ്ധക്യം വെളുത്ത്

ചിരിച്ചപ്പോ നര തിന്നതും

കറുപ്പ്


ശ്രാദ്ധമുണ്ണാൻ

വന്ന കാകനും

കറുപ്പ്


പ്രണയം കടൽ മുക്കിയ

പെൺമിഴിയും

കറുത്ത്


പകലിന്റെ തെളിച്ചം

രാത്രി തൻ കറുപ്പ്


ഏഴഴകാണത്രേ

എന്നിട്ടും കറുപ്പ്

കവിതയിൽ മാത്രം

ജാതിയും, രാഷ്ടീയവുമാവുന്നു


വികസനമെന്നാൽ

ശൗചാലയവും


വിശപ്പെന്നാൽ

സൊമാലിയയും


രാജ്യസ്നേഹമെന്നാൽ

സിനിമ കൊട്ടകയിലെ

ദേശിയ ഗാനത്തിലും


ഹിന്ദു എന്നാൽ

നെറ്റിയിലെ സിന്ദൂരത്തിലും

കയ്യിലെ ചരടിലും


കൊരുക്കപ്പടുമ്പോൾ

ചാതുർവർണ്യത്തിലെ

ശിരസ്സും പാദവും

ഫാസിസത്തിന്റെ

പുതിയ കുപ്പായങ്ങൾ

തുന്നുന്ന തിരക്കിലാണ്

    

           അഡ്വ: നിഷാദ് തങ്കപ്പൻ

 ഒരു സ്ക്വയർ ഫീറ്റ് ബാല്യം

...........................................

ഒത്തിരി സ്നേഹമാണെന്റെ കുഞ്ഞേ

കണ്ണു കലക്കി കരയ വേണ്ട

മദ്ദളം കൊട്ടി മഴ വരുമ്പോൾ

കുഞ്ഞു കയ് നീട്ടിപ്പിടിക്കവേണ്ട

മണ്ണ് കുഴച്ച് കളിച്ചിടേണ്ട

മണ്ണിൻ മണമൊട്ടറിയ വേണ്ട

ചക്കയും മാങ്ങയും തിന്നിടേണ്ട

ചാമ്പക്കാ ചോട്ടിൽ പോയിടേണ്ട

ഗോട്ടി കളിക്കാൻ പോയിടല്ലേ

ചാലിലെ മിനിനെ ചൂണ്ട വേണ്ട

പാടത്തിറങ്ങി നടന്നിടേണ്ട

പാട്ടുകളങ്ങളറിയ വേണ്ട

അയലത്തെ വീട്ടിൽ കണ്ണുവേണ്ട

ആരോടുമേറെ മിണ്ടിടേണ്ട

കാലത്ത് സ്കൂളിൽ പോയിടേണം

വൈകിട്ട് ട്യൂഷനും ക്ലബ്ബുമുണ്ട്

ചിട്ടയോടൊക്കെയും നിന്നിടണം

ചിത്താന്ത മൊട്ടും കാട്ടരുത്


സാൻവിച്ച് വാങ്ങി തന്നിടാം ഞാൻ

വീഗാലാൻറിൽ വീക്കെന്റാവാം


നാടറിയൊതെ നടത്തി നിങ്ങൾ

നാളെയെ കെടുത്തി വളർത്തി നിങ്ങൾ

നാടിന്റെ നന്മയെ കൊല്ലരുത്

ബാല്യം കുടത്തിലടയ്ക്കരുത്


ഇത്തിരിയെങ്കിലും സ്നേഹമുണ്ടേൽ

കുട്ടിതൻ കുട്ടിത്തമൂട്ടീടുക


    അഡ്വ: നിഷാദ് തങ്കപ്പൻ

 മദ്യപന്റെ കൂട്ട്

.........................

തെരുവ് വിജനമായിരുന്നു

ഗർവ്വുകളുടെ ഭണ്ഡാരമഴിച്ച്

വേച്ച കാലുകളുടെ കവിത

നൃത്തം വച്ച് നിശബ്ദതയ്ക്ക് 

ഒറ്റ സ്വരം ചാലിച്ച് മഴ


കാത്തിരുപ്പുകളുടെ ഉമ്മറത്ത്

വാലാട്ടി നിന്ന സ്നേഹം

ഭാഷകൾക്കപ്പുറം

ഒറ്റപ്പെലുകളുടെ ഇഴചേരൽ


തർക്കിച്ചു പെയ്ത മഴകൾ

കുത്തിയൊലിച്ച് 

വിദൂരമായ കടലിൽ നില തെറ്റിയതാണ്

എത്ര നീന്തിയാലും

തിരികെ വരാത്ത വഞ്ചി


ഒറ്റപ്പെടലുകൾ എപ്പഴും

ഇങ്ങനെയാണ് 

ഭാഷകൾക്കപ്പുറം 

ഒരു കൂട്ടവശ്ശേഷിപ്പിച്ച്

അത് മഴയാവാം

മദ്യവും മൗനവുമാവാം

മരണവും മറ്റെന്തുമാവാം

നീ മാത്രമല്ലന്നതാണ്

ഇന്നിന്റെ ചുരുക്കെഴുത്ത്


അഡ്വ: നിഷാദ് തങ്കപ്പൻ

 വവ്വാൽ മൗനങ്ങൾ

................................

വാചാലതകൾ മൂളലുകളും ചുമലിളക്കങ്ങളുമായി

ചുരുങ്ങി

അപരിചിതമായതും

അകലം പാലിക്കുന്നതുമായ

തുരുത്തുകളായി നമ്മൾ


മറച്ചുവയ്ക്കലുകളുടെ

സ്ക്രീൻ ഷോട്ടുകൾ

പോലെ പലതു പറഞ്ഞ് മുഖം 


നമ്മുടെ കൊക്കുകളിൽ

പറ്റിപ്പിടിച്ച മൗനത്തിന്റെ

പായൽ വരച്ചിട്ട

ഭൂപടങ്ങളുടെ അതിർത്തി

പുകഞ്ഞ്

സ്വയം കല്പിതമായ

അന്ധതകൾക്ക്

വഴിമാറി


എത്തിപ്പിടിക്കാത്ത ദൂര മൊഴുകി

കടൽപ്പാലങ്ങളുടെ സാധ്യതകളായ് നാം


രണ്ടറ്റവും കൂട്ടിമുട്ടണ്ടാത്ത

മാസാന്ത്യലാഘവങ്ങളിൽ

പിൻ വഴികളിലെ 

മിച്ചം പിടിക്കലിന്റെ

ഡപ്പകൾക്ക് മൂടി നഷ്ടപ്പെട്ട

ശൂന്യത


പഴിചാരലുകൾ 

ഓളം വെട്ടിക്കിതച്ച്

ദൂരങ്ങൾ താണ്ടാൻ വെമ്പി..

എത്ര ദൂരത്തെങ്കിലും

നമ്മൾ നമ്മളായ് മാത്രം

അറിയപ്പെടുകയും

അപ്പോഴും നിന്റെ മൂളലുകളിൽ

ഞാൻ ഉത്തരങ്ങൾ 

തേടുകയും ചെയ്യും


മൃതി തൊടുമ്പോൾ 

മാത്രമാണ് 

പറയലുകളെക്കുറിച്ച്

നാം ചിന്തിക്കുക 


അഡ്വ: നിഷാദ് തങ്കപ്പൻ

 ചില ഓർമ്മപ്പെടുത്തലുകൾ

................................................

എത്ര കോർത്താലും ഹാരമാവാത്ത 

ചില തൊങ്ങലുകളുണ്ട്

മരണത്തിന്റെ 

അടുപ്പു കല്ലുകൾ പുകഞ്ഞ്

കരി തൂവി നിൽക്കും

ശവം നാറിപ്പൂവുകളുടെ

മണം പറ്റിപ്പിടിച്ച്

ചിലപ്പോഴൊക്കെ ഗന്ധമില്ലാതെ

ഗൂഢമായൊളിച്ച് 


എത്ര ചുവന്നാലും 

തുടുക്കാത്ത ചിലതുണ്ട് 

കാപട്യത്തിന്റെ

വിളർച്ചകൾ  പടർന്ന്

തമസ്കരണങ്ങളുടെ 

തോരണങ്ങളാവുന്നവ

കാട്ടിക്കൂട്ടലുകളുടെ 

കറുപ്പ്

മായക്കാഴ്ചകളുടെ

മഞ്ഞ

അസഹിഷ്ണുതകളുടെ

കാവി

കണ്ണടകൾ വാങ്ങുന്നവർ

സൂക്ഷിക്കുക

ജനാധിപത്യത്തിന്റെ 

കാഴ്ചകളുടഞ്ഞ കാലത്ത്

കാഴ്ചയും കരുതലുമാവേണ്ട

ചുവപ്പുകൾ

വർണ്ണാന്ധതയിൽ 

മുങ്ങാതെ നോക്കേണം


അഡ്വ: നിഷാദ് തങ്കപ്പൻ

 നിറയലുകൾ

........................

മഞ്ഞിൻ കണം തുള്ളി               മുത്തുകോർത്തെത്തുന്ന

ചരുവിലെ ചാറലിൽ

തണുവിൽ ലഹരി 

ചുംബിച്ച ജ്വരമായ് 

ഹരിത മോഹങ്ങൾ 

ഈറൻ പടർപ്പുകൾ

കൊങ്ങിണി കാടുകൾ , 

പോതയുമീന്തും 

പടർപ്പിലെ കിളിക്കൂടും


എത്ര തണുവോർമ്മകൾ

ഈറൻ പടർപ്പുകൾ

മുടിയാട്ടക്കളങ്ങൾ


വെച്ചിരിപ്പമ്പോറ്റികൾ

കരിന്തിരി വിളക്കുകൾ

ദുസ്വപ്ന രാവുകൾ

ഒക്കെയും കോർത്ത്

ചാഞ്ഞ് പെയ്യുന്ന

മഴനാരു പോലെ നീ

പൊട്ടിവീണടരുന്ന

മുത്തായിരുന്നു ഞാൻ


ഓരോ കോർക്കലും

എത്ര കുതൂഹലം

ആവർത്തനങ്ങൾക്ക്

ഇടമേ നൽകിടാതിഴയടുപ്പ

പകിട്ടേറിയീ പെയ്ത്തുകൾ 

എന്തൊക്കെയോർമ്മകൾ..


മഴയുടെ ചില്ലയിൽ 

കുടയില്ലാ ചില്ലയിൽ

കവിത വിരിച്ചൊരു കൂട്

നീ പൊഴിച്ച് പോയ തൂവലോർമ്മകൾ

ഒരോ മഴയുമേറെ 

ഉണർത്തുന്നുണ്ട്

നിന്റെ നിറയലുകൾ


മഴയുടെ നിറമാണ്

മഴയുടെ മണമാണെത്ര

മൊഴിഞ്ഞാലു മെത്ര ചാലിച്ചെഴുതീടിലും

ഒറ്റയായ് ഒന്നു നീ മാത്രം


അഡ്വ: നിഷാദ് തങ്കപ്പൻ

( ചിത്രത്തോട് കടപ്പാട്)

 കല്പിതം

................

എത്ര വേനലുകൾ 

എന്തെന്തു വരൾച്ചകൾ

വിണ്ടതാണിത്ര പരുക്കി

പ്പൊളിയുവോളം


നിൻ മുടിക്കാറ്റുലഞ്ഞു

ഞാനെത്രയാടിയതാണാ മേടുകൾ

തൃഷ്ണകൾ ഖനനാവേശ

മാത്രകൾ


ദൂരമേറെയായിടുന്നു

ഒരോ മാത്രകൾക്കെന്ന്

കാത്തിരിപ്പുകളെനിക്കോ

ചുരുങ്ങും ജീവിത ഭൂപടം


മുറതെറ്റിയെത്തുന്ന

ചിന്ത പോൽ നീ വന്ന് 

പോകീടിലും

കൊത്തിപ്പറിക്കുന്ന 

വ്യഥകൾ അളക്കുവാൻ 

മാത്രമാണീ ദുസ്വപ്ന മാത്രകൾ


ഓഹരി പറ്റിപ്പിരിയുമ്പോൾ

തന്നിടാൻ കണ്ണീർപ്പൂക്കൾ

മാത്രം കരുത നീ

ഓരോ നിറയലും

പ്രണയമാണ് 

മിഴികൾക്കുമെനിക്കും


 അഡ്വ: നിഷാദ് തങ്കപ്പൻ

 വഴിയറ്റങ്ങൾ

......................

ഇല വിളർത്തതാണ്

പഴമ പഴുത്തില

പച്ചിലത്താളങ്ങൾ

പുതു ചരിതമേളങ്ങൾ

എത്രയാവർത്തികൾ

ഒന്നേമറക്കേണ്ടു വഴി

പിന്നിൽ മാഞ്ഞവര


ഓടുക താളം പിഴയ്ക്കാതെ

മുറുകട്ടെ ധമനികൾ

തകരുന്നതെത്രയെന്തെന്ന്

തിട്ടമേ കൂടാതെ തിരയാതെ

പ്രയാണങ്ങൾ 

ചുട്ടെരിച്ച മേടുകൾക്ക്

അസ്ഥിത്തറകൾക്ക്

ചിട്ടയില്ലാതെ പൊട്ടിപ്പോവും

ഗദ്ഗദ്ദങ്ങൾക്ക്

നിശ്ചലതയിൽ ശ്രവണപടം

പൊടിയുമാറ് കാത്തുവച്ചിടും

നിന്റെ ചലന വേഗത മുറിയാതെ

കാക്കുക

എത്ര കാത്തീടിലും പ്രവേഗമെന്നത്

നിന്റെ മാത്രം പിടിയിലല്ല തന്നെ


കാത്തുവച്ച നെരിപ്പോടുകൾ

ചിതകളായ് കത്തുവാൻ വെമ്പുന്നുണ്ട്

പിൻ വഴികളാകെ 

ഞാനെന്നും നീയെന്നും

ഒക്കെയും ആപേക്ഷികമാവുന്ന

മാത്രകളിലാണെടോ

നമ്മൾ മായ്ക്കുവാനാവാത്ത 

ശരികൾക്ക് തെറ്റെന്നും

താൻ തന്നെയെന്നും 

വിളിക്കുക.

    അഡ്വ: നിഷാദ് തങ്കപ്പൻ

 നീയും ഞാനും തമ്മിൽ

........................................

ചില അനിവാര്യതകൾ കാലം 

മൗനത്തിൽ പൊതിഞ്ഞ്

ഓർമ്മയുടെ താഴ്‌വരകളെ

മറച്ച് പുഷ്പിക്കും

എല്ലാ മണങ്ങളും കട്ടെടുക്കുന്ന 

മണമില്ലാത്ത പൂക്കൾ

യാഥാർത്ഥ്യങ്ങൾ അങ്ങനെയാണ്

മണമില്ലാതെ

നീറലുകളായി

നാസികത്തുമ്പു

ചുവപ്പിച്ച്

ഹൃദയ ഭിത്തികളെ കോറി

തുരന്നു പറക്കും


അന്യതകൾ

അക്കമിടാതെ

അപൂർണ്ണമാവുന്ന

ചിത്രങ്ങളിൽ

പിരിഞ്ഞകലുന്ന

നിഴലുകളാവട്ടെയെന്ന്

നീ ആഗ്രഹിക്കുന്നിടം

വരെ ഞാൻ നിന്നെ

തേടിയിരുന്നു

ഒടുക്കം

വസന്തത്തിനും

എനിക്കുമിടയിൽ

നീണ്ട കറുത്ത തുരുത്തിന്

നിന്റെ നിഴൽ നീളം


കരുതലുകളുടെ ചിരാതുകൾ 

കാറ്റണച്ച് കണ്ണടയ്ക്കുമ്പോൾ

ഒറ്റയായവന്റെ രക്ഷയേതാണ്


അഡ്വ. നിഷാദ് തങ്കപ്പൻ

 ഫേയ്ക്ക്

...............

ഒരോ പാതിരാവും ചേർത്ത് 

വച്ച ഉറക്കച്ചടവുകൾ

പടിക്കെട്ടുകൾക്ക് മുഖാവരണമായ 

ചിന്തകളുടെ എടുപ്പിൽ 

എത്ര ഒതുക്കി വച്ചിട്ടും

വാതായനപ്പഴുതുകൾ തുരന്ന്

ആകാംക്ഷകളുടെ 

സൂര്യകിരണങ്ങളുമായി

ഇണചേർന്ന് പ്രണയം

എന്നെ നിന്നിൽ ഇത്രകണ്ട്

പ്രതിഭലിപ്പിക്കുന്നുണ്ടെന്നത്

നീ ദൂരയായപ്പോൾ മാത്രമാണ്


അകലം അടുപ്പത്തിന്റെ 

എകകമാവുന്നു


വിപരീതങ്ങൾ ഇത്രകണ്ട്

പുണർന്നു കിടന്നതാവാം

നീ പിൻവിളിയായ്

സ്വയം മൗനമുടച്ച്

എന്നെ ചേർത്ത് വച്ചത്


അദൃശ്യമായ ഒരു രേഖാചിത്രം

പേരറിയാത്ത ഒരിടം

നിഴലനക്കത്തിൽ 

പരിചിതമായ മണം 

അതിനപ്പുറം

ഒന്നുമായിരുന്നില്ല നീ

എങ്കിലും എന്നിൽ 

വല്ലാതടയാളമിട്ടാണ്

നീ നിന്നെ വിവരിച്ചിരുന്നത്


ബലഹീനതകളുടെ പേരാണ്

വിശ്വാസം എന്നുകൂടി 

പറയാതെ പറഞ്ഞ് 

ശീർഷകമില്ലാതെ

ബന്ധങ്ങളും വ്യക്തികളും

അതിൽ ഞാനും നീയും....

'അല്ല നീ മാത്രം'

ഞാനിപ്പഴും എന്നിലെ നിന്നെ

തിരയുകയാണ്.


അഡ്വ. നിഷാദ് തങ്കപ്പൻ

 വൈരുദ്ധ്യങ്ങൾ / ജനറേഷൻ ഗ്യാപ്പ്

............................................................

ഒന്നാംതരം മുതൽ പത്ത് വരെ

പുസ്തകമേറ്റാൻ അപ്പൻ 

തവണയിൽ

വാങ്ങിയതാണ് 

കൊല്ലം തോറും പുതുക്കാൻ

വകയില്ലാത്തതിന്റെ വിവേകം

ഒട്ടു പോറിയും ചളുങ്ങിയും

ഉള്ളിൽ വർണ്ണചിത്രം വെട്ടിയൊട്ടിച്ചും

പ്രൗഡിയിൽ എട്ടാം തരംവരെ

എത്തിച്ചു

പരിഷ്കൃത ഭാണ്ഡങ്ങൾക്കിടയിൽ

പരിഹാസ്യനായി 

വസ്ത്രാലയ കവറുകളിൽ 

ചുവടുമാറ്റി ദാരിദ്ര്യത്തിന്

പ്ലാസ്റ്റിക് കവറിട്ടു

എങ്കിലും കാലദേശങ്ങൾ താണ്ടി

തലമുറയും കടന്ന്

മകളുടെ ക്രയോൺ ശേഖരമായി

പള്ള നിറച്ചിരുന്ന്

എന്നെ നോക്കി അർത്ഥഗർഭമായി

ചിരിക്കും 

അലുമിനിയം പെട്ടി 

പഴയ ഗർവ്വിൽ തന്നെ


കാൽ നീളാത്ത 

നിക്കറിറുകിപ്പിടിച്ച് 

നഗ്നമായ തുടകളുടെ

അപകർഷത

ശ്വാസം മുട്ടിച്ചത് കുറച്ചൊന്നുമല്ല

പാന്റിന്റെ പകിട്ട് തേടിവന്ന 

കാലത്ത്

തുന്നൽ കടകളിൽ

ഒളികണ്ണിട്ട കൊതിനോട്ടങ്ങൾ

തയ്പ് കൂലിയിലുടക്കി

ഉടഞ്ഞ് പോവാറാണ്


നാലാം ക്ലാസുകാരി മകൾ

ഷോട്ട് ട്രൗസർ ട്രന്റിൽ

കോൺഫിഡന്റാവുമ്പോൾ

എന്റെ നിക്കർ കാലത്തെ 

അപകർഷത വല്ലാതെ 

 തികട്ടുന്നുണ്ട്

ചാക്രിക മാറ്റങ്ങളുടെ

വൈരുദ്ധ്യങ്ങൾ അഥവാ

ജനറേഷൻ ഗ്യാപ്പ്.


അഡ്വ: നിഷാദ് തങ്കപ്പൻ

 കരുതലുകളുടെ അശ്ലീലം

.............................................

പഴകിയടർന്ന ക്ലാസ് ഫോട്ടോയിൽ 

കണ്ണട വച്ച കനം കുറഞ്ഞ

മുഖം കാട്ടി ചോദ്യം

അറിയുമോ..?

മനസ്സ് തേഞ്ഞ റബ്ബർ ചെരുപ്പിന്റെ

ഭൂപടം പോലെ തിരഞ്ഞ്

പച്ച കത്തിക്കിടന്ന 

ഡോളർ സൗന്ദര്യത്തിന്റെ

ഇൻബോക്സിൽ ചങ്കേന്ന് വിളിച്ച് 

പ്രണമിച്ചു


അപരിചിതമിത്ര വിളക്കിച്ചേർത്ത്

കനപ്പെടുമെന്നത്

തെളിയിച്ച് ചാറ്റ് ബോക്സ്


അസൂയ കണ്ണുകൾ

അപസർപ്പകങ്ങളായി തികട്ടി

സൈബർ ഉമ്മറത്ത് 

ദഹനമറ്റ് കിടപ്പുണ്ട്

അപ്പോഴും ഞാനും അവളും

മഴയെക്കുറിച്ചും 

അഗ്നിപർവ്വത ലാവകളിലെ

തിളയ്ക്കുന്ന ഭൂമിവേവിനെക്കുറിച്ചും

സംസാരിച്ചു കൊണ്ടേയിരുന്നു


ഇടയ്ക്ക് അവൾ ഞെട്ടലോടെ

ഞങ്ങളുടെ ലോകം ഭേദിച്ച്

 പിറുപിറുത്തു 

അവർ...അവർ


സദാചാരക്കരുതലുകളിൽ

മനം പുരട്ടി പുറത്തുചാടിയപ്പോൾ

അവൾ കവിതയുടെ മരവുരിചുറ്റി

നിലാവിന്റെ ആൽമരത്തണലിൽ

ഇലക്കീറും നാരായവും

നീട്ടി പ്രകൃതിയായി നിന്നു

പ്രണയം ഒന്നിന്നോട് മാത്രം

അത് പ്രകൃതിയോട്

ഭക്തിയും...

ഇവയുടെ സന്തതികൾ

നമ്മൾ...


ഞാനവളോടും അവൾ എന്നോടും

പറഞ്ഞു കൊണ്ടേയിരുന്നു


വിഷദംശനങ്ങൾ സൗഹൃദപ്പടർപ്പുകൾ

തുരന്ന് കാത്തിരിക്കുന്നത്

വിലക്കപ്പെട്ട ഗ്രഹണങ്ങളുടെ

ഓർമ്മകൾ പുതുക്കാൻ


ലിവിംങ്ങ് ടുഗതർ കാലത്തെ

സദാചാര മിണ്ടാവിലക്കുകൾ

കപീഷിന്റെ വാലു പോലെ

ജീവിതത്തിന്റെ കലണ്ടർ

കോളങ്ങളെ ഭയപ്പെടുത്തരുത്


സതീർഥ്യരോ സമകാലികരോ

എന്നതിനപ്പുറം

ഐക്യപ്പെട്ടവർ നാം 


അഡ്വ: നിഷാദ് തങ്കപ്പൻ

 നോക്കുകുത്തി മറുകുകൾ

..........................................

മറുകുകളെ ചേർത്ത് തുന്നിയ

ആദ്യത്തെ മുറിവിന്

നിന്റെ പേരായിരുന്നു

ഞാനും നീയും തിണർപ്പുകളും

ചേർത്ത് വിലക്കിയ

വരമ്പിലേക്ക്

കൊതിയറ്റമെത്തുന്ന 

വയലിന്റെ 

നിറയലുകൾ നോക്കി

കാക്കയാട്ടി കച്ചിത്തുറുക്കാലിൽ

ഞാനിവിടെ നില്പതാണ്       


എത്ര പടർന്നാലും

അക്ഷരപ്പരലുകളിൽ

നീ പറ്റിപ്പിടിച്ചുണങ്ങി

നിൻ മണം തൂവി

എന്റെ മാത്രമാം

ഘ്രാണ ബോധത്തിൽ

അഹങ്കാരമങ്കുരിച്ച്...      


കരുതലുകളുടെ

ചിരാതുകൾ കാറ്റണച്ച്

കണ്ണടയ്ക്കുമ്പോൾ

ഒറ്റയായവന്റെ രക്ഷയാണത്       


അമൂർത്തതകൾ ഉടച്ച്

 സാങ്കല്പികമാവുകയാണ് ഞാൻ

നമ്മെ വിട്ടു പോവാത്ത

നൈരന്തര്യങ്ങളിൽ.. 

നിഴലായ്

ഇടവേളകൾ നൽകാതെ...


മൂർത്തികൾ എന്നും മുറിപ്പെടുത്തി

അവരിലേക്ക് 

ആവാഹിക്കുക മാത്രം

ഭക്തനാവാതെ 

മൂർത്തിയാകയാണ് ഞാൻ

പൂജയുടച്ച്

അമൂർത്തതകളുടെ ആശ്ലേഷമേറ്റ്.... 


അഡ്വ: നിഷാദ് തങ്കപ്പൻ

 #കവിതാദിനമല്ലേ#


ഒന്ന് വിയർക്കണമെന്നുണ്ട്

കൊക്കുകൾ ഒക്കെ വരണ്ടുപോയ

നട്ടുച്ചയിൽ

വരണ്ടുണങ്ങി 

ചർമ്മ സുക്ഷിരങ്ങളടഞ്ഞ്

പ്രളയമെടുത്ത വീടിന്റെ 

അസ്ഥിത്തറയിൽ

വെയിൽ കൊണ്ട് മഞ്ഞിച്ച പൂവരശിലകൾക്കൊപ്പം

നിശബ്ദം


പ്രളയം കടലാസും പേനയും വരെ

കട്ടെടുത്തെങ്കിൽ 

നദിവറ്റിയ മണൽ ഒരായിരം          കവിതകളെഴുതാൻ   

നിവർത്തിയിട്ട്

വേനൽ


ദുരിതാശ്വാസ ക്യാമ്പിലിരിന്നെഴുതിയ

കവിതകൾ ബിപിഎൽ ലിസ്റ്റിലായതിനാൽ

പ്രസിദ്ധീകരണ യോഗ്യമല്ലത്രേ


ദാരിദ്ര്യം ഏതു കാലത്തും

അടയാളപ്പെടുത്തുക

ഒറ്റ നിറത്തിലാണ്

വർണ്ണമില്ലാത്ത അവർണ്ണം


ഒന്ന് വിയർക്കണമെന്നുണ്ട്

ചിന്തകളുടെ ട്രാഫിക്ക് ജാമുരുക്കങ്ങളിൽ ഓടിക്കിതച്ച് 

കവിതയുടെ ഉപ്പുതുള്ളികളിറ്റി

നനയണം

കലണ്ടർ കളത്തിൽ

കറുപ്പും ചുവപ്പുമല്ലാതെയവർണ്ണമായ്

കവിത കുറിക്കണം

ആ നിറങ്ങളുടെ പതാകകളായി നമുക്ക് നനഞ്ഞൊട്ടണം

കൊടിയടയാളങ്ങളാൽ 

പ്രതിരോധമാവണം


അഡ്വ: നിഷാദ് തങ്കപ്പൻ

 വരൾച്ചകളുടെ മൗനം

.....................................

വിശ്വാസത്തിന്റെ 

തേഞ്ഞപലകയിലൂന്നി 

കപ്പികറക്കങ്ങളുടെ

ലാഘവതാളത്തിൽ

കോരുകയാണ് 

'ജീവിതം'


റാന്തൽ തിരിയുടെ 

കരിപോലടരുവാൻ

വെമ്പലുകളുടെ 

കനൽ തിളക്കങ്ങൾ


ഒഴിഞ്ഞ മദ്യക്കുപ്പികളിലെ

മണിപ്ലാന്റുകൾ

വേരുകളൊളുപ്പിക്കാൻ വെമ്പുന്നുണ്ട്

സൂര്യനെ പ്രണയിച്ചവർക്ക്

ജലമാണാശ്രയം

പുനർവായനകളില്ലാത്ത ജലരേഖകൾ


മൂടിവച്ച സത്യങ്ങളുണക്കി

വിണ്ടതാണ് വേനൽ കൗതുകം

വെടിച്ചു കീറി ചർമ്മമടർന്ന വടുക്കൾ

സൂര്യാഘാതങ്ങൾക്കപ്പുറം

കടപ്പാടുകളുടെ ജീവിത രേഖകൾ

ചേർത്ത് തുന്നട്ടെ

ഞാനും നീയും 

പ്രണയത്തിന്റെ വേനലിലാണെന്ന്

ഒരു നുണ കൂടി ആവർത്തിക്കാം


പ്രണയത്തിലും വേനലുകളിലും

നമ്മളെപ്പഴും അന്യരായിരുന്നെന്ന്

ഉറക്കെ വിളിച്ചു പറയുക

നീയോ ഞാനോ ആദ്യം


തീവണ്ടി മുറികളേക്കാൾ

ചുട്ടുപൊള്ളി 

താളഭ്രംശങ്ങളുടെ വേഗതകളിൽ

മത്സരിച്ചകന്ന്

നമ്മൾ തീർത്ത വിടവിലൂടെയാണ്

ജീവിതം ഊർന്ന് പോയത്


വരൾച്ചകളുടെ മൗനങ്ങളിൽ

എത്തിപ്പെടാനാവാത്ത ദൂരങ്ങളുടെ

ഭീതിതമായആഴങ്ങളിലാണ്

നാമാദ്യമായി  

അപരിചിതരായത്

അന്യരും..!


അഡ്വ: നിഷാദ് തങ്കപ്പൻ

 പിൻ നടത്തങ്ങൾ

...............................

ഒളിച്ചു വച്ച ദൂരങ്ങളാണ്

പുറകിൽ ഏറെയും

ഇന്നുകൾ പൊള്ളിത്തുടങ്ങിയ

ഏതോ ചിന്തയുടെ ഉച്ചയിലാണ് 

കാലടികൾ പുറകോട്ടെണ്ണിയത്


തുരങ്ക ഭിത്തികളിൽ

മൺകട്ടകളടർന്ന വഴികൾ

പൊത്തുകളിൽ ഒളുപ്പിച്ച പേടകത്തിൽ

കാണാക്കവിതകൾ 

ഒരോന്നും പുതുരൂപങ്ങളായന്യം


കാഴ്ചകൾക്കൊപ്പം ശബ്ദങ്ങൾ

കാലടിയൊച്ചകൾ

ഞാൻ മാത്രമല്ല 

അവരും പിൻനടത്തത്തിലാണ്


ഒന്നായ് നടക്കാതെ

അതിർത്തികൾ മാറ്റി വരച്ച് 

ഭൂഖണ്ഡങ്ങളായവർ

പച്ചയും നിലയും ഏറിയും കുറഞ്ഞും

രൂപമേറ്റവർ

വരൾച്ചകളുടെ വർത്തമാനത്തിൽ

പിൻനടത്തങ്ങളിൽ മഴ കാക്കുവോർ

ഒന്നായ് നനയാതിരുന്ന പകലുകൾ

കൊതിക്കുവോർ


നിഴലിണക്കങ്ങൾക്ക്

കടൽക്കാറ്റിന് നിലാവിന്

ഒത്തിണക്കാനാവാതിരുന്ന

സൗന്ദര്യങ്ങൾക്ക് 

ഒരു മാത്രയവശേഷിപ്പതുണ്ടെന്ന

വ്യർത്ഥ പ്രതീക്ഷയിൽ

നഷ്ടങ്ങളുരഞ്ഞു കത്തിയ

പൊള്ളലിൽ തിരിഞ്ഞു നടന്നവർ


ഒന്നു മാത്രം 

കാലടികൾ ചേർത്ത് വയ്ക്കാനാവാത്ത

തീവണ്ടിപ്പാതകളാണ് നാം


അഡ്വ. നിഷാദ് തങ്കപ്പൻ

 ദിഗമ്പരം

.................

മൂടുപടമഴിച്ച് നഗ്നനായി

കിടപ്പാണ് ഞാൻ

നീയെന്ന

സ്റ്റെതസ്കോപ്പിനറ്റത്തെ

മിടിപ്പാവാൻ


വേദനകളുടെ ചുരമിറങ്ങി

നിന്റെ താഴ്‌വരകളിൽ

അടക്കം ചെയ്യപ്പെട്ട്

കിളിർക്കലുകളുടെ

ഊർജ്ജ രേണുക്കളായ്


ലാവതിളച്ചൊഴുകി

സമുദ്രാലിംഗന തർപ്പണമായ്

പുകയുമാറ്

നിന്നിൽ തിളച്ചുറഞ്ഞ 

ശിലാരൂപമാവാൻ


ആകാശച്ചുഴികളാലാവാഹിച്ച്

നില തെറ്റിയകന്ന്

നീയെന്ന തമോഗർത്തത്തി -

ലൊളിക്കുവാൻ


വിണ്ടകന്ന ഭൂപാളികളായി

വൻകരകൾ പോലെ

സമുദ്ര ബന്ധനത്താൽ

തിരയേറ്റി നനവുപ്പ് 

ചാലിക്കാൻ


ഒറ്റയാമിടങ്ങളുടെ കടൽ

ഭിത്തികളിൽ

പരസ്പരം ഞണ്ടിറക്കങ്ങളാവാൻ

ഒറ്റമാളത്തിലടയിരിക്കാൻ


റാന്തലുകൾ കെട്ട്

ഇരുട്ടിന്റെയറ്റത്ത്

നിലാത്തുണ്ടിനെ

കൊത്തി 

നിഴൽ ചവിട്ടലുകളിൽ

നീണ്ടും കുറുകിയും

കിതച്ചും


ശേഷിപ്പതെല്ലാം

ശീർഷകമില്ലാതെ

ഒറ്റയായ് ചേർത്തെന്നിടങ്ങളിൽ

നിന്റെ ചായക്കൂട്ടുകൾ

പടർന്ന്


നാഗനിർത്തമാടാൻ

ഉരതിപ്പൊളിഞ്ഞ പടങ്ങൾക്കപ്പുറം

നഗ്നരായ്... നാം


അഡ്വ: നിഷാദ് തങ്കപ്പൻ

 നൊന്തടർന്ന്

......................

എനിക്ക് എന്നെയൊന്ന് 

അടിച്ച് വാരണം

ചിലന്തി നൂലുകൾ 

ഭൂതകാലപ്പൊടി കനം വച്ച്

ചിന്തകളിൽ തലങ്ങും വിലങ്ങും

കാഴ്ച മറച്ച്


ചിതലരിച്ച കൊത്തുപണികളുള്ള

ആ പെട്ടി നൊന്തടർന്ന്

കടന്ന് കയറ്റങ്ങളുടെ പഴുതിൽ

ഇരട്ടവാലൻ കുത്തുകൾ നീറി


ലഹരി പുലമ്പലുകളുടെ

രാവെട്ടങ്ങളിൽ ചവിട്ടിയ

ദുർഗ്ഗന്ധച്ചാൽ മനംപുരട്ടി


പേക്കിനാക്കളിൽ

നരക വിചാരണകളിൽ 

കഴുവേറി


നുണ കട്ടെടുത്ത സ്വബോധത്തിന്റെ

നെടുവീർപ്പുകളുടഞ്ഞ്

പലായനങ്ങളുടെ ധൃതി ചുറ്റിച്ച

അപരിചിതമായ മേലങ്കി

നഗ്നതയ്ക്കപ്പുറം പൊള്ളി

വെളിച്ചം ഭയന്ന്  എത്ര നാൾ 


നീ വസന്ത രാഗങ്ങളുടെ

ദൂരമളന്ന് ജീവകോശങ്ങളെ

ധ്യാനിച്ച് ശാന്തി മുഹൂർത്തം

കുറിച്ച താളിയോലയിൽ

ഗദ്ഗദം ചേർക്കുമ്പോൾ


ഇരുട്ടുപുറ്റുകളിൽ ഞാൻ

വഴിയും എന്നെ തന്നെയും 

തിരയുകയാണ്

സഹസ്രകലശങ്ങളുടെ

സ്നാനഘട്ടത്തിനിപ്പുറം

എനിക്ക് അമലിനനാവണം


നൊന്തടർന്ന സുക്ഷിരങ്ങളിൽ

ഉതിർന്ന് വക്കിലാടും

ജീവിതം കിളിർപ്പിച്ചെടുക്കണം

പരാഗങ്ങളുടെ കാറ്റായ്

നിന്നിലേക്ക് തിരികെ പറക്കണം


അഡ്വ: നിഷാദ് തങ്കപ്പൻ

 അപരിചിതം

........................

ജീവിതത്തിന്റെ നട്ടുച്ചയുണ്ട്

നര പടർന്ന ഏതോ മൂകതയിലാണ്

നമ്മൾ കരുതലുകളെപ്പറ്റി

തർക്കത്തിലായത്


വാക്കുകളുടഞ്ഞ് വീണ

മാത്രകളുടെയറ്റത്ത്

നിശബ്ദതയുടെ അർത്ഥത്തിന്

വല്ലാതെ വേദനിച്ചിരുന്നു


വായിക്കപ്പെടാതെ പോയ

പുസ്തകമായി വക്കുകളടർന്ന്

നിനക്കു മുന്നിൽ ഇത്ര കാലം

ശേഷിച്ചതിന്റെ വിങ്ങലുണ്ടുറക്കം

വരാത്ത രാത്രിയിലാണ് ഞാൻ


ഒത്തിണക്കങ്ങളുടെ വീമ്പുപറയലുകളിൽ

എത്ര കേമരായിരുന്നു നമ്മൾ

ദിക്ക് തെറ്റി നടന്ന് തേഞ്ഞ

ചെരുപ്പടയാളങ്ങൾ


മയിൽപ്പീലി തുണ്ടുപെറ്റ 

പുസ്തകത്തിന്റെ

പൈങ്കിളിത്താളിൽ

കോറിയിട്ട പേരുകൾ

വാലുമുളച്ച് അധികാര ഭൂപടം

കടപ്പെട്ട് അന്യരായവർ


മരുഭൂമിയകലങ്ങളും

കടലാഴങ്ങൾക്കുമപ്പുറം

ഒരു മിഴിദൂരമെന്ന്

പരസ്പരം കുറിച്ച

മണൽ വരകൾ

കടലമ്മ കള്ളിയെന്നപോൽ

ഉപ്പുചാലിച്ചുമാഞ്ഞിരിക്കുന്നു


തുലാസുകളുടെ സൂചിമുനകുത്തി

കാഴ്ചയുടഞ്ഞവനാണ് ഞാൻ

അതിവൈകാരികതകൾക്കപ്പുറം

കരുതലുകളുടെ തുരുത്തിലെ

കാവൽക്കാരൻ


ഒരോ പന്തവുമെരിയുന്നത്

പ്രതീക്ഷകൾക്കാണ്

മാറ്റി വരയ്ക്കപ്പെട്ട 

രുചിക്കളങ്ങളിൽ 

നിന്റെ ശബ്ദവും ശ്വാസവേഗം

പോലും അപരിചിതമാണെനിക്ക് !


അഡ്വ: നിഷാദ് തങ്കപ്പൻ

 ബുക്ക് മാർക്ക്

..........................

നിന്റെ വായനയുടെ 

താളടയാളം മാത്രമായ്

പദ്യവും ഗദ്യവും കലങ്ങിമറിഞ്ഞ്

ഒരു വരി പോലും 

എനിക്കായ് നീക്കാതെ

നിന്റെ തുറക്കലുകളെ കാത്ത്

നരച്ചതാണ്


സൈബർ വായനകളുടെ

കൊതിമണങ്ങൾ

മാറ്റിവരച്ച അടയാളങ്ങൾ

മലയിടിയലുകളുടെ കാലത്തെ

സ്മാരകശിലകൾ


ഗ്രന്ഥപ്പുരയിൽ പൊടിഞ്ഞു പഴകി

ഇനിയില്ല തന്നെ

തിരയെഴുത്തുകളുടെ കൊളാഷുകളിൽ

ഒരു സ്ക്രീൻ ഷോട്ടെങ്കിലുമാവണമെന്നിക്ക്


അഡ്വ: നിഷാദ് തങ്കപ്പൻ

 തിരസ്കൃതരുടെ രാജ്യം

......................................

ചന്ദ്രയാനെ വിട്ട്

കത്തുന്ന ആമസോണിലൊരു 

കട തുടങ്ങണം

ഉപ്പിലിട്ട നെല്ലിക്കഭരണിയുള്ള

ഭൂമിയുടെ മാത്രം രാഷ്ട്രീയം പറയാൻ 

മുടന്തു കാലൻ മരബെഞ്ചുള്ള

മനുഷ്യരാരുമില്ലാതെ

മാനവീകതയുടെ മൗനം 

മണക്കുന്ന മാടക്കട


നിഷേധിക്കപ്പെട്ട പൗരത്വങ്ങൾ

കാടു തീണ്ടിയെത്തുമ്പോൾ

സ്നേഹം മാത്രം വാങ്ങുന്ന കൊടുക്കലിൽ

ഞാനാ രാജ്യം അടയാളപ്പെടുത്തും

മാറ്റി വരയ്ക്കപ്പെട്ടവരുടെ രാജ്യം


നാളെ നിങ്ങൾ ഓക്സിജനു വേണ്ടി

നിരനില്ക്കുമ്പോൾ

യുദ്ധങ്ങളില്ലാതെ വീണവായിക്കുന്ന

മുളന്തണ്ടൂതുന്ന അതിരുകളില്ലാത്ത

രാജ്യമാവണം എനിക്ക് നമുക്ക്


എന്നെങ്കിലുമൊരു പേര്

അത് 'ഐലാൻ കുർദി' എന്ന് മാത്രമാവും

തിരസ്കരിക്കപ്പെടുന്നവർക്ക്

അതിനപ്പുറം അടയാളപ്പെടുത്തലില്ല


അഡ്വ: നിഷാദ് തങ്കപ്പൻ

 നമ്മൾ

..............

ആണടയാളങ്ങളും 

പെണ്ണടയാളങ്ങളുമില്ലാതെ

മൂവന്തിത്തുരുത്തിലെ മരബഞ്ചിലിരുന്ന്

കൂടണയുംപറവകളുടെ ഇണക്കം കണ്ട്

നിന്റെ നിറവുമെന്റെ നിറവും ചാലിച്ച്

അസ്തമയത്തെ വരയ്ക്കണം


കടൽ മുങ്ങിമറയും വരെയും

രാക്കിളിപ്പാട്ടുകൾ നിശബ്ദത കോർത്തുറങ്ങുമ്പോഴും

നമുക്ക് പുതിയ നിറങ്ങൾ ചാലിക്കണം


നീണ്ട കടൽപ്പാലങ്ങൾ പോലെ

മിഴിയറ്റമിട്ട് മറുകരകടക്കണം

രാജ്യാതിർത്തികൾ മായ്ച്ച്

നമ്മുടെ നിറത്തെ ചേർത്ത്

ഒറ്റയായ് വരയ്ക്കണമീയുലകം


നിനക്കും എനിക്കും മാത്രമല്ല

അവരെയും ചേർത്ത് നമ്മൾ...

ആ നമ്മളിൽ 

നമുക്കലിഞ്ഞ് അമരത്വം തേടണം

ഈ ലോകമാകെ മരണമില്ലാത്ത

നിറങ്ങളാവുന്നത് കണ്ട്

നമുക്ക് അസ്തമയവും ഉദയവും

വിരസതകളില്ലാതെ 

വരച്ചു കൊണ്ടേയിരിക്കാം


അഡ്വ: നിഷാദ് തങ്കപ്പൻ

 പെറ്റിക്കോട്ടുകൾ

.............................

ഉണങ്ങാനിട്ട പെറ്റിക്കോട്ടിലൊന്ന്

നില തെറ്റി തൂങ്ങിയാടിയപ്പോൾ

ഒറ്റയാക്കപ്പെട്ട നിശബ്ദതയിൽ

ചെറുതൊന്ന് ശ്വാസം തടഞ്ഞ്

പൊരുളറിയാതെ പിടഞ്ഞിരുന്നുവോ


ഉമ്മറക്കഴുക്കോലിലെ ചിലന്തിനൂലുകളിൽ

തൂങ്ങിയാടും മുൻപേ

അവൾ....

അനുജത്തിയെ മനസ്സാൽ അടുക്കിപ്പിടിച്ചിരുന്നുവോ 

പ്രസവിക്കാതെ അമ്മയായിട്ടുണ്ടാവുമോ


കിതപ്പുകൾ തിമിർത്തു പെയ്ത

അമ്ളമഴയിൽ പൊള്ളി

ഊഴം കാത്ത അന്ധകാമനകളെ

വേറിട്ടറിയാതെ

ഹിംസ എന്നത് കാമമാണെന്ന്

തെറ്റിവരച്ച് അതേ ചിലന്തി നൂലിൽ

അവളും അനുജത്തി...


അക്ഷര വെടിപ്പില്ലാത്ത

അച്ഛന്റെ... അമ്മയുടെ 

കരുതലെത്താത്ത 

കൺ പിഴ്ക്കലുകളിൽ

അവരിനിയും തൂങ്ങിയാടും


അളവുകളും നിറങ്ങളും

മാറിയ...

പെറ്റിക്കോട്ടുകൾ


അഡ്വ: നിഷാദ് തങ്കപ്പൻ

 പലായനം ചെയ്തവരുടെ കുറിപ്പുകൾ

................................................................

മുളപ്പിച്ച പയർ

വഴറ്റാൻ ചട്ടി വച്ചപ്പോഴാണ്

അടുക്കളപ്പുറത്തെ മതിലിൽ

അവന്റെ തല

കെട്ടുറച്ചവൾ' ചാടിപ്പോയത് '

ആ വഴിയാണ്


ഉമ്മറവും തിണ്ണയുമില്ലാത്ത

ഒറ്റമുറി വാടകയിൽ

ഒരുമ കിളിർത്ത്

കര കര വിറച്ച് പാടിയ

ആകാശവാണിപ്പെട്ടി

തിരിച്ച് തിരിച്ച്

ജീവിതം ട്യൂൺ ചെയ്തവർ


ചായ കുടിപ്പിക്കാതെ കൂടി

ചാടിപ്പോയവരായതിനെപ്പറ്റി

ചിന്തിച്ചാണ് ജനാധിപത്യം പഠിച്ചത് 

അരപ്പട്ടിണിയിൽ സോഷ്യലിസവും


ഒന്നിച്ചെഴുതിയ ലഘുലേഖകൾ

എത്ര തർക്കിച്ചാലും

നിയമവിരുദ്ധമാവാത്തവിധം

മുറ്റത്ത് ഓടിക്കളിക്കുന്നുണ്ട്

മുറ്റത്തിന് മുൻപും പിൻപും കിളിർത്തവർ

പലായാനം ചെയ്തവരുടെ 

നിരോധിതമായേക്കാവുന്ന കുറിപ്പുകൾ.


അഡ്വ: നിഷാദ് തങ്കപ്പൻ

 ഓർമ്മ പതഞ്ഞ് തൂവിയുണങ്ങിയ

വീഞ്ഞ് കുടമായ്

ആഘോഷങ്ങളിൽ മാത്രമോർമ്മിച്ച്

അടയാളമിട്ട്

നിന്നെയുമെന്നെയും 

കലണ്ടറിൽ ചേർത്തു 

വെയ്ക്കുന്നുണ്ട്


ആമുഖത്തിലേ മുടങ്ങിയ

പുസ്തകമായി നീ

ഇരണ്ട കെട്ടി വീർത്ത്

ദഹനബന്ധ ശമനികൾ തേടുന്നുണ്ട്


ഞാനിങ്ങനൊക്കെയെങ്കിലും

നീ കാസകളിൽ നുരഞ്ഞ്

കാഴ്ച മേളമായ് ലഹരി പൂക്കും

ചിന്തയായ്...

ഹാ... ശ്രേഷ്ഠമിതാലംകൃതം

മധുവൂറും മന്ദസ്മിതം


നീ പുകഴ്ത്തലുകളുടെ 

മഞ്ഞ് മലകൾ താണ്ടി

ഗിരിശൃംഖങ്ങളിൽ

സൂര്യനെ സീമന്തരേഖയിലാവാഹിച്ച്

ശ്രീ ഭൂവായ് നിൽക്കെ


മഞ്ഞുറഞ്ഞ മത്താപ്പൂകൾ

കത്തുമൊരു കാലം കാത്ത്

അന്നുദിക്കുന്ന സൂര്യനാവും ഞാൻ

 കേൾക്കാതെ പോയവൾക്ക്

...........................................

ആർദ്രമാംഓർമ്മയായ്

നീ മറഞ്ഞീടുമ്പോൾ

നിഴലിൻ നിശബ്ദത തിങ്ങുമെന്നിൽ

എന്നെക്കുറിച്ചോർമ്മ പിന്നിയതിലേറെയും

നിന്നെക്കുറിച്ചാണ് നിന്നെ മാത്രം


വഴിയറ്റമോളം മിഴിയിട്ടു പിന്നിലായ് ഞാനുണ്ടായിരുന്നെന്നുമെന്നും

വാക്കു കടുക്കാതെ പരിഭവം

പെയ്യുമ്പോൾ 

മനസ്സാലെ ചേർത്തതാണെന്റെ മാത്രം


നേർത്ത വഴികളായ് ജീവിതം

തെളിയവേ

നീയായിരുന്നാ വിളക്കുമാടം

കനവുകൾ കോർത്തെരാ

കലോല മാല ഞാൻ പലവുര  

ചാർത്തിയതാണു നിന്നിൽ


ഒന്നു പറഞ്ഞു മുഴുവിക്കുവാൻ

കാത്ത് നിന്നിരുന്നെങ്കിലെന്നോർത്താ

സന്ധ്യകൾ വഴിയണച്ച് അകം പൂകുമെത്രയോ

സംവത്സരങ്ങൾ കഴിഞ്ഞതിപ്പോൾ


ഒടുവിലായാരോ വിരൽ തൊട്ട്

നീയാ കവിതതൻ ഈണമായ്

മറന്നതെന്നെ


ഓർമ്മയിൽ മാഞ്ഞൊരു 

നേരമ്പോക്കിലായ്

നീ കൊരുത്തിട്ടതാണെന്നെയീ 

ഇന്നുകളിൽ


തേടി വരാൻ മൃതി മാത്രമാവുന്നു

സ്വപ്നങ്ങളില്ല കാത്തിരുപ്പില്ല

ഈ കാഴ്ചകൾ ചിന്തകൾ 

മങ്ങിടുന്നു

ആർദ്രമായ് നീ വന്ന് തൊടുകെന്നെ

യെന്ന് അവസാനമായൊന്ന്

മോഹിച്ചിടും


പിഞ്ചിപ്പഴകിയ രാഗമായ്

ശ്രുതിയറ്റ് 

ഞാനൊന്നു ശയിക്കട്ടെ

ശൂന്യനായ് ശൂന്യനായ്

ഭാരങ്ങളെല്ലാമടങ്ങിടട്ടെ


അഡ്വ.നിഷാദ് തങ്കപ്പൻ

പുസ്തകച്ചന്ത

 #പുസ്തകച്ചന്ത - #ഭാഗം1

* * * * * * * * * * * * * * * * *

കോട്ടപ്പുറം മൈതാനത്തിന് കിഴക്ക് വശത്ത് ചിറയ്ക്കൽ ബസാർ സജീവമാണ് കീടനാശിനികളും പ്ലാസ്റ്റിക് പടുതകളും വിൽക്കുന്ന ലൈനിന്റെ ഇടത് വശത്ത് മറ്റുള്ളവയെ വ്യത്യസ്ഥമാക്കി ഒരു ബുക്ക് ഷോപ്പുണ്ട് .അയാൾ തന്റെ ബൈക്ക് അതിന് മുൻപിൽ നിർത്തി ഇറങ്ങുമ്പോഴേക്കും മഴ ചാറിതുടങ്ങിയിരുന്നു. അടുക്കി വച്ച തടിയൻ ഡിക്ഷണറികളുടെ കെട്ടിലിരുന്ന് പോക്കറ്റിലെ ചെറിയ ഡെപ്പയിൽ നിന്നും ഒരു നുള്ള് മുക്കിപ്പൊടി എടുത്ത് ആഞ്ഞ് വലിച്ച് തുമ്മി നിവരുമ്പോഴാണ് പുരുഷോത്തമൻ എന്ന ഷോപ്പ് മാനേജർ അയാളെ കണ്ടത്. 

'ആ അവിനാശ് സാറോ കയറിയിരിക്ക്  സാറെ '

 മഴ വരുന്നു  ചോരുന്ന സ്ഥലത്തെ പുസ്തകങ്ങൾ നനയാതെ മാറ്റട്ടെ എന്ന് പറഞ്ഞ് പുരുഷു അകത്ത് പോയി അലുമിനിയം ലാഡറുമായി വന്ന് മൂലയിൽ ഓട് പൊട്ടി ചോരുന്ന ഭാഗത്തെ ഷെൽഫിൽ നിന്ന് ബുക്കുകൾ പെറുക്കി മാറ്റാൻ തുടങ്ങി .പുരുഷുവിന്റെ കയ്യിലെ അടുക്കുകളിൽ നിന്ന് അടർന്ന് വീണ ബഷീറിന്റെ ഭഗവത് ഗീതയും കുറേ മുലകളും എന്ന നോവൽ  അയാൾ എടുത്ത് പൊടി തട്ടി ഷെൽഫിൽ വച്ചു . ആ പുസ്തകത്തിന്റെ പിറവി ഇപ്പോഴായിരുന്നുവെങ്കിൽ അതിന്റെ പേര്  സമകാലിക സമൂഹത്തിലുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്ന കോലാഹലങ്ങളെക്കുറിച്ച് ചിന്തിച്ചാണ് പുരഷോത്തമൻ ചൂണ്ടിക്കാട്ടിയ കസേരയിൽ അയാളിരുന്നു. 

മഴ കാര്യമായി ചതിക്കാത്തതിനാൽ പുരുഷു പെറുക്കൽ നിർത്തി താഴെ വന്നു. ചെരുപ്പിടാതെ മുഷിഞ്ഞ പാൻസും ഷർട്ടും നരച്ച താടിയും മീശയും മൂക്കിപ്പൊടി വീണ് മൂക്കിനു താഴെ വെള്ളി രോമങ്ങൾ ചുവന്നുനിന്നു. 

നഗരത്തിലെ പ്രമുഖ പുസ്ത പ്രസാധക സ്ഥാപനത്തിന്റെ മാർക്കറ്റിങ്ങ് വിഭാഗത്തിന്റെ ചുമതലക്കാരനാണ് അവിനാശ് . മലയാളം പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് വായനയിലുള്ള കമ്പം കൊണ്ട് എത്തിപ്പെട്ടതാണ് പക്ഷേ എഡിറ്റോറിയൽ ടീമിൽ കയറിപ്പറ്റാനാവാതെ പുസ്തക കച്ചവടത്തിനാണ് നിയോഗിക്കപ്പെട്ടത് എന്ന് മാത്രം. ചിറയ്ക്കൽ ബസാറിലെ ആ ഷോപ്പടക്കം നഗരത്തിന്റെ പല ഭാഗങ്ങളിലും പുറത്തുമുണ്ട് ആ വില്പന ശൃംഖല.

ഹെഡ് ഓഫീസിൽ നിന്ന് ഷോപ്പുകളിൽ നിരീക്ഷണത്തിനെന്ന പേരിൽ ചാടിയതാണ് .മുതലാളി ഓഫീസിലുള്ള ദിവസങ്ങളിൽ ഈ കറക്കം പതിവാണ്,  തന്നെ കണ്ടാൽ പിന്നെ നൂറ് ചോദ്യങ്ങളാണ്, ആരെയെങ്കിലും ശകാരിക്കുക എന്നത് ഒരു ഹരമാണ് അങ്ങേർക്കെന്ന് തോന്നിയിട്ടുണ്ട്.

ജൂണിൽ സ്കൂൾ തുറക്കലിനൊപ്പം മഴയും എത്തിയിട്ടുണ്ട് കച്ചവടം കുറഞ്ഞാൽ വൈകിട്ട് വീട്ടിൽ പോക്ക് നടക്കില്ല അടുത്ത ഒരു മാസത്തെ ബിസിനസ് പ്ലാൻ എക്സൽ  തയ്യാറാക്കി പ്രിന്റ് കൊടുത്ത് ബോധിപ്പിച്ചു വേണം ഇറങ്ങാൻ അപ്പോൾ അവസാന വണ്ടിയും തീവണ്ടിയാപ്പീസ് വിട്ടിരിക്കും. എക്സ്ൽ മുതലാളിയെന്നാണ് അവിനാശ് അങ്ങേർക്കിട്ട പേര്.

പുരുഷോത്തമൻ തല ചൊറിഞ്ഞു നിൽപ്പുണ്ട് ആ നിസഹായമായ നിൽപ്പും വിധേയത്തവും വെറുതെയാണ്, കച്ചവടം കുറയുന്നതിന് നൂറ് കാരണം നിരത്തി തന്നെക്കൂടി നെഗറ്റീവ് ആക്കാനുള്ള നിൽപ്പാണെന്നയാൾക്കറിയാം. സ്കൂൾ തുറന്നതിനാൽ ഡിക്ഷനറികളുടെ കച്ചവടത്തിന് പ്രത്യേക ടാർഗറ്റ് തന്നെയുണ്ട് ആ വിവരം ചോദിച്ചറിഞ്ഞ് കണക്ക് മുതലാളിയെ അറിയിക്കാനാണ് അയാൾ ചിറയ്ക്കൽ ബസാറിലെത്തിയത്.ഇനി ജൂൺ പത്ത് ദിവസം മാത്രമാണുള്ളത് എത്തിച്ചേരേണ്ട കണക്കിലേക്ക് ലക്ഷങ്ങളുടെ ദൂരം അയാളെ വല്ലാതെ ഭയപ്പെടുത്തി .ബെസ്റ്റ് സെല്ലർഷെൽഫിലിരിക്കുന്ന മീരയുടെ ആരാച്ചാരിന്റെ കവർ പേജിലെ കുരുക്കിനേക്കാൾ കനത്തിൽ അതായാളെ ശ്വാസം മുട്ടിച്ചു.

#പുസ്തകച്ചന്ത #ഭാഗം2

* * * * * * * * * * * * * * * *

തലേന്ന് താമസിച്ചിറങ്ങിയതിനാൽ രാത്രി കെ എസ് ആർ ടി സി സ്റ്റാൻഡിലെ കൊതുകു കടികൊണ്ട് ബസ് കാത്ത് നിന്ന് മുഷിഞ്ഞ് ഒടുവിൽ വീടെത്തുമ്പോൾ നന്നേ വൈകിയിരുന്നു. ഇന്നലെയെത്തുമ്പോൾ ഉറങ്ങിപ്പോയിരുന്ന മകൾ രാവിലെ ഉണരും മുമ്പ്. 7.40 ന്റെ ട്രെയിൻ പിടിക്കാനുള്ള നെട്ടോട്ടത്തിൽ അവിനാശ് തന്നിലെ അച്ഛനെ മറന്നിരുന്നു. ഇതിപ്പോൾ പതിവായി തീർന്നിരിക്കുന്നു . ഇന്ന് എം ഡിയുടെ ബിസ്നസ് മീറ്റിങ്ങുണ്ട്, രാവിലെ എത്തി പ്രസന്റേഷൻ തയ്യാറാക്കി കയറണം.

റെയിൽവേ സ്റ്റേഷനിൽ സ്ഥിരം യാത്രാ സംഘങ്ങളുടെ തമാശ പറയലുകളും ഡോറിനടുത്ത് വട്ടം കൂടി നിന്നുള്ള യാത്രയിലും അയാൾ തീരെ ഒറ്റപ്പെട്ട് ,പേജ് നമ്പരറിയാത്ത ഏതോ താളിലെ കുത്തിവര മാത്രമാവുന്ന ജീവിതത്തിന്റെ ഭീതിതമായ നൈരന്തര്യങ്ങളിൽ പെട്ട്  കള്ളവണ്ടി കയറിയവനേ പോലെ അയാൾ നിന്നു. പഞ്ചിങ്ങ് മെഷീനിൽ വിരൽ ചേർത്ത്

ഓഫീസിലേക്ക് കയറി ഇരിപ്പിടത്തിലമരുമ്പോൾ എംഡിയുടെ സ്റ്റെനോ ആഹ്ലാദത്തിൽ പറയുന്നു ഇന്ന് മീറ്റിങ്ങില്ല സാറ് വീണ് കാലുളുക്കി, ആ അന്തരീക്ഷമാകെ ദീർഘനിശ്വാസങ്ങളാൽ നിറച്ച് ഓരോരുത്തരും ഇരിപ്പിടങ്ങളിൽ അഭയം തേടി ഇന്റർ കോമിൽ പരസ്പരം സന്തോഷം പങ്കിടുകയാണ്. ഒരാൾക്ക് അപകടം പറ്റിയതിൽ ആഹ്ലാദിക്കുന്നവരുടെ കൂടെ താനുമുണ്ടല്ലോ എന്ന ചിന്ത ഉണ്ടായെങ്കിലും അവിനാശ് എം ഡിയുടെ വരവ് നീളണമെന്ന് മറ്റുള്ളർക്കൊപ്പം മനസ്സാ ആഗ്രഹിക്കുകയും ചെയ്തു.

സിസ്റ്റം പോലും ഓൺ ചെയ്യാതെ നേരെ മാർക്കറ്റിങ്ങ് ഹെഡ് ജയമോഹന്റെ ക്യാബിനിൽ എത്തി പ്രസിൽ നിന്ന് പുതിയതായി പ്രിന്റ് ചെയ്ത് വന്ന ബുക്കുകളുടെ സാമ്പിൾ കോപ്പികൾ അടുക്കി വച്ച ടേബിളിന് പുറകിലിരുന്ന് കണ്ണടകൾക്കിടയിലൂടെ ജയമോഹൻ അയാളെ നോക്കി. 

'എന്താടാ രാവിലെ ട്രെയിനിൽ ഒരു ശോകം?


ഓ മീറ്റിങ്ങിന്റെ ടെൻഷൻ 


അത് മാറിയില്ലേ , 

ആ...മാറി, നമ്മളൊക്കെ എന്ത് മനുഷ്യരാ ജയണ്ണാ ഒരാൾ വീണു പരിക്കുപറ്റിയതിലും സന്തോഷിക്കേണ്ടി വരുന്നു.

നീ കൂടുതല് ചിന്തിക്കാതെ പോയിരുന്ന് പണി നോക്ക് ഇല്ലങ്കിൽ ആള് വരുമ്പോൾ പണിപോകും. 

ശരി... ഏതാ പുതിയത് ?

അടുക്കുകളിൽ നിന്ന് എൻ എസ് മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എടുത്ത് അയാൾ തിരികെ നടന്നു , അവിടെ ജോലി ചെയ്യുന്നതിൽ ആകെ സന്തോഷം ആ ചൂട് കോപ്പികളാണ് ആദ്യ വായന സാധ്യമാക്കുന്നവ.


ഉച്ചയൂണിന് കഫറ്റേരിയ ചർച്ചയിലാണ് ജോബിയുടെ വിഷയം ചർച്ചയ്ക്ക്  വന്നത് . കമ്പനി അയാൾക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ചിറയ്ക്കൽ ബസാറിലെ പുരുഷു മാനേജരായ ഷോപ്പിൽ നിന്ന് പുസ്തകമെടുത്ത് വില്പന നടത്തുന്നയാളാണ് ജോബി ആ വഴി വന്ന കടമാണ് . ഭരണങ്ങാനംകാരനും മാതാവിന്റെ കടുത്ത വിശ്വാസിയുമാണ്. നന്നേ ചെറുപ്പത്തിൽ വന്ന് പെട്ടതാണ് ,പുസ്തക കച്ചവടത്തിൽ .സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, സെമിനാരികൾ ഇവിടൊക്കെ കയറിയിറങ്ങി ബുക്കിന് ഓർഡർ എടുത്ത് എത്തിച്ച് കൊടുത്ത് ഉപജീവനം. പതിനെട്ട് വയസിൽ വന്നതാണ് നാല്പത് കടന്നപ്പോൾ കടം മാത്രം ശിഷ്ടമായി, സ്ഥാപനം വളർന്നു. ജോബിയെ കൊണ്ട് മറ്റു പലരും. കുടുംബമോ കുട്ടികളോ സ്വപ്നങ്ങളോ ഇല്ലാതെ പാഴായി പോകുന്ന ഒരു ജന്മമായി അയാൾ മാറ്റപ്പെട്ടതാണെന്ന് അവിനാശിന് തോന്നി.വൈകിട്ട് പണി കഴിഞ്ഞ് വാടക മുറിയിലെത്തി നാല് പെഗ്ഗ് അടിക്കണം. എന്നതിനപ്പുറം അയാൾക്ക് ഒരു നിർബന്ധം കൂടി ഉണ്ടായിരുന്നത് ഞായറാഴ്ച പള്ളിയിൽ പോക്ക് മാത്രമായിരുന്നു.എലികളോടുന്ന പൂപ്പൽ മണമുള്ള ആ മുറിയിൽ പുസ്തക കെട്ടുകൾക്കിടയിൽ ആരും വായിക്കാതെ ചിതലെടുത്ത പുസ്തകം പോലെയായിരിന്നു ജോബി.

വരാന്ത്യങ്ങളിൽ രണ്ട് പെഗ്ഗടിക്കാൻ ആ വാടകമുറിയിൽ അയാളും പോയിട്ടുണ്ട്. ചെല്ലുമ്പോഴൊക്കെ ഈ താമസ സ്ഥലം മാറാനും വിവാഹം കഴിക്കുന്നതുമൊക്കെ ഒരു പ്രയോജനവും ഇല്ലന്നറിഞ്ഞിട്ടും ഉപദേശിക്കുക പതിവുമാണ്. 


ഊണ് കഴിഞ്ഞ് ലിഫ്റ്റിൽ വച്ച് ടോമിച്ചനെ കണ്ടത് 

അവിനാശ്, താങ്കളെന്തിനാണ് ഈ കവിതകളെഴുതി ഫോസ്ബുക്കിലിടുന്നത്..?

അതൊക്കെ ഒരുതരം എക്സിബിഷനിസമല്ലേ.

കഴിച്ച ഊണ് തികട്ടി വന്നെങ്കിലും അയാൾ പുറത്ത് കാണിക്കാതെ ചോദിച്ചു

അതിനെന്താ ടോമി ചേട്ടാ ഫേസ് ബുക്കിലിടുന്നതിലിത്ര മോശം, താല്പര്യമുള്ളവർ നോക്കട്ടെ.

സി .... അവിനാശ് താങ്കൾ ഇതൊക്കെയിട്ട് കുറേ പെമ്പിള്ളേരുടെ ലൈക്കും കമൻറുമൊക്കെ മേടിക്കുന്നതിനപ്പുറം എന്ത് ലാഭം ?

' അപ്പോ കാര്യം അതാണ് '

പെമ്പിള്ളേർ, ലൈക്ക്, കമന്റ്

കിളവന് വല്ലാത്ത കേട് തന്നെ എന്ന് പിറുപിറുത്തു അവിനാശ് രണ്ടാം നിലയിൽ ഇറങ്ങി.

അക്ഷരങ്ങളുടെ ലോകം വായനയിൽ എത്ര മനോഹരമാണ് അണിയറയിൽ സങ്കുചിതമാവുന്ന ചിന്തകളും. തന്റെ ഉള്ളിലെ പുസ്തക മണങ്ങളിലേയ്ക്ക് ജോബിയുടെ വാടകമുറിയിലെ പൂപ്പൽമണം പടരുന്നതായി അയാൾക്കു തോന്നി.

#പുസ്തകച്ചന്ത #ഭാഗം3

* * * * * * * * * * * * * * * *

വഞ്ചിനാട് എക്സ്പ്രസ് എത്തുമ്പോൾ താമസിച്ചിരുന്നു . രാമൻചിറ ബ്രാഞ്ചിൽ കയറണം ബെന്യാമിന്റെ ആടുജീവിതം രണ്ട് കോപ്പി കൊച്ചി ശാഖയിലേക്ക് കൊറിയർ ചെയ്യിക്കണം . ട്രെയിനിൽ നിന്ന് വേഗമിറങ്ങി ബൈക്ക് വച്ചിരിക്കുന്നിടത്ത് വന്നപ്പോൾ പിന്നിലത്തെ ടയറിന് കാറ്റില്ല .രാവിലെ പേ ആൻഡ് പാർക്ക് കാരനോട് അടി കൂടി പോയപ്പോൾ ഓർത്തതാണ് എന്തേലും പണി തരുമെന്ന്.

വണ്ടി അവിടെ വച്ച് ഒരു ഓട്ടോ പിടിച്ചു ഇനി രാത്രി വന്ന് വണ്ടി തളളണം. രാമൻചിറ ശാഖ നല്ല തിരക്കുള്ള ഷോപ്പാണ്. ചെന്ന് കയറുമ്പോൾ ആ വൈകിയ സമയത്തും ആളുകളുണ്ട് . അകത്ത് ഗോഡൗണിലേക്കുള്ള വാതിൽ തള്ളിത്തുറന്ന് കയറുമ്പോൾ പുസ്തക കെട്ടുകൾക്കിടയിൽ നിന്നും സുനിലിന്റെ കഷണ്ടി തല പുറത്തേക്ക് നീണ്ടു . 

സുനിലേ ആടുജീവിതം രണ്ട് കോപ്പി ,കൊച്ചിക്ക് അയയ്ക്കണം

നജീബിന്റെ ദുരിത ജീവിതമാണ് ബെന്യാമിൻ നോവലാക്കിയത്, നിന്റെ ജീവിതം ആര്  കഥയാക്കും സുനിലേ

സുനിൽ വെറുതേ ചിരിച്ചു

സാറെ ആട് ജീവിതം രണ്ടേ ആകെ ഉളളൂ.

തൃശ്ശൂർ കറന്റ് ബുക്സാണ് പ്രസാധകർ ആദ്യം നമുക്ക് തന്നതാണ് പബ്ളീഷ് ചെയ്യാൻ നിലവാരമില്ലയെന്ന് പറഞ്ഞ് തള്ളിയിട്ട് ഇപ്പോൾ കോപ്പികൾ കിട്ടാൻ ഇരക്കണം അല്ലേ സുനിലേ , അത് പറഞ്ഞ് അവിനാശ് ഉറക്കെ ചിരിച്ചു.

അക്കാലത്ത് മലയാളി വായനക്കാർ ഏറെ വായിച്ചത് ആടുജീവിതമാണെങ്കിലും ബെന്യാമിന്റെ സൃഷ്ടികളിൽ ആയാൾക്ക് കൂടുതലിഷ്ടം മഞ്ഞ വെയിൽ മരണങ്ങളായിരുന്നു. ഡീഗോഗാർഷ്യയും , അന്ത്രപ്പേറിന്റെ തിരോധാനവും കുറച്ചൊന്നുമല്ല അയാളെ അസ്വസ്ഥമാക്കിയത്.' പിതാക്കന്മാരുടെ പുസ്തകം' അന്ത്രപ്പേറിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെടുന്നതും അതിന്റെ ചൂട് കോപ്പി ജയമോഹന്റെ ടേബിളിൽ നിന്ന് എടുത്ത് കൊണ്ട് പോയി താൻ വായിക്കുന്നതും അവിനാശ് സങ്കല്പിച്ചിരുന്നു .മഞ്ഞവെയിൽ മരണങ്ങൾ അയാളെ അത്രകണ്ട് സ്വാധീനിച്ചിരുന്നു.


നാളെ ഒന്നാം തീയതിയാണ് ശമ്പളം വരുമെന്ന പ്രതീക്ഷ വയ്ക്കുന്ന ദിവസം. ഒന്ന് ചില മാസങ്ങളിൽ അഞ്ച് വരെ നീളും ,വീട് വാടക മറ്റ് ചിലവുകൾ ഒക്കെയായി കിട്ടുന്നത് തീരാൻ അധികം സമയം വേണ്ടി വരില്ല. ഒൻപതാം തീയതി മുതൽ പത്ത് ദിവസം തിരുവനന്തപുരത്താണ് കനകക്കുന്നിൽ അന്താരാഷ്ട്ര പുസ്തകോത്സവം. ഇത്തവണ ത്തെ ശമ്പളം അവിടെ തീരും .കമ്പനി വക താമസവും ഭക്ഷണവും ഉണ്ടെങ്കിലും രാത്രി കള്ളുകുടിപ്പാർട്ടികൾ പോക്കറ്റ് കാലിയാക്കും. പുസ്തകോത്സവവുമായി ബന്ധപ്പെട്ട് കനകകുന്നിൽ ബുക്ക് റിലീസുകളും സാഹിത്യ സംവാദങ്ങളും, കവിയരങ്ങുകളുമൊക്കെ നടക്കുമെങ്കിലും അവിനാശടക്കമുള്ള ജീവനക്കാർക്ക് അവിടെ പ്രവേശനമുണ്ടാവില്ല. വലിയ എഴുത്തുകാർ ഒക്കെ എത്തുന്ന വേദിയിൽ പബ്ളിക്കേഷൻ വിഭാഗത്തിലെ ചില അരസികന്മാർ വന്ന് എന്തെല്ലാമോ കാട്ടി സഭ കെടുത്താറാണ് പതിവ്. ജയമോഹനും ,അവിനാശുമടക്കം ഭാഷാ വിവരമുള്ളവർ പുസ്തങ്ങൾ ചുമക്കുന്ന പണിയിലാവും. ജനറൽ മാനേജർ,ക്ലസ്റ്റർ ഹെഡ്, ഇത്യാദി പോസ്റ്റുകൾ പറഞ്ഞാണ് നിയമനമെങ്കിലും പുസ്തക കെട്ട് ചുമക്കൽ ആണ് ശരിക്കും പണിയെന്ന് ജോലിക്ക് ചേർന്ന് കഴിഞ്ഞ് മനസ്സിലായതും പുറത്ത് പറയാത്തതുമായ രഹസ്യമാണ്. എങ്കിലും പുസ്തകമണങ്ങളുടെ ലോകത്ത് ഏകാന്തമായ ചില നിമിഷങ്ങളെങ്കിലും അയാൾ ആസ്വദിക്കാതിരുന്നില്ല.


സ്‌റ്റോർ മാനേജർ ഡാനീഷ് ജോർജിന്റെ കാറിലാണ് തിരുവനന്തപുരത്തേക്ക് പോയത്. ഒരു വണ്ടി പ്രാന്തനായ ഡാനി തന്റെ കറുത്ത ഹോണ്ടാ സിറ്റി മൈക്കൽ ഷുമാക്കറിനെപ്പോലെ പറത്തി, അയാൾ ഒരു നല്ല ഡ്രൈവറാണെന്ന് അവിനാശിനറിയാവുന്നതിനാൽ തെല്ലു ഭയം കൂടാതെയാണ് മുൻ സീറ്റിലിരുന്നത്. ഡാനിയും അവിനാശും തമ്മിൽ അടുപ്പത്തിന് മറ്റൊരു കാരണം ടോമിയാണ് രണ്ടു പേരുടേയും പൊതുശത്രു.എം ഡിയുടെ ചാരൻ എന്നാണ് ടോമി കമ്പനിയിൽ അറിയപ്പെടുന്നത് പ്രത്യേകിച്ച് ജോലി ഒന്നും അയാൾക്കുള്ളതായി തോന്നിയില്ല. ടോമി എംഡിയുടെ ക്യാബിനിൽ കയറിയാൽ അന്നാരുടെയെങ്കിലും പണി പോവും എന്നാണ് ചൊല്ല്. രാമൻചിറയിൽ നിന്ന് എന്നെയും കാരയ്ക്കാട് നിന്ന് ജയമോഹനേയും കൂട്ടി ഡാനിയുടെ കാർ തലസ്ഥാനത്തെത്തി. കനകകുന്നു മൈതാനം മരച്ചുവടുകളിലെ തണലുകളിൽ പ്രണയ ജോഡികളാൽ നിറഞ്ഞിരുന്നു .ഇനിയുള്ള പത്ത് നാൾ ആ സ്വകാര്യതകൾക്ക് മേൽ പുസ്തകമണം നിറയും. ഹരിദ്വാറിലെ കാൽപ്പാടുകൾ പതിയാത്ത പൊന്തക്കാടുകളിൽ വച്ച് സുജയുടെ അചുംബിതങ്ങളെ ചുംബിച്ച രമേശനും സുജയും, മുതൽ ഡീഗോ ഗാർഷ്യയിൽ കാണാതായ അന്ത്രപ്പേർ വരെ അരൂപികളായി ഇവിടെ അലയും.


#പുസ്തകച്ചന്ത#ഭാഗം4

* * * * * * * * * * * * * * * *

ഇന്റർനാഷ്ണൻ ബുക്ക് ഫെയറിന്റെ ഒന്നാം ദിവസം പര്യവസാനിച്ചു രാത്രി നന്നേ വൈകിയാണ് കനകക്കുന്ന് വിട്ടത്. നഗരത്തിലെ ഹോട്ടലിൽ തങ്ങൾക്കായ് അനുവദിക്കപ്പെട്ട മുറികളിൽ ചേക്കേറി, കുളിച്ച് വന്നപ്പോഴേക്കും റൂമിൽ മുഴുവൻ കാന്താരിമുളകിന്റെ മണമായിരുന്നു. ഒന്നുമറിയാത്തവനെപ്പോലെ ഒരു വിൽസിന്റെ തുമ്പത്ത് തീ പടർത്തി ഡാനി ഇരിപ്പുണ്ട് ടീപ്പോയിലെ ഒഴിഞ്ഞ ഗ്ലാസ് മണത്തിന്റെ ഉറവിടം കണ്ടെത്തി തന്നു സ്മിർണോഫ് ചില്ലി ആദ്യ പെഗ്ഗ് തീർത്തുള്ള ഇരിപ്പാണ്. അവിനാശ്മുടി ചീകി വന്ന് ഗ്ലാസിൽ കുറച്ചെടുത്ത് തണുത്ത വെള്ളമൊഴിച്ച് ബാൽക്കണിയിൽ പോയി നിന്ന് ഒരു സിപ്പെടുത്തു ലഹരിയുടെ കാന്താരി മണം ,തിരിഞ്ഞ് ഡാനിയെ നോക്കി ജയമോഹനെ വിളിക്കണ്ടേ, 

'വിളിച്ചു അവൻ കുളി കഴിഞ്ഞെത്തും. 

ഡാനി തന്ന സിഗരറ്റ് ചുണ്ടു ചേർത്ത് അയാൾ നഗര കാഴ്ചകളിലേയ്ക്കു മിഴിനട്ടു നിന്നു.

രാത്രി തെരുവോരത്ത് രണ്ട് നായ്ക്കൾ ഇണചേർന്നു നിൽക്കുന്നു. എതിർവശത്തുള്ള ലോക്കൽ ബാറിന്റെ പായൽ പിടിച്ച ബോർഡിൽ മങ്ങി കത്തിയ വെളിച്ചത്തിന് താഴെ ഒരുവൻ നിലയുറയ്ക്കാതെ എന്തോ തിരയുന്നു.

കള്ളു കുടിച്ച് റോഡിലിറങ്ങിയാൽ ദാ ഇതുപോലിരിക്കും അവിനാശ് താഴെക്ക് നോക്കി പറഞ്ഞു. 

എന്നാ ഒന്നു നോക്കണമല്ലോ രണ്ടാമത്തെ പെഗ്ഗ് തീർന്ന ആവേശത്തിൽ ഡാനി പറയുമ്പോഴേയ്ക്കും ജയമോഹനെത്തി. എന്താടേയ്  തീർത്തോ ..?

ഏയ് താൻ ഒന്നൊഴിച്ചെട് കഴിഞ്ഞിട്ട് നമുക്ക് ബുഹാരിയിൽ പോകാം ഡാനി വിടുന്നമട്ടില്ല. ലഹരി കേറിയാൽ അപ്പോ വണ്ടിയെടുക്കണം എന്നൊരു ദുർവാശി അയാൾക്കുള്ളതായി അവിനാശിന് തോന്നിയിട്ടുണ്ട്.

ജയമോഹൻ ലഹരിക്ക് പിടികൊടുക്കാതെ ചിന്താമഗ്നനായിരുന്നു. കമ്പനിക്കാര്യമാണെന്ന് ഊഹിച്ചതിനാൽ അവിനാശ് കാരണം തിരക്കാതെ ചർച്ച വഴിതിരിച്ച് വിടാൻ നോക്കി .ഡാനിയുടെ പീരുമേട്ടിലെ കോട്ടേജും അവിടുത്തെ മഞ്ഞു പെയ്യുന്ന രാത്രിയിലെ കള്ളുകുടി ഓർമ്മകളും അയവിറക്കി കുപ്പി തീരാറായപ്പോ വാതിലിൽ മുട്ടുകേട്ടു അമലും രാഗേഷുമാണ് ജയമോഹന്റെ ശിഷ്യന്മാർ. കയറി വരാൻ മടിച്ച് നിന്നവരെ അവിനാശ് അകത്തേയ്ക്ക് വിളിച്ചു. ബാക്കിയിരുന്ന ഓരോ പെഗ്ഗ് അവർക്കായി നീക്കി.

ബുഹാരിയിലെത്തുമ്പോൾ ബാക്കി കമ്പനി സ്റ്റാഫുകൾ ഒട്ടുമിക്കവരും അവിടുണ്ട്. വൈകിട്ടത്തെ ഈ സന്തോഷം മാത്രമാണ് ഒരോ ബുക്ക് ഫെയറുകളും അവർക്ക് ലാഭത്തിന്റെ പട്ടികയിൽ പെടുത്താൻ കാണൂ. ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ വാളി എന്ന വിളിപ്പേരുള്ള സന്തോഷിന് ഡാനിയുടെ കൂടെ ഒരു പെഗ്ഗടിക്കണമെന്ന നിർബന്ധത്തിൽ വീണ്ടും അടുത്തുള്ള ബാറിലേയ്ക്ക്, അടി കഴിഞ്ഞപ്പോൾ വാളി കൈമലർത്തി ജയമോഹൻ ബില്ല് കൊടുത്ത് അവരിറങ്ങി .റൂമിലെത്തി റമ്മികളി ആരംഭിച്ചു ഇനി എപ്പോ ഉറങ്ങുമെന്ന് അറിയില്ല . ചീട്ട് കളിക്ക് നിൽക്കാതെ അവിനാശ് ബാൽക്കണിയിൽ വന്ന് നഗരത്തെ നോക്കി നിന്നു. താഴെ നിരത്തിലൂടെ കടന്നു പോയ റിക്ഷയ്ക്കുള്ളിലിരുന്ന പെണ്ണിന്റെ മുടിയിൽ നിന്നും മുല്ലപ്പൂമാലയുടെ അറ്റം കാറ്റിൽ പുറത്തേക്ക് പറന്നു നിന്ന് ഇരുളിൽ അപ്രത്യക്ഷമായി.അവിടമാകെ കാന്താരി മണങ്ങൾക്കു മേൽ മുല്ലപ്പൂമണം നിറയുന്നതായി അയാൾക്ക് തോന്നി.

രാവിലെ ഉണരാൻ വൈകി 8മണിക്ക് കനകക്കുന്നിലെത്തണം. രണ്ടാം ശനിയാഴ്ചയാണ് ആളുകൾ കൂടുതൽ എത്തും. അവിനാശ് ചെല്ലുമ്പോൾ സ്റ്റാഫ് എല്ലാവരും എത്തിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവർ ജോഗിങ്ങ് വേഷത്തിൽ എക്സിബിഷൻ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മലയാള വിഭാഗത്തിൽ ചെന്നപ്പോൾ ദൃശ്യചാനലിലെ ന്യൂസ് റീഡർ വേണുവുണ്ട് , ചുവന്ന ടീഷർട്ടിട്ട് ആറ് വയസുകാരി മകളുമൊത്ത് നടക്കാനിറങ്ങിയപ്പോൾ കയറിയതാണ്.അവിനാശ് അയാളുടെ അടുത്ത് ചെന്ന് കുശലം പറഞ്ഞു നിൽക്കുമ്പോഴാണ് സ്റ്റാഫിലുള്ള രാഗേഷ് സെലിബ്രറ്റിയെ കണ്ട സന്തോഷത്തിൽ  തന്റെ മൊബൈൽ ഫോണിൽ ചിത്രം പകർത്തിയത് .ഫ്ലാഷ് മിന്നിയതും ന്യൂസ് റീഡർ തന്റെ മകളുടെ മുഖം മറച്ച് രാഗേഷിനെ കുപിതനായി നോക്കി. എന്താണ് എന്ന പരുഷമായ ചോദ്യവും. അവിനാശ് വേഗം ഇടപെട്ടു സാർ അത് നമ്മുടെ സ്റ്റാഫാണ്.. 

അതിന് ..?

അയാൾ വല്ലാത്ത ദേഷ്യത്തിലാണ്.

മറ്റുള്ളവരുടെ സ്വകാര്യതകളിൽ പോലും കടന്നുകയറി അന്തി ചർച്ച നടത്തുന്നവനാണ് . എന്നിട്ടും നിർദ്ദോഷകരമായ ഒരു മൊബൈൽ ക്യാമറ ഫ്ലാഷ് പോലും സഹിക്കുന്നില്ല ഇവനൊന്നും. അയാൾ പോയപ്പോൾ രാഗേഷ് മുറുമുറുത്തു.

അവരൊക്കെ സെലിബ്രറ്റികളല്ലേ രാഗേഷേ നീ കാര്യമാക്കണ്ട. ആ സ്വരഭേദങ്ങൾ ഒരു കെട്ടെടുത്ത് വയ്ക്ക്. പുറത്ത് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയുടെ പ്രമോഷൻ ഓഡിയോ കേൾക്കാം സ്വരഭേദങ്ങൾ.. അവരുടെ ശബ്ദം കേട്ടവർ ആ പുസ്തകം വാങ്ങിക്കും മലയാള നായികമാർ ആ ശബ്ദത്തിലാണ് നമ്മെ കീഴടക്കിയതത്രയും. ശബ്ദം പോലെ സുന്ദരിയായ ഒരുവളുടെ ആത്മകഥ. അയാൾ പുസ്തകങ്ങൾക്കിടയിലൂടെ നടന്നു.


#പുസ്തകച്ചന്ത #ഭാഗം5

* * * * * * * * * * * * * * * *

തിരുവനന്തപുരത്തെ പത്ത് ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ ഡാനിയുടെ കാറിൽ അവർക്കിടയിൽ വല്ലാത്ത നിശബ്ദത കനം വച്ചിരുന്നു. ഇടയ്ക്ക് കണ്ട ഒരു കടയ്ക്ക് മുൻപിൽ വണ്ടി നിർത്തി പുറത്തിറങ്ങി ഡാനീഷ് ജോർജ് ഒരു സിഗരറ്റിന് തീ കൊടുത്തു. അവിനാശ് വഴിയോരക്കടക്കാരനെ നോക്കി ചേട്ടാ രണ്ട് ചായ കടുപ്പത്തിൽ എന്ന് പറഞ്ഞ് കടയിലേക്ക് കയറി ആവി പറക്കുന്ന ചായയിലൊന്ന് സഹപ്രവർത്തകന് നീട്ടി മൗനം മുറിച്ചു. എന്താ പ്ലാൻ നാളെ എം ഡി വക മീറ്റിങ്ങുണ്ടാവും .

ഡാനി ചായ വാങ്ങി ഒന്നുമൊത്തി വലിച്ചെടുത്ത പുക പാതി പുറത്തുമകത്തുമായി നിർത്തി അമർത്തി മൂളി... നോക്കാം എന്ന് മാത്രം പറഞ്ഞു

ഫെയറിൽ വച്ച് ഉണ്ടായ ചിലതർക്കങ്ങൾ കമ്പനിയിൽ ചർച്ചയാവുകയും എം ഡിക്ക് അനിഷ്ടമായിട്ടുണ്ടെന്നറിയുകയും ചെയ്തിരുന്നു. 


അന്ന് ഗവർണ്ണർ കനക്കുന്നിലെ എക്സിബിഷൻ  സന്ദർശിച്ച ദിവസമായിരുന്നു. സ്റ്റാളുകളിൽ പഠനത്തിന്റെ ഭാഗമായി പ്രൊജക്ട് വർക്കിന് എം ബി എ മാർക്കറ്റിങ്ങിന് പഠിക്കുന്ന കുട്ടികളുമുണ്ട് . അവർ സ്റ്റാഫിനൊപ്പം സ്റ്റാളുകളിൽ പുസ്തകവാങ്ങലുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗവർണ്ണർ വന്ന് പോയ തിരക്ക് കഴിഞ്ഞ് അവിനാശ് ചിൽഡ്രൻസ് സെക്ഷനിലെ സ്റ്റാളുകൾക്ക് മുൻപിലൂടെ നടന്നു വരുമ്പോഴാണ് അപ്രതീക്ഷിതമായി പല്ലവിയെ കണ്ടത്. പുസ്തകങ്ങൾ പെറുക്കിയെടുക്കുന്ന ബാസ്കറ്റ് കയ്യിലുണ്ട്. സാരിയുടുത്ത് ആദ്യമായാവും കാണുന്നത് ,അതിലവൾ കൂടുതൽ സുന്ദരിയായിട്ടുണ്ട് പതിനഞ്ച് വർഷങ്ങൾ വരുത്തിയ മാറ്റമെന്നത് മുഖത്തൊരു കറുത്ത ഫ്രെയിമുള്ള കണ്ണടയുണ്ട് എന്നത് മാത്രം. ദൂരനിന്ന്  പുസ്തകങ്ങൾ നോക്കി അവൾ പതിയെ നടന്നു വരുന്നത് അയാൾ നോക്കി നിന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് പല്ലവി അയാളെ കാണുന്നത്. അവിനാശ് എന്ന വിളി പുറത്ത് വരാതെ ഉള്ളിലെവിടെയോ ഉടക്കി നിശബ്ദമായി, കുറച്ച് നേരം അയാളെ നോക്കി നിന്നു. അവിനാശാണ് സംസാരിച്ച് തുടങ്ങിയത്... എന്താ ഇവിടെ..?

ഇവിടെയോ ബുക്സ്‌ വാങ്ങാൻ... കണ്ണുകളിൽ പഴയ കുസൃതി നിറഞ്ഞിരുന്നു മറുപടിയിൽ

ഐ മീൻ ട്രിവാഡ്രത്ത്.. അവിനാശ് തിരുത്തി.

ഞാനിപ്പോൾ ഇവിടെയാണ് അവിനാശ് സെക്രട്ടറിയേറ്റിൽ ജോലി

നീ എന്നെ പിന്നെ തിരക്കിയതേയില്ലേ അവിനാശ്... ഞാനെവിടാണെന്ന് പോലും..? അവൾ കയ്യിലിരുന്ന - ഖാലിദ് ഹുസൈനിയുടെ 'ദ കൈറ്റ് റണ്ണർ' വെറുതേ വിടർത്തി മറിച്ച് അയാളോട് ചോദിച്ചു ..

അവളുടെ കയ്യിലിരിക്കുന്ന ബുക്കിന്റെ പുറംചട്ടയിലെ പറക്കുന്ന പട്ടത്തിന്റെ ചിത്രം നോക്കി അയാൾക്കിങ്ങനെ പറയാനാണ് തോന്നിയത് ... ഞാനെന്നേ പൊട്ടിപ്പോയ പട്ടമാണ് പല്ലവി.

അവിനാശിന്റെ മറുപടിയോടെ  പരിസര മറിഞ്ഞ് പല്ലവി ഇടപെട്ടു. 

അത് പോട്ടെ നീ ഇപ്പോ എന്ത് ചെയ്യുന്നു അവിനാശ് .കുടുംബം, കുട്ടികൾ ?


ഇപ്പോ തല്ക്കാലം ഇതാണ് ജോലി - പുസ്തക കച്ചവടം അയാൾ കണ്ണുകൾ ചെറുതാക്കി ചിരിച്ചു.

കുടുംബം നിനക്കറിയാത്തവരായി ഭാര്യയും ഒരു മകളും

വാട്ട് എബൗട്ട് യു..?

രമേശ് നേവിയിലാണ് ഇവിടെ തന്നെ ക്വാർട്ടേഴ്സിൽ താമസം

കുട്ടികൾ....?

ഇതുവരെയില്ല.

സംസാരം എവിടയോ തടഞ്ഞു നിന്നു, അപ്പോഴാണ് എം ബി എ സ്റ്റുഡൻസിൽ പരിചിതരായ രണ്ട് പെൺകുട്ടികൾ അവർക്കരികിലേയ്ക്ക് വന്നത് 

അവർ നല്ല ഉല്ലാസവതികളായി കണ്ടു


സാർ ഒന്ന് ചോദിക്കട്ടെ..?

അയ്യോ സോറി നിങ്ങൾ സംസാരിക്കുകയായിരുന്നോ


എന്താണ് ആരതീ ചോദിക്കൂ.. കുഴപ്പമില്ല അയാൾ പറഞ്ഞു.

ദേ ഇവൾക്ക് ചേതൻ ഭഗത്തിനേം,രവീന്ദ്രസിങ്ങിനേം ഒക്കെയാണിഷ്ടം ഞാൻ പറഞ്ഞു ഡാൻ ബ്രൗണാണ് നല്ല എഴുത്തുകാരനെന്ന് എന്താ സാറിന്റെ ഒപ്പീനിയൻ.?

അയാൾ പല്ലവിയെ നോക്കി അവൾ തിരിച്ചും


ഞാൻ ആദ്യമായി മുഴുവൻ വായിച്ച ഇംഗ്ലീഷ് നോവൽ ഒരു പക്ഷേ ചേതന്റെ റവല്യൂഷൻ 2020 ആവും. ആംഗലേയ വായന അത്ര കാര്യമായില്ല എങ്കിലും ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡിന് ശേഷം ഏഞ്ചല്‍സ് ആന്റ് ഡെമണ്‍സും ,ഡിസെപ്ഷന്‍ പോയിന്റും കുറച്ചൊക്കെ ഒന്നോടിച്ച് വായിച്ചിട്ടുണ്ട് അത്രമാത്രം. ദാ ഈ മാഡത്തോട് ചോദിക്ക് ഒരു നല്ല റീഡറാണ്.

ആ പിന്നെ ചേതൻ ഭഗത്തും, രവീന്ദ്ര സിംങ്ങും ഇംഗ്ലീഷിലെ മുട്ടത്തിവർക്കി മാരാണ് കേട്ടോ ആരതീ.. അവരിലൂടെയാവും വലിയ വായനക്കാർ ജനിക്കുക അത് പറഞ്ഞ് അയാൾ ചിരിക്കുമ്പോഴാണ് ടോമിയുടെ രംഗപ്രവേശം  വന്നപാടെ കുട്ടികളോടായി അധികാര ഭാവത്തിൽ എന്താ ഇവിടെ ..?

പിന്നെ അവിനാശിന് നേരെ തനിക്ക് നാണമില്ലേ പെൺപിള്ളേരോട് സെള്ളി നിൽക്കാൻ .

ഭാഗ്യത്തിന് പല്ലവി അടുത്ത സ്റ്റാളിലെ പുസ്തകങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചിരുന്നു.

അവിനാശിന് താൻ ഭൂമി പിളർന്ന് പോകുന്നതു പോലെ തോന്നി.

പെൺകുട്ടികൾ ഒന്നും മനസ്സിലാവാതെ പതറി നിന്നു

നിങ്ങൾക്കിത് എന്തിന്റെ കേടാണ് മാഷേ അവിനാശ് അല്പം ശബ്ദത്തിലാണ് ചോദിച്ചത്

പല്ലവി അത് കേട്ട് പെട്ടന്ന് തിരിഞ്ഞു നോക്കി

അയാളുടെ അടുത്തേക്ക് വന്നു 


അവിനാശ് എന്തുപറ്റി..?


ഇല്ല ഒന്നുമില്ല പല്ലവി നീ ബുക്സ് എടുത്ത് തിരികെ വരു ഞാൻ മുൻവശത്തുണ്ടാവും.


  ടോമി സിസ്റ്റം കൺട്രോൾ സ്റ്റാളിന് മുൻപിൽ നിന്ന് കൊണ്ട് മറ്റ് സ്റ്റാഫിനോട് തന്നെപ്പറ്റിപ്പറയുന്നത് കേട്ടുകൊണ്ടാണ് അവിനാശ് അവിടെയ്ക്ക് വരുന്നത് അയാളെ കണ്ട് ടോമി വേഗം സംസാരം നിർത്തി.

ഇരച്ച് വന്ന ദേഷ്യത്തിൽ താനാരാ ഡോ 

പ്രായം തെറ്റിയതിന്റെ കേട്  എന്റടുത്തിറക്കരുത് പറഞ്ഞേക്കാം അവിനാശ് വിരൽ ചൂണ്ടി ടോമിക്കരികിലേയ്ക്ക് ചെന്നു . അപ്പോഴേയ്ക്കും ഡാനി വന്ന് അവിനാശിനെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി.

ആളുകൾ ശ്രദ്ധിക്കുന്നു നീ വാ

അവർ പുറത്തിറങ്ങി ഒരു സിഗരറ്റ് വലിച്ച് മരത്തണലിൽ നിൽക്കുമ്പോൾ പല്ലവി ഇറങ്ങി വന്നു അവൾ അടുത്തെത്തുമ്പോഴേയ്ക്കും ഒരു ചുവന്ന ഹോണ്ട സിറ്റി പതിയെ വന്ന് നിന്നു അവൾ അതിലേയ്ക്ക് കയറും വഴി കൈ വീശി കാട്ടി അതിൽ കയറി കാറ് അവരുടെ അടുത്തെത്തി നിന്നു വിൻഡോ താഴ്ത്തി പല്ലവി പറഞ്ഞു രമേശ് ഇത് അവിനാശ് കേളേജ് മേറ്റ്

അവർ പരസ്പരം ഹായ് പറഞ്ഞു കാർ പതിയെ മുന്നോട്ട് നീങ്ങി.


ആ തർക്കത്തിന് ശേഷം അന്ന് രാത്രി ഹോട്ടലിൽ വച്ച് ഡാനിയും ടോമിയുമായി വാക്കുതർക്കം നടന്നു കയ്യാങ്കളിയിലേക്ക് കടക്കും മുൻപ് ജയമോഹനും മറ്റുമിടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. 


ഡാ വാ മതി വണ്ടിയിൽ കേറ് ഡാനി ചായയുടെ പണം കൊടുത്ത് കാറിൽ കയറി അവിനാശ് ആലോചനകളി നിന്നുണർന്ന് പാതി കുടിച്ച ചായ ബാക്കി വച്ച് തിരികെ എത്തി.

നാളെ മീറ്റിങ്ങിൽ   രണ്ട് സംഭവങ്ങളും ചർച്ചയാവും, അയാൾ എം ഡി യോട് എന്തൊക്കെ നുണയാണ് പടച്ചിട്ടുണ്ടാവുക.

ആത്മാഭിമാനം പണയം വച്ച് അവിടെ തുടരില്ല എന്ന് ഇരുവരും ഉറച്ചിരുന്നു. ഡാനി അന്ന് പതിയെയാണ് ഡ്രൈവ് ചെയ്തത് പ്രത്യേകിച്ച് പണിയൊന്നുമില്ലാ എന്ന തോന്നലിലേയ്ക്ക് എത്തിപ്പെട്ട പോലെ. പൊട്ടിപ്പോയ പട്ടങ്ങളുടെയാകാശം അവർക്കു മുകളിൽ വെയിൽ വിരിച്ചു നിന്നു.

                                                 

#പുസ്തകച്ചന്ത #ഭാഗം6

* * * * * * * * * * * * * * * *

ഉച്ചഭക്ഷണം കഴിഞ്ഞ് വരും വഴി ജയമോഹൻ പറഞ്ഞാണ് അജ്മലിന്റെ രോഗവിവരമറിഞ്ഞത്.കഴിഞ്ഞ ദിവസങ്ങളിൽ അവധിയിൽ പോയിരുന്ന അജ്മൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ടുണ്ട് വയറിലെ രക്തസ്രാവം  കരൾ രോഗബാധയാണെന്ന് സംശയവും ജയമോഹൻ പ്രകടിപ്പിച്ചു. രണ്ടാം നിലയിലെ സഹപ്രവർത്തകരിൽ ഏറ്റവും പ്രായം കുറഞ്ഞ പയ്യനാണ് എന്നിട്ടും. അത് ചിന്തിച്ച് എക്സൽ ഷീറ്റിലെ കണക്കുകൾ പൊരുത്തമാവാതെ ഇരിക്കുമ്പോഴാണ് കമ്പനി ഫോൺ ബെല്ലടിച്ചത് മറുതലയ്ക്കൽ സ്ത്രീ ശബ്ദമാണ് ,മറ്റേതോ സെക് ഷനിൽ നിന്നുള്ളതാണ്. 

യെസ് അവിനാശ് ഹിയർ

ഡോ തന്റെ കീഴിലുള്ള ഒരു ബ്രാഞ്ചിൽ നിന്ന് കസ്റ്റമർ കംപ്ലയിന്റുണ്ട്

ഡോ എന്ന ആ സംബോധനയും സംസാരവും അയാൾക്ക് തീരെ പിടിച്ചില്ല എന്ന് മാത്രമല്ല വിളിച്ചവൾ ശകുന്തളയാണെന്നറിഞ്ഞപ്പോൾ കാലിൽ നിന്ന് ഒരു പെരിപ്പ് കയറി നാവിൽ സരസ്വതി വന്നതാണ്. ടോമിയുടെ ടീമിലെ പെൺകുട്ടിയാണ് ,പൊരുമാറ്റത്തിലെ അമാന്യത പിന്നെ പറയണ്ട. അത് മാത്രമല്ല മാനേജർ ലെവലിൽ ഉള്ള തന്നോട് കല്പിക്കാൻ അവളാര് .ഇരച്ച് വന്ന ദേഷ്യത്തിൽ ഫോൺ ശക്തിയായി വച്ച് ഡാനിയുടെ ക്യാബിനിലെത്തി 

അവിനാശ് എന്തൊക്കയോ പറഞ്ഞു

ദേ ഇയാടെ ആ മറ്റവളോട് ആളും തരോം കണ്ട് ഇടപെടാൻ പറയണം 

എന്റെ മറ്റവളോ അതാര ഡാ ? ഡാനി ചോദ്യമിട്ട് സംശയിച്ചു നിന്നു.

'ശകുന്തള '

ഇങ്ങേരുടെ വല്ല്യ സുഹൃത്തല്ലേ,

കമ്പനീലെ മറ്റുള്ളവരുടെ മുൻപിലൂടെ കുലുക്കി നടന്ന് ഷോ കാണിക്കുന്നത് പോലെയല്ല ഞാൻ 

തികച്ചും സ്ത്രീവിരുദ്ധ പരാമർശമാണെന്നറിഞ്ഞിട്ടും അങ്ങനെ പറയാനാണ് അവിനാശിന് തോന്നിയത്.

അത് പറഞ്ഞ് അയാൾ പുറത്തിറങ്ങി പോയി.

ബൈക്കെടുത്ത് ചിറയ്ക്കൽ ബസാറിലേയ്ക്ക് വിട്ടു നില തെറ്റുമ്പോൾ അല്പം നെഗറ്റീവ് കേൾക്കാം അതിന് പുരുഷു ആണ് ബസ്റ്റ്. വളക്കടകളുടെ ഡി ഡി റ്റി മണത്തിനിടയിൽ മൂക്കിപ്പൊടി തിരുകി തുമ്മി പുരുഷു ഡിക്ഷണറി കെട്ടുകൾക്ക് മുകളിൽ പതിവ് ഇരുത്തത്തിലാണ്. 

ചേട്ടാ പുസ്തകങ്ങൾക്ക് മേൽ ഇരിക്കാതെ

കസേരയില്ലേ ഇവിടെ

ഓ... യെന്റെ സാറെ പത്ത് നാപ്പത് വർഷമായ ശീലമാ 

മൂക്കിപ്പൊടി അയാളുടെ മുഖത്തെ രോമങ്ങളിലും, ഷർട്ടിലും പറ്റിപ്പിടിച്ചിരുന്നു

പുരുഷുവിന്റെ കയ്യാൾ രാഗേഷ് അകത്ത് റാക്കുകളിലെ പൊടിതട്ടുന്നുണ്ട്.

രാഗേഷേ തന്നെ കാണാനില്ലല്ലോ അവിനാശ് അകത്തേയ്ക്ക നോക്കി ചോദിച്ചു

ജോബിച്ചേട്ടന്റെ കൂടെ പാലായിൽ സ്കൂൾ ഫെയറിന് പോയതാ സാറെ കച്ചോടം നടക്കണ്ടേ.

ഉം വേണം ,എന്നിട്ടെന്തായി ജോബി കടം വല്ലതും തീർത്തോ അതോ അടുത്ത കേസിന് വകയാക്കിയോ, മുതലാളി അറിയണ്ട  എന്നോട് പറഞ്ഞതിരിക്കട്ടെ .

അവിനാശ് ഫാനിന്റെ കാറ്റ് കിട്ടുന്നിടത്തേക്ക് കസേര നീക്കിയിട്ടിരുന്നു.

സാറേ അജ്മലിന് ഓപ്പറേഷൻ വേണമെന്ന് പറയുന്നു, രാഗേഷ് റാക്കുകൾക്ക് മുകളിലേയ്ക്ക് ആയുന്നതിനിടയിൽ പറഞ്ഞു.

കരൾ മാറ്റിവയ്ക്കൽ ഈ പ്രായത്തിൽ കാലക്കേട് തന്നെ ,ഒന്ന് പോയി കാണണം അതും പറഞ്ഞ് അവിനാശ് പുരുഷുവിനോട് കസ്റ്റമർ കംപ്ലയിന്റ് തിരക്കി. 

പുരുഷു തലചൊറിഞ്ഞ് ഒരു നുണ തപ്പിയെടുക്കുമ്പോഴേക്കും അവിനാശ് വിഷയം വിട്ട് സംസാരിച്ചു തുടങ്ങി


ചേട്ടാ ലൈബ്രറി കൗൺസിൽ ബുക്ക്ഫെയർ വരുന്നു, നല്ല സ്റ്റോക്ക്‌ എടുത്ത് വയ്ക്കണം. അവസാനം ബുക്കില്ലാതാവരുത്

ബുക്ക്മാർക്കിനെ വെട്ടണം കച്ചോടത്തിൽ

നമുക്ക് തന്നെ കൂടുതൽ സ്ഥലം കയ്യടക്കണം

എന്നിങ്ങനെ ഒരോന്നു പറഞ്ഞ്‌ ഇരുന്നപ്പോൾ സൈക്കിളിൽ ചായക്കാരനെത്തി

പുരുഷു മൂന്ന് കാപ്പി പറഞ്ഞു

വായ കഴുകാൻ അകത്ത് പോയി

എന്താടാ രാഗേഷേ നിന്റെ മാനേജർക്കിന്ന് ഒരു കാപ്പി സൽക്കാരം അവിനാശ് തമാശ രൂപത്തിൽ ചോദിച്ചു.

ഉവ്വ... സാറ് പോയി കഴിയുമ്പോളത്തെ ഡയലോഗ് ഇതാവും..

എന്ത്?

ചായക്ക് നേരമാവുമ്പോൾ ഒരോരുത്തന്മാർ വന്നോളും എന്ന്

ഒരു കവിൾ എടുത്ത കാപ്പി അയാളുടെ തൊണ്ടയിൽ കുടുങ്ങി ഇറക്കണോ വേണ്ടയോ..

കപ്പ് താഴെ വച്ച് അയാൾ എഴുന്നേറ്റ് പുറത്തിറങ്ങി ശരി ഞാനിറങ്ങുന്നു 

ആ ഞാൻ വെറുതേ പറഞ്ഞതാ കാപ്പി കുടി സാറേ...

ആ നീ കുടിച്ചാ മതി.


നാളെ അജ്മലിന് സർജറിയാണ്

അവിനാശടക്കം കുറച്ച് പേർ രക്തം കൊടുക്കാൻ എറണാകുളത്ത് ആശുപത്രിയിൽ പോയിരുന്നു. സ്ഥിതി അത്ര ശുഭമല്ല . തിരിച്ച് ട്രെയിനിലിരിക്കുമ്പോൾ അജ്മലായിരുന്നു മനസ്സിൽ . തിരുവനന്തപുരത്തെ രാത്രി സഭകളിൽ സജീവമായിരുന്നവൻ. ഇക്ക ഒരു കവിത കൂടി എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ചൊല്ലിക്കുന്ന സഹൃദയൻ.

അവിനാശിന്റെ ചിന്തകൾ മുറിച്ചു കൊണ്ട് ട്രെയിൻ ടൈം ടേബിൾ വിൽപ്പനക്കാരന്റെ ശബ്ദം കമ്പാർട്ട്മെന്റിൽ മുഴങ്ങി. തന്റെ ഡെമോയ്ക്ക് ശേഷം ' ആരോടു പറയാൻ ' എന്ന ഡയലോഗ് അയാൾ ആവർത്തിക്കാറുണ്ട് അതാവും അയാളുടെ വില്പന തന്ത്രവും. ജീവിതം അങ്ങനെ ഒരോ ചെറു ഘടകങ്ങളിലൂടെയാണ് രൂപപ്പെടുന്നതെന്ന് അയാൾക്ക് തോന്നി.

പിന്നാലെ വന്ന കടല മിഠായിക്കാരന്റെ കയ്യിൽ നിന്ന് വാങ്ങിയതിൽ ഒന്ന് ബാഗിൽ മകൾക്ക് മാറ്റി അയാൾ മറ്റുള്ളവർക്കൊപ്പം ചേർന്നു.അവരപ്പോഴും ടാർഗറ്റുകളെക്കുറിച്ചും, എം.ഡിയുടെ മീറ്റിങ്ങുകളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നത് യാത്രയുടെ സുഖം കെടുത്തുന്നുണ്ട്.

അവിനാശ് ജനാലയ്ക്കലേക്ക് കൂടുതൽ ചേർന്നിരുന്നു ലോഹ പാളങ്ങളുടെ ഉരഞ്ഞ് പുളിക്കുന്ന ശബ്ദത്തിൽ മുഴുകി കണ്ണുകളടച്ചു.

യാത്രാക്ഷീണത്താൽ അത്താഴം കഴിഞ്ഞതേ ഉറങ്ങിപ്പോയി രാത്രി ഫോൺ അടിച്ചു കൊണ്ടിരുന്നു ഭാര്യ ഇടയ്ക്ക് കുലുക്കിവിളിച്ചുണർത്തുമ്പോൾ ആരോ ആറ് തവണ വിളിച്ചിട്ടുണ്ട്

തിരിച്ച് വിളിക്കാൻ തുടങ്ങുമ്പോൾ വീണ്ടും ഫോൺ ബെല്ലടിച്ചു

രാഗേഷാണ്

എന്താ ഡാ ഈ നേരത്ത്

സാറെ അജ്മൽ പോയി അത് പറഞ്ഞ് കരഞ്ഞ് അവൻ ഫോൺ വച്ചു

സമയം പുലർച്ചെ മൂന്ന് മണി 

വല്ലാത്ത മരവിപ്പിൽ അയാൾ കുറച്ചു നേരമിരുന്നു

ഡാനിയെ വിളിച്ചു അയാളും അറിഞ്ഞതേയുള്ളു

രാവിലെ പോവണ്ടേ അവിനാശ് ചോദിച്ചു.

പോണം

എം ഡി യെ വിളിക്കട്ടെ എന്നിട്ട് തീരുമാനിക്കാം.

അന്ന് ട്രെയിനിൽ സ്ഥിരം ബഹളങ്ങളില്ലാതെ എല്ലാവരും നിശബ്ദരായിരുന്നു കൂട്ടത്തിൽ ഒരാൾ കുറഞ്ഞിരിക്കുന്നു.

അജ്മലിനെ സംസ്കാര ചടങ്ങ് നാളെയാണ് ഞായറാഴ്ചയായതിനാൽ എല്ലാവർക്കും പങ്കെടുക്കാം. സ്റ്റാഫിൽ ഒരാൾ മരിച്ചതിനാൽ അവധിയാവും എന്ന് കരുതിയത് വെറുതേയായി എന്ന് മാത്രമല്ല എം ഡി വന്നപ്പോൾ തന്നെ മീറ്റിങ്ങ് വിളിച്ചു. മീറ്റിങ്ങിൽ വച്ച് ഒരറിയിപ്പുമുണ്ടായി നാളെ ഫിനാൻസ് ,സെയിൽസ്, പബ്ളിക്കേഷൻ ജോയിന്റ് മീറ്റിങ്ങുണ്ട്. ഞായറാഴ്ചയോ എന്ന് എല്ലാവരും ആശ്ചര്യത്തോടെ പരസ്പരം നോക്കി. 

'അജ്മലിനെ കാണാൻ ഇന്നോ കഴിയില്ല നാളെയും '

സഹപ്രവർത്തകന്റെ മരണാനന്തര ചടങ്ങി ആരെയും പങ്കെടുപ്പിക്കാതിരിക്കുന്ന ആ സാഡിസ്റ്റ് മനോഭാവത്തെ എങ്ങനെ നീതീകരിക്കാനാവും

എം ഡിയുടെ കസേരയിൽ ഒരു ഫ്യൂഡൽ ഇരുന്ന് അടിയാൻ ഉടയോൻ ശൈലികളുടെ തിരിച്ചു വരവ് സാധ്യമാക്കുന്നതായി അവിനാശിന് തോന്നി. എത്രയും വേഗം ഇവിടം വിടണമെന്ന ചിന്ത അയാളിലുറച്ചത് അന്നായിരുന്നു.

ഞായർ മീറ്റിങ്ങ് രാത്രിയേ തീർക്കു എന്നതിനാൽ ശനിയാഴ്ച വൈകിയാണെങ്കിലും അജ്മലിനെ പോയി കണ്ടു. പ്രതീക്ഷ തെറ്റാതെ

അവന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ അനാവശ്യമായി വിളിച്ചു ചേർത്ത ആ മീറ്റിങ്ങ് രാത്രി വരെ നീണ്ടു .ശേഷം എല്ലാവരും ആ വീട്ടിലെത്തുമ്പോൾ വലിച്ചു കെട്ടിയ പടുതയ്ക്കടിയിൽ ആളുകളൊഴിഞ്ഞ ഫൈബർ ചെയറുകൾ മാത്രമായിരുന്നു .അകത്ത് പുത്ര ദുഖത്താൽ തളർന്ന മാതാവിന്റെ വിതുമ്പലുകൾ സമയം തെറ്റിയോടിയ രാത്രി തീവണ്ടിയുടെ ഇരമ്പലിൽ മുങ്ങി നേർത്തു.

                                                     

#പുസ്തകച്ചന്ത #ഭാഗം7

* * * * * * * * * * * * * * * *

അക്ഷര നഗരിയുടെ ഹൃദയഭാഗത്തെ മുൻസിപ്പൽ മൈതാനത്ത് ലൈബ്രറി കൗൺസിൽ ബുക്ക് ഫെയർ ആരംഭിച്ചിരിക്കുന്നു. മലയാളത്തിലെ വലുതും ചെറുതുമായ പ്രസാധകർ അവരുടെ സ്റ്റാളുകളുമായി സന്നിഹിതരാണ്. അവിടമാകെ ചുറ്റിനടന്നു കാണുമ്പോൾ ഒരു സർക്കസ് കൂടാരം പോലെ തോന്നി അവിനാശിന്. തന്റെ ഐറ്റം മനോഹരമാക്കി കയ്യടി വാങ്ങുന്ന കോമാളികളെ പോലെ. ഒരോ സ്റ്റാളുകളും നിവർത്തികേടുകളുടെ കഥ പറയും. ചെറിയ പ്രസാധകർ അഷ്ടിയ്ക്ക് വക തേടുമ്പോൾ വലിയ പ്രസാധകരുടെ കൂലിക്കാർ ടാർഗറ്റ് തികയ്ക്കാൻ നെട്ടോട്ടമോടുന്നു. അക്ഷരം അന്നമാക്കുന്ന ജീവിതങ്ങൾ. തമ്മിൽ തല്ലിയും കലഹിച്ചും ആർക്കോ വേണ്ടി പണിയെടുക്കുന്നവരും അല്ലാത്തവരും നിലനില്പിന്റെ സമരം നടത്തുകയാണ് അവിനാശിന് മനം പുരട്ടുന്നതായി തോന്നി തന്റെ പുസ്തകമണങ്ങളാക്കെ പച്ചക്കറിക്കുപ്പയിലെ അഴുകിയ ക്യാബേജ് കണക്കേ ഓരോ താളും മനംപുരട്ടി നിന്നു. പുറത്ത് സ്റ്റേജിൽ കലാസന്ധ്യ .എസ് ജോസഫ് കവിത ചൊല്ലുന്നു , കുറച്ച് നേരം കേട്ടിരുന്നു കവികൾ ,കവിതകൾ മാറി മാറി വന്നു അകത്തെ ജീവിതങ്ങളുടെ കവിത മാത്രം ആരും കണ്ടില്ല എഴുതിയതുമില്ല.


തലേന്ന് രാത്രി വെളുക്കുവോളം കമ്പനി സ്റ്റാഫുകളുടെ കൂടെ പുസ്തക കെട്ടുകൾ ചുമന്നതിനാൽ അയാൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു . കൂടാരത്തിലെ തിരക്കുകൾ കഴിഞ്ഞ് മൈതാനത്തിന്റെ കോണിലെ ഞാവൽ മരച്ചുവടിന്റെ തറയിൽ അയാൾ നീണ്ട് നിവർന്നു കിടന്നു. ഇലകൾക്കിടയിലൂടെ ആകാശം രാത്രിയറിയിച്ചു.  നഗരം ദീപാലംകൃതമായ് തിരക്കിയൊഴുകുന്നു. ഇരുണ്ട് തുടങ്ങിയ രാവിന്റെ തുണ്ടുപറ്റി ഒരു നിഴൽ തന്നെ നോക്കി നിൽക്കുന്നതായി അയാൾക്ക് തോന്നി ഒരുൾഭയത്തിൽ ചാടി എഴുന്നേറ്റപ്പോൾ മുഷിഞ്ഞ വസ്ത്രവും മുഖത്ത് നീണ്ട താടിരോമങ്ങളുമായി ഒരു വൃദ്ധൻ വെളിച്ചത്തേക്ക് നീങ്ങി നിന്നു. തന്റെ രാത്രിയിടത്തിൽ മറ്റൊരുവനെ കണ്ട നിസഹായതയുണ്ട് കണ്ണുകളിൽ അവിനാശ് പതിയെ എഴുന്നേറ്റ് നടന്നു .വൃദ്ധന്റെ ഒറ്റയാക്കപ്പെട്ട സംവൽസരങ്ങളുടെ വിഷാദമുറഞ്ഞ കണ്ണുകളിൽ ഒരു ചിരി പടർന്നിരുന്നു. അവിനാശിന് ജോബിയെ ഓർമ്മ വന്നു വാടക വീടുകൾ വാതിലടയ്ക്കപ്പെട്ട വാർദ്ധക്യത്തിൽ ഒറ്റയാന്മാർ ഞാവൽ മരച്ചുവടുകൾ അഭയമാകും പോലെ ജോബിയുമൊരിക്കൽ .കുടുംബം സുരക്ഷിതത്വത്തിന്റെ പ്രതീക്ഷ മാത്രമാണെന്ന് അവിനാശിന് തോന്നി. അവിവാഹിതനായിരിക്കണമെന്ന് പണ്ടേ ഉറച്ചതായിരുന്നു പല്ലവിയെ മറന്നതോടെ ഒരിണമനസ്സാഗ്രഹിച്ചിരുന്നില്ല. കുടുംബ ബാധ്യതകളിൽ നിന്നു കൊടുക്കപ്പെട്ടതാണ്. അരുന്ധതി തന്റെ ചുറ്റുപാടുകളിൽ സംതൃപ്തയല്ല എന്നയാൾക്കറിയാം. ക്യാനഡയിലെ സഹോദരങ്ങളുടെ അടുത്തേക്ക് ചേക്കേറണമെന്ന് അവൾ വല്ലാതാഗ്രഹിക്കുന്നുണ്ട് .ആ മാറ്റത്തോടെ താൻ അന്യനാവുമെന്ന സത്യം അവിനാശിന് നന്നായറിയാം. മകൾ എന്ന ഒറ്റ തുരുത്തിന്റെ അടുപ്പമാണ് തങ്ങൾക്കിടയിലെന്നും. എന്നെങ്കിലുമൊരിക്കൽ മരച്ചുവടുകളുടെ അന്യഥാത്വത്തിൽ അന്തിയുറങ്ങുന്ന വൃദ്ധനെ പ്പോലെ താനും . അവിനാശ് ചിന്തകൾ മുറിച്ച് കൂടാരത്തിനുള്ളിലേക്ക് കയറി ,സ്റ്റാളുകൾ കച്ചവടമവസാനിപ്പിച്ചിരിക്കുന്നു. കണക്ക് നോക്കി ഇന്നത്തെ വിവരങ്ങൾ എം.ഡിയെ വിളിച്ച് പറയണം.പുരുഷു താടി ചൊറിഞ്ഞു നിൽക്കുന്നു കാര്യം പന്തിയല്ല ഇന്നത്ര കച്ചവടം നടന്നിട്ടുണ്ടാവില്ല. കണക്കുകൾ മെസേജ് ചെയ്ത് ഇറങ്ങുമ്പോൾ കവാടത്തിൽ രാഗേഷുണ്ട് .

എന്താടാ ?

സാർ എനിക്കൊരു കാര്യം പറയാനുണ്ട്

അവിനാശ് ചോദ്യഭാവത്തിൽ അവനെ നോക്കി.

എനിക്ക് ഗൾഫിൽ ഒരു ജോലി ശരിയായിട്ടുണ്ട് പോവുന്ന കാര്യം കമ്പനിയിൽ പറഞ്ഞാൽ ഈ മാസത്തെ ശമ്പളം തരില്ല. അതു കൊണ്ട് എന്നെ ഇക്കാര്യത്തിൽ സഹായിക്കണം.

അവിനാശ് ആകെ കുഴങ്ങി

തന്നോട് പറഞ്ഞിട്ട് കമ്പനിയിൽ അറിയിച്ചില്ലയെങ്കിൽ അത് ചോദ്യമാവും

പറഞ്ഞാൽ ആ പാവം ചെറുക്കന്റെ ശമ്പളം മുടങ്ങും.

കുറച്ച് നേരം ചിന്തിച്ച് നിന്നിട്ട് അവിനാശ് ഒന്ന് മൂളി നീ പോയി രക്ഷപെട് എന്ന് പറഞ്ഞ് മുന്നോട്ട് നടന്നു.

എല്ലാവരും ലോകം വിശാലമാക്കുകയാണ് താൻ ചെറുതായി ചെറുതായി സന്തോഷങ്ങളുടെ അർദ്ധവിരാമത്തിന്റെ കറുത്ത പൊട്ടായിമാറുന്നതായി അയാളറിഞ്ഞു.        

                                            

#പുസ്തകച്ചന്ത #ഭാഗം8

* * * * * * * * * * * * * * * *

രണ്ട് ദിവസമായി വീട്ടിൽ പോയിട്ട് ഇന്ന് പോകാമെന്ന് കരുതിയിരുന്നു. വൈകിട്ട് എം ഡി യുടെ മീറ്റിങ്ങ് കഴിഞ്ഞപ്പോഴാണ് കൊച്ചിയിൽ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിന്റെ പണികൾ നോക്കാൻ പുറപ്പെടാൻ അറിയിച്ചത്. ഉദ്ഘാടത്തിന് മൂന്ന് ദിവസമേ ഉള്ളു അവിടെ നിന്ന് ഇനി അതു കഴിഞ്ഞ് മാത്രം മടങ്ങാനാവൂ . കമ്പനി വക പ്രസ്സിന്റെ പുറകിലെ താല്കാലിക താമസ സൗകര്യമൊരുക്കിയിരിക്കുന്ന മുറിയിൽ നിന്നും ബാഗെടുത്തിറങ്ങി അവിനാശ് ഒരു ഓട്ടോ പിടിച്ച് റയിൽവേ സ്റ്റേഷനിലെത്തി. ടിക്കറ്റ് കൗണ്ടറിലെത്തിയപ്പോഴേക്കും ഒരു ട്രെയിൻ പുറപ്പെട്ടു തുടങ്ങിയിരുന്നു. അടുത്തത് പാസഞ്ചർ ട്രെയിനാണ് ഒരു ഉദാസീന യാത്രയ്ക്ക് അയാൾ മനസിനെ പാകപ്പെടുത്തി ടിക്കറ്റെടുത്ത് രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ലോക്കൽ ട്രെയിന്റെ നടുവിലായുള്ള കമ്പാർട്ടുമെൻറുകളിലൊന്നിൽ ഇരിപ്പിടം കണ്ടെത്തി.

പ്ലാറ്റ് ഫോമിൽ നല്ല തിരക്കുണ്ട് ട്രെയിനുകൾ വന്ന് പോകുന്നു. ജോലി കഴിഞ്ഞ് വീടണയാനുള്ള തിടുക്കത്തിൽ ഓടിയെത്തുന്നവരുടെ മുഖങ്ങളിൽ ജീവിതത്തിന്റെ വ്യഗ്രത വല്ലാതെ അടയാളമിട്ടു നിന്നു. അവിനാശ് ഒരു കുപ്പി വെള്ളം വാങ്ങി ബാഗിന്റെ സൈഡിൽ വച്ചു പാസഞ്ചറാണ് ഇടയ്ക്ക് വാങ്ങാൻ കിട്ടില്ല. ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി മുൻപേ ഒരു വണ്ടി പോയതിനാൽ അയാളല്ലാതെ മറ്റാരും ആ ബോഗിയിൽ ഉണ്ടായിരുന്നില്ല.

തൃപ്പൂണിത്തുറ ഇറങ്ങി ഒരു ഓട്ടോറിക്ഷ പിടിച്ച് കമ്പനി വക താമസ്ഥലത്തെത്താം . ഓട്ടോയിൽ കയറും മുൻപ് സ്റ്റേഷന് മുൻപിലെ തട്ടുകടയിൽ നിന്ന് ദോശയും ചമ്മന്തിയും കഴിച്ചു. റൂമിലെത്തുമ്പോൾ ബ്രാഞ്ച് മാനേജർ രാജീവ് ഒരു മെഴുകുതിരിയും കത്തിച്ച് വരാന്തയിലുണ്ട്, കറണ്ട് പോയി സാറെ 

അവിനാശ് ബാഗ് തിണ്ണയിൽ വച്ച് അവിടെ കിടന്ന ഒരു ചെയറിൽ ഇരുന്നു.

കറണ്ട് വരട്ടെ രാജീവ് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ഒന്ന് അവിനാശിന് നീട്ടി അയാൾ അത് വാങ്ങി ചുണ്ടിൽ വച്ച് കത്തിച്ചു ഒന്ന് വലിച്ച് പുക മുകളിലേയ്ക്കൂതി കാറ്റത്തണഞ്ഞ മെഴുകു തിരിയുടെ തുമ്പ് മിന്നി നിന്നു അവരുടെ ചുണ്ടുകളിലും, പുക ഇരുട്ടിലലിഞ്ഞു കറുത്തു. 


രാവിലെ ഷോപ്പിങ്ങ് മാളിന്റെ രണ്ടാം നിലയിലെ പുതിയ ഷോപ്പിലെത്തുമ്പോൾ അകത്ത് കാർപ്പെന്റർ ജോലി ആരംഭിച്ചിരുന്നു. മരത്തിന്റെയും ഫ്ലൈവുഡിന്റെയും പൊടി അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. വാൾ റാക്കുകൾ മിനുക്കുന്ന തിരക്കിലാണ് രണ്ടു പേർ. ഷോപ്പിന് നടുവിൽ വയ്ക്കുന്ന ബുക്ക് റാക്കുകളുടെ പണി നടക്കുന്നു, രാത്രിയും പണി തുടരണം. അവിനാശിന് കലശലായ തുമ്മൽ തുടങ്ങിയിരുന്നു ഡസ്റ്റ് അലർജി. കോൺട്രാക്ടറെ വിളിച്ച് വിവരം തിരക്കി നാളെ രാത്രി കൊണ്ട് പണി തീർക്കണമെന്ന് പറഞ്ഞു പിന്നെ ഒരു ദിവസം ഡിസ്പ്ലേയ്ക്കു വേണ്ടി വരും. അയാൾ പുറത്തിറങ്ങി നിന്നു മാളിൽ ആളുകൾ എസ്കലേറ്റർ വഴി ഒഴുകി നീങ്ങുന്നു. താഴെ ഒരു കുട്ടി കിഡ്സ് കാറിൽ കയറാൻ വാശി പിടിച്ച് കരയുന്നു അവിനാശ് മകളെ ഓർത്തുനിൽക്കുമ്പോൾ ഫോൺ ബെല്ലടിച്ചു അരുന്ധതിയാണ്. 

നിങ്ങൾ ഇന്നു വൈകിട്ട് വരില്ലേ ..?

ഇന്ന് കഴിയില്ല അരുന്ധതി മറ്റന്നാൾ വൈകിട്ട് എത്താം അയാൾ പറഞ്ഞു.

എന്റെ വീട്ടിൽ നിന്ന് എല്ലാവരും വരുന്നുണ്ട് നിങ്ങളോട് ചിലത് സംസാരിക്കാനാണ്, ചേച്ചിക്ക് ഈ ആഴ്ച തിരിച്ച് പോവേണ്ടതാണ് അരുന്ധതി അല്പം ദേഷ്യത്തിൽ പറഞ്ഞു നിർത്തി.

'ജോലിയല്ലേ അരുന്ധതി ജീവിക്കണ്ടേ ' അവിനാശ് സൗമ്യനായി പറയുമ്പോഴേയ്ക്കും  മറുതലയ്ക്കൽ ശബ്ദം വല്ലാതുയർന്നിരുന്നു

നിങ്ങൾ ജീവിക്കൂ എന്നെ നോക്കണ്ട..

ഫോൺ കട്ടായി.

മകളോട് ഒന്ന് സംസാരിക്കണമെന്ന് അയാൾക്കുണ്ടായിരുന്നു.

അരുന്ധതിയുടെ ആ വിളി അയാളെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. തന്റെ വീട്ടുകാരുമായി അരുന്ധതി അത്ര നല്ല ബന്ധത്തിലല്ല, ഇരുകൂട്ടർക്കുമിടയിൽ ശ്വാസം മുട്ടി അയാൾ മടുത്തിരുന്നു.


ഫോൺ വീണ്ടും ബെല്ലടിച്ചു. അരുന്ധതിയാവും എന്നു കരുതി മറുതലയ്ക്കൽ പുരുഷ ശബ്ദം

അളിയാ എവിടാ..?

പരിചയമില്ലാത്ത നമ്പർ

ആരാണ്..? അവിനാശ് ചോദിച്ചു

ഡാ  അജ്ഫാനാണ് 

അളിയാ ഒരു രണ്ടായിരം രൂപാ അത്യാവശ്യമാണ് ഞാൻ അക്കൗണ്ട് നമ്പർ വാട്സപ്പ് ചെയ്തിട്ടുണ്ട് ഒന്നിട് 

അവിനാശ് എന്തെങ്കിലും പറയും മുൻപ് അപ്പുറത്തു നിന്നും വീണ്ടും ...

ഇല്ലന്ന് പറയരുത് അത്രയ്ക്ക് ആവശ്യമുണ്ട്. 

നീ ഒന്നിട് മെസേജ് കിട്ടിയിട്ട് ഞാൻ വിളിക്കാം

ഫോൺ കട്ടായി.

കാഞ്ഞിരപ്പള്ളിയിൽ എം എ പഠിക്കുമ്പോഴുള്ള സഹപാഠിയാണ്. കൊച്ചിയിൽ ചില ബിസ്നസ്സും സിനിമയെന്നുമൊക്കെപ്പറഞ്ഞ് നടക്കുന്നു. പ്രണയ വിവാഹമായിരുന്നു അജ്ഫാന്റെ ഭാര്യ വീട്ടിൽ തരക്കേടില്ലാത്ത കാശുണ്ട് ഒറ്റ മകൾ കുട്ടികളുമൊത്ത് അവളുടെ വീട്ടിൽ തന്നെ താമസം , അവൻ കൊച്ചിയിൽ ഒരു ഫ്ലാറ്റിൽ. കാശ് വേണ്ടി വരുമ്പോൾ നൂറ് സുഹൃത്തുക്കളുടെ ലിസ്റ്റ് എഴുതി ഇതു പോലെ വിളിക്കും രണ്ടായിരം, ആയിരം എന്നിങ്ങനെ തിരിച്ചു കൊടുക്കണ്ടാത്ത സംഖ്യ കടം വാങ്ങും . പകുതി പേർ കൊടുത്താലും വൈകിട്ടത്തേക്ക് ഒരു ലക്ഷം ബാങ്കിൽ എത്തും. സൗഹൃദത്തിന്റെ പേരിൽ ഉള്ള ഒരു ചെറിയ സാമ്പത്തികത്തിട്ടപ്പായിട്ട് അവിനാശിന് തോന്നിയിട്ടുണ്ട്. എങ്കിലും ഉള്ളപ്പോൾ കൊടുക്കും.

ആരോടും ഒന്നിനോടും ആത്മാർത്ഥത ഉണ്ടാവരുത്, കാലം അവരുടേതാണ്.


ആലോചിച്ച് നിൽക്കുമ്പോൾ ഡാനിഷ് താഴെ നിന്നും വരുന്നത് കണ്ടു. അവിനാശ് മുകളിൽ നിന്ന് കൈവീശി.ഡാനീഷ് മുകളിലെത്തി ഇരുവരും ഷോപ്പിനുള്ളിൽ കയറി ഡാനിഷ് പണികൾ നോക്കിയ ശേഷം അവിനാശിനെയും വിളിച്ച് പുറത്തിറങ്ങി. മാളിന് എതിർവശമുള്ള മിൽമ ബൂത്തിൽ കയറി രണ്ട്‌ ചായ പറഞ്ഞ് പതിവ് പോലെ ഒരു വിൽസിന്റെ തുമ്പിൽ തീ പടർത്തി.

മറ്റന്നാളത്തെ ഉത്ഘാടനം വരെയേ ഞാനുള്ളു ഞാൻ ഇവിടം വിടുകയാണ് അവിനാശ്. ദുബായ് ഒരു ജോലി റെഡിയാണ് അടുത്ത മാസം ജോയിൻ ചെയ്യണം. അയാൾ പറഞ്ഞു നിർത്തി.

കടയിലെ വൃദ്ധൻ അവർക്ക് നേരെ ചായ നീട്ടി, സാർ കടി വല്ലതും?

വേണ്ട അവിനാശാണ് പറഞ്ഞത്

എന്താ നിന്റെ ഭാവി പ്ലാൻ ഇവിടെ തുടരാനോ ഡാനി വീണ്ടും ചോദിച്ചു.

തല്ക്കാലം മറ്റൊന്ന് ശരിയാവും വരെ അയാൾ നിർവികാരനായി ദൂരെയ്ക്ക് നോക്കി ചായ മൊത്തി നിന്നു.

എന്തായാലും നളെ രാത്രി എന്റെ ആലുവായിലെ ഫ്ലാറ്റിൽ ഒരു സെൻഡ് ഓഫ് പാർട്ടിയാവട്ടെ നീ പണി തീർത്ത് വാ എന്ന് പറഞ്ഞ് ഡാനി യാത്ര പറഞ്ഞു.

ഒരോരുത്തരും പുതിയ താവളങ്ങളിൽ സുരക്ഷിതരാവുന്നു. വക്കുടഞ്ഞ പമ്പരം പോലെ താളം തെറ്റിക്കറങ്ങുകയാണ് താൻ. നിരാശാ ബോധത്തിൽ അലക്ഷ്യമായി റോഡ് മുറിച്ചുകടന്ന് അയാൾ ഷോപ്പിലേക്ക് കയറി.


രാത്രി വൈകിയും ജോലികൾ ഷോപ്പിൽ പുരോഗമിക്കുകയാണ് . അവിനാശ് മുലയിൽ ഇട്ടിരുന്ന കസേരയിൽ ചാരിയിരുന്നു മയങ്ങുമ്പോഴാണ് അച്ഛൻ വിളിക്കുന്നത്. എടാ അരുന്ധതി മോളെയും കൊണ്ട് വീട്ടുകാർക്കൊപ്പം പോയി, അവിടെ ചെന്നതിന് ശേഷം അവളുടെ അച്ഛൻ വിളിച്ചിരുന്നു. ഇനി ഇവിടേയ്ക്ക് വിടുന്നില്ലത്രേ. അവിനാശിന് ശബ്ദിക്കാൻ തോന്നിയില്ല. പൊടി മുറ്റിയ ആ മുറിയിൽ തന്റെ ചിതയെരിയുന്നതായി അയാൾക്ക് തോന്നി. ഉള്ള് വല്ലാതെ പൊള്ളി, കണ്ണുകളടച്ച് അയാൾ അവിടെ നിശ്ചലമിരുന്നു. ഇരുളിൽ മകളുടെ മുഖം മാത്രം തെളിഞ്ഞു വന്നു.

                                                            


#പുസ്തകച്ചന്ത #ഭാഗം9

* * * * * * * * * * * * * * * *

ഷോപ്പിന്റെ ഇന്റീരിയർ വർക്ക് കഴിഞ്ഞ് ജോലിക്കാർ താക്കോൽ തരുമ്പോൾ രാത്രി എട്ടായിരുന്നു.രണ്ട് ദിവസമായി പൊടിയിൽ നിന്ന് തുമ്മി അയാളുടെ മൂക്കിൽ നിന്ന് ചോര വന്നു തുടങ്ങിയിരുന്നു. അരുന്ധതിയെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിലും മകളെയും കൊണ്ട് അവളുടെ പോക്ക് അയാളെ വല്ലാതെ തളർത്തിയിരുന്നു. ഷോപ്പിങ്ങ് മാളിൽ നിന്നിറങ്ങി നേരെ പോയത് ഡാനിഷിന്റെ ഫ്ലാറ്റിലേയ്ക്കായിരുന്നു.പ്രവേശന കവാടത്തിൽ മീശ പിരിച്ച് നിന്ന് സെക്യൂരിറ്റി പണ്ട് ഇന്ത്യ പാക്ക് ബോർഡറിലെ സൈനികനായിരുന്നുവെന്ന് തോന്നിപ്പിച്ചു ചോദ്യങ്ങളാൽ. ആ പാർപ്പിട സമുച്ഛയത്തിന്റെ മൂന്നാം നിലയിലാണ് ഡാനിഷിന്റെ ഫ്ലാറ്റ് ആലുവാപ്പുഴയിലേക്ക് മിഴിതുറക്കുന്ന ബാൽക്കണിയുണ്ടതിന്. അവിനാശ് ചെന്നപാടെ ബാഗ് സോഫയിലിട്ട് ടൗവൽ എടുത്ത് ബാത്ത് റൂമിൽ പോകാനൊരുങ്ങി. കുളിച്ചു വന്നപ്പോൾ ഡാനിഷ് രണ്ട് പേർക്ക് ഡ്രിങ്ക് മികസ് ചെയ്ത് വച്ചിട്ടുണ്ട്. ഗ്ലാസിൽ കിടന്ന പച്ചമുളക് ഇളക്കി സിപ്പാറുള്ള പതിവ് ശൈലി വിട്ട് ഒറ്റവലി . 

എന്താടാ ഒരു കലിപ്പ് അവിനാശിനെ നോക്കി ഡാനീഷ് തിരക്കി. പറയാം ഒന്നൂടൊഴി 

നിറഞ്ഞ ഗ്ലാസുമായി അയാൾ പുഴക്കാഴ്ചയിലേയ്ക്ക് പോയി.

ഡാനിഷ് ബാൽക്കണിയിൽ വന്നു. ചോദ്യഭാവത്തിൽ അയാളെ നോക്കി.

'ആം പ്ലാനിങ്ങ് ടു ക്വിറ്റ് '

എങ്ങോട്ട് ഡാനീഷ് തിരക്കി

എല്ലാറ്റിൽ നിന്നും..

മടുത്തു... ഇപ്പോൾ സ്വതന്ത്രനാണ് ഭാര്യയില്ല മകളില്ല

അതിനിപ്പോ എന്തുണ്ടായി

അരുന്ധതി പോയി അവൾക്ക് മടുത്തത്രേ


നീ സംസാരിച്ചില്ലേ അവിനാശ്

ഇല്ല 

വാടക വീട്ടിലെ ജീവിതം മടുത്തു കാണും

പോയി രക്ഷപെടട്ടെ. എത്ര കാലം ഇങ്ങനെ

ങ്ഹാ നമുക്കാ വിഷയം വിടാം


എന്താ ഫുഡ്, പുറത്ത് പോണോ


ഫുഡ് വരും വിളിച്ച് പറഞ്ഞിട്ടുണ്ട്.


അപ്പോ തന്റെ കാര്യം പറ ദുബായ് ?


അടുത്ത മാസം പോവും

ഉം

പരിചിതമായതൊക്കെ ദൂരങ്ങൾ തേടി അന്യമാവുന്ന തുരുത്തായി താൻ മാറുകയാണെന്ന് അവിനാശിന് തോന്നി.

താഴെ ഇരുളിൽ ആലുവാപ്പുഴ നിശ്ബദമായി അയാളുടെ ചിന്തകൾക്ക് ഐക്യപ്പെട്ട് ആഴങ്ങൾക്ക് മുകളിൽ നിശബ്ദത ചാലിച്ചു കിടന്നു

അയാൾ ഫോണിൽ അരുന്ധതിയെ രണ്ടുവട്ടം ട്രൈ ചെയ്തെങ്കിലും മറുതലയ്ക്കൽ പ്രതികരണം ഉണ്ടായില്ല.

ഭക്ഷണം കഴിഞ്ഞ് ലഹരി കുടിച്ചു വറ്റിച്ചിട്ടും അല്പം പോലും ഇടറാതെ നിർവികാരമായശിലാരൂപനായി മാറിയിരുന്നു അയാൾ.

പിറ്റേന്ന് തിരിച്ച് ഡാനിഷിന്റെ കൂടെ പോകാമെന്നാണ് കരുതിയിരുന്നത്. അയാൾ ആ ജോലി വിട്ട സ്ഥിതിക്ക് യാത്ര ട്രെയിനിലാക്കി. ആലുവയിൽ നിന്ന് എറണാകുളത്ത് എത്തിയപ്പോൾ കുറച്ച് പേരിറങ്ങി അയാൾക്ക് ഒരു സീറ്റ് തരപ്പെട്ടു. രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ബ്ലാഗ്ലൂർ ഐലന്റ് എക്സപ്രസ് വന്ന് നിന്നു.പ്ലാറ്റ് ഫോമിൽ തിരക്കിനിടയിൽ കൂളിങ്ങ് ഗ്ലസ് വച്ച് നിൽക്കുന്ന ഒരാൾ നല്ല പരിചിതനായി അവിനാശിന് തോന്നി. ട്രെയിനിൽ നിന്നിറങ്ങിയ സുന്ദരിയായ യുവതിയിൽ നിന്നും നാല് വയസ് പ്രായം വരുന്ന ആൺ കുട്ടിയെ വാങ്ങി അയാൾ മുന്നേ നടന്നു.

കനകക്കുന്നിൽ വച്ച് പല്ലവിയെ കൂട്ടാൻ വന്നപ്പോൾ രമേശിനെ താൻ കണ്ടതാണ് അയാൾ തന്നെയാണ് അത് ആ സ്ത്രീയും കുട്ടിയുമാരാവും, അയാളെന്താണ് കൊച്ചിയിൽ. ട്രെയിൻ മൂവ് ചെയ്തു അവരെയും കടന്ന് മുന്നോട്ട്...

വീട്ടിലെത്തുമ്പോൾ എന്താവും മധുരം പ്രതീക്ഷിച്ച് മകളില്ല .മാതാപിതാക്കളുടെ ആശങ്കകൾ തന്നെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നുറപ്പാണ് ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ അയാൾ കണ്ണുകളടച്ച് സീറ്റിൽ ചാഞ്ഞിരുന്നു.

                                                  



 വിഷാദത്തിന്റെ മുഖപ്പച്ചകൾ 

ചുംബിച്ചടർത്തണമെന്ന്

ഒരോ നോട്ടത്തിലും

നീ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു

കടം പറ്റിയ ജീവിതങ്ങളുടെ

നിഴലുകളിൽ ചാഞ്ഞ് പതിക്കുന്ന

വെയിൽ തുണ്ടുകളാണ് നമ്മളെന്ന്

ഓരോ നെടുവീർപ്പിലും ഓർമ്മിപ്പിച്ച്

കാത്തിരിപ്പുകളുടെ

ദൈർഘ്യങ്ങളിൽ പരിതപിച്ച് 

ഓരോ തിടുക്കവും

ആഴങ്ങളിൽ കോർത്ത്

നീ ഒരു ഒറ്റാലാവുന്നുണ്ട്


രാത്രി കവിതയായ്

നിലാനൂലാൽ കോർത്ത 

മുത്തു പോലെ രഹസ്യമായ്

മിന്നി മിന്നി നീയെന്ന 

ഇടനാഴിയിലേയ്ക്ക്

വലിച്ചു കൊണ്ട് പോകുന്നുണ്ട്


ഹിമാവരണങ്ങളിൽ

ഇഴയലുകളുടെ ഭൂപടം തീർത്ത്

നിന്റെ കാലം കൊത്തിവച്ച

മാർബിൾ പാളിയിൽ

ഋതു ഭേദങ്ങളില്ലാതെ 

ഞാൻ തനിച്ചാണെന്നതറിയാതെ

വീണ്ടും വീണ്ടും...!

                        അഡ്വ: നിഷാദ് തങ്കപ്പൻ

 മുളപ്പിച്ച ഉമ്മകൾ

* * * * * * * * * * * 

നിനക്ക് മാറ്റി വച്ച 

കാക്കത്തൊള്ളായിരം ഉമ്മകൾ

മഴയിൽ കുതിർന്ന് 

മുളച്ച പയർ പോലെ

കൂമ്പുകൾ ഉദ്ധരിച്ച്

ചോദ്യചിഹ്നങ്ങൾ പോലെ 

വളഞ്ഞ് എന്നെ ചക്കകാട്ടുന്നുണ്ട്


നിന്റെ ബാൽക്കണിയിൽ

നീയഴിച്ചിട്ടു പോയ ഷിമ്മീസിലെ

വിയർപ്പ്കട്ട് കാറ്റ്

എന്റെ ബാൽക്കണിയിലും

ജനാലയിലും കൊരുത്തിടുന്നുണ്ട്


നീ കുപ്പിയിൽ നട്ട മണിപ്ലാന്റുകൾ

വെയിലിലും പടർന്ന് 

സൺഷേഡുകളിലൂടെ

അപ്പുറത്തെ ടോയ്ലറ്റിൽ എത്തിനോക്കി

കറ്റ് കാട്ടുന്നുണ്ട്


മുകളിൽ നിന്ന് നോക്കുമ്പോൾ

താഴെ നിന്റെ മഞ്ഞ സ്കൂട്ടി

പ്രാവുകൾ കാഷ്ഠിച്ച്

പുള്ളിപ്പുലിയായിട്ടുണ്ട്


തുണി വിരിക്കാനെന്ന വ്യാജേന

നീ ഏതു നേരവുമെത്താമെന്ന

പ്രതീക്ഷയിൽ

ഞാനെരിച്ച സിഗരറ്റുകളുടെ ചാരം

ഓവടച്ച് ചാറ്റൽ വെള്ളം നിറഞ്ഞ്

സമുദ്രമായി മാറിയിട്ടുണ്ട്


വീണ് ചക്രക്കസേരയിലായവനെ

ഈ പന്ത്രണ്ടാം നിലയിൽ

എറ്റിയിട്ട് നീ പോയ പോക്ക്


അപ്പുറത്തെ പെണ്ണ് ചാടിപ്പോയീന്ന്

അടുക്കളക്കാരി പറഞ്ഞപ്പോൾ

ചത്തുപോയ ഇടങ്കാലിൽ നിന്ന് 

ഒരു തരിപ്പ് എന്നെയുലച്ച് 

സിഗരറ്റിനറ്റം തീ പെള്ളിയ പോലെ

കുടഞ്ഞ്

ഞാനെന്നിൽ നിന്നിറങ്ങി ഓടിയിരുന്നു.

                       

         അഡ്വ: നിഷാദ് തങ്കപ്പൻ

 ഒട്ടും ദിവ്യമല്ലാത്ത ഒന്ന്

* * * * * * * * * * * * * *

ഓർമ്മ തുരന്നു കിടപ്പുണ്ട്

തുരങ്ക പാതയിലാകെ

പൂക്കളുണ്ട് 

ഭിത്തികൾ അടക്കം പറഞ്ഞതെന്താണ്

ഭൂതകാലമറവികൾ

ഓർമ്മിച്ചതോ

അതേ... 


നമുക്കിടയിലെ പഴഞ്ചൻ പാലത്തിന് കുറുകെ കുശുത്ത പലകകളിൽ

ആടി നിൽക്കുന്ന ആണികളെ

ഇളക്കിയിളക്കി

എന്നെങ്കിലുമൊരിക്കൽ വന്നേക്കാവുന്ന 

തീവണ്ടിയെക്കുറിച്ചാണ്

പറഞ്ഞതത്രയും

ഒറ്റവരവോടെ പാളം തെറ്റാവുന്ന

പ്രതീക്ഷയുടെ ചൂളം വിളിക്കായ്

വെറുതേ കാത്തവർ


നീ എന്നെ വായിക്കുമ്പോ

ഞാൻ നിന്നിലൂടെ എന്നെ കാണുകയും

നീ എന്നെ ഞാനറിയാതെ നീയായി മൊഴിമാറ്റം ചെയ്യുകയുമാവും

'പ്രണയം' എന്ന്

ശ്രവണ സുഖത്തിൽ

എത്രയെത്രമൊഴിയലുകൾ


ഒരു മരണഭയത്തിനോ

കേവലം കടപ്പെട്ടു പോകാവുന്ന 

ഒരു ബാധ്യതയ്ക്കോ

ഒരാൾക്ക് മാത്രം വന്നു ചേരാവുന്ന

ഭാഗ്യാവസരത്തിനോ

അപ്രതീക്ഷിതമായ വൈരൂപ്യത്തിനോ

ദിശമാറ്റാവുന്ന സൂചനാ ഫലകം

അത്ര മാത്രമായിരുന്നു

നാമിരുവരും നെഞ്ചിടിപ്പിന്റെ

കൽക്കണ്ടക്കട്ടകൾ ചേർത്ത്

പടുത്ത ആ കൂടാരം


എന്നിട്ടും ദിവ്യമെന്ന്

മാലോകർ വാഴ്ത്തുന്നത്

വയറിളക്കം വന്നവന്റെ

ശൗച്യാലയ പ്രതീക്ഷയാണ്


                           അഡ്വ: നിഷാദ് തങ്കപ്പൻ

 പുഷ്പക്കണ്ടത്തെ വീട്

* * * * * * * * * * * * * * *

സ്നേക്ക് പ്ലാന്റുകൾ

വേലിയിട്ട മൺ വഴികൾക്കപ്പുറം

കൊങ്ങിണി പൂത്ത്, കായ്ച്ച് ,പഴുത്ത്


മുള്ളു മരം കടന്ന് മൺതിട്ടയിറങ്ങി

അകം ചുവന്ന പേരയ്ക്കാമരമുള്ള

മുറ്റം ,വീട്

ചണച്ചാക്കുകളിൽ ഒളിപ്പിക്കാനാവാതെ

ഗന്ധം പുറത്ത് ചാടി

കുരുമുളകും കാപ്പിയുമുണങ്ങിയുണങ്ങി


തെറുത്ത് വച്ച് കെട്ടിയ പരമ്പുകളിറയത്ത്

പൂച്ചകൾക്ക് ഒളിയിടങ്ങൾ


ഇല്ലത്തും കരിമുറ്റിയ ഈറ്റ മച്ചിലെ കയറിൽ

പഴുത്താടുന്ന ഞാലിപ്പൂവൻ


കാനത്തിലെ ഭൂമിയലിഞ്ഞ് കലങ്ങിയ

വെളളത്തിന്റെ തണുപ്പിൽ വിറച്ച്

അലുമിനിയം കുടം തുളുമ്പി

നനവ് പടർന്ന ചാണകത്തറ


അച്ഛൻ പെങ്ങടെ മകന് മാത്രം പ്രവേശന പാസുള്ള മുറിയിലിരുന്ന് മഴക്കണക്ക് നോക്കി മണ്ണഴകിന്റെ മൂല്യമെണ്ണി തെറുപ്പ് ബീഡി കെട്ടി പുകച്ച് വല്ല്യപ്പൻ


അടുക്കളപ്പടിയിൽ പത്ത് പത്ത്മാസങ്ങളുടെ

കരുത്തിൽ കരുത്തു കെട്ട് വെറ്റില മുറുക്കിലാകെ കൊതികളടക്കി

വല്ല്യമ്മ


ചന്ത ദിവസത്തെ മലയിറക്കത്തിലെ 

അര സഞ്ചി കുരുമുളകിൻ കരുത്തിൽ

ഉപ്പു കർപ്പൂരാതി ചുമടാക്കിയ മലകയറ്റത്തിന്

ചന്തക്കവലയിലെ ഷാപ്പിന്റെ ഗന്ധം

താളം


ബിസ്കറ്റുപാട്ട ഒരു വശം ചില്ലിട്ടകം 

കാണുന്ന നിലക്കടലയുടെ മണവുമായ്

മമ്മൂഞ്ഞണ്ണന്റെ പാറക്കട


പിങ്ക് ജുബ്ബയും കാപ്പിക്കളർ നിക്കറുമിട്ട്

അച്ഛൻവീട്ടിൽ പോണ കാലത്ത്

ഇതൊക്കെയങ്ങനെയാരുന്നു


കാറ്റാടിയന്ത്രം വന്നപ്പോഴേയ്ക്ക്

കാപ്പിക്കുരുമണക്കുന്ന കാറ്റിൽ

കറണ്ടുണ്ടായ കാലത്ത്

ക്യാൻസറ് വന്ന് രണ്ട് മൺകൂനകളിൽ

കാരണവന്മാർ അടയാളപ്പെട്ടു കിടന്നു


അതിര് തർക്കിച്ച് വെളുത്ത തങ്കൻ

കറുത്ത തങ്കനെ വിളിച്ച തെറികൾ

ചിറ്റീന്ത് പടർന്ന ചരുവുകളിലെ

കരിമ്പാറകളിൽ വെളുത്ത പായലായി ഉണങ്ങിപ്പിടിച്ച്


കർക്കിടക വറുതിയിൽ ചെമ്പെടുക്കുന്ന

വില്പനക്കാരൻ ചെമ്പ് കനിയും

പുല്ല് വാറ്റുന്ന പുല്ല് കാക്കായും

പ്രത്യേകിച്ചൊന്നും ചെയ്യാത്ത ശേഖരൻ ചേട്ടനും മലമണ്ണിലലിഞ്ഞു ചേർന്നിരുന്നു


കോമ്പയാറിലപ്പന്റെ പഴയ ചായക്കടയുടെ

തട്ട് വാതിലിപ്പോഴും നീല നിറമുണ്ട്

ബാല്യ മിത്രങ്ങളിലൊരു ബ്ലസൻ മാത്രം പേരിനാൽ ഓർമ്മയിലടയാളം


ടാർ റോഡ് വന്ന കൂടെ പുഷ്പക്കണ്ടത്തെ

കളിസ്ഥലത്ത് പള്ളിയും പള്ളിക്കാരുമായ്

മതവും മതിലും വന്നു വഴിക്കാഴ്ചകൾ

മൗനം തല കുമ്പിട്ടു നടന്നു


എങ്കിലും ഞാനെത്തുമ്പോളിപ്പോഴും 

മുള്ളുമരം കായ്ക്കുകയും

ചുറ്റീന്തിൻ കാടുകൾക്കിടയിൽ നിന്ന്

പൊക്കിൾകൊടി പൊട്ടിയൊരു കാറ്റ്

മുടി പാറിയെത്തുകയുമുണ്ട്


പറിച്ചു നടപ്പെട്ടവന്റെ

തായ്വേരോർമ്മകൾ ബബ്ലൂസ് നാരകത്തിന്റെ മധുരിക്കുന്ന പുളി പോലെ

പല്ലു കോച്ചുന്നു

കൊങ്ങിണിപ്പടർപ്പുപോലെ മുള്ളുകളിലും

പുഷ്പിച്ച് പടർന്ന് പടർന്ന്.


          അഡ്വ.നിഷാദ് തങ്കപ്പൻ

 രാത്രിവണ്ടി

* * * * * * * 

ഏറെ നേരം പോയൊരു 

രാത്രി തൻ ഓരം പറ്റി

ഒറ്റയാൾ മാത്രമായൊരു 

നിശബ്ദതയും പേറി

ആത്മഹത്യാമുനമ്പിലേയ്ക്കൊരു വണ്ടി

ചുരം കയറുന്നു


അയാൾ അവസാനമെഴുതിയ

കവിതയിൽ മരിച്ചൊരാത്മാവ്

പിൻസീറ്റിലിരുന്ന്

പാറുന്ന മുടിയിഴകളുടെ

ഈണമളക്കുന്നു


പിൻതിരിയപ്പെടാനിടം കൊടുക്കാതെ

ചന്ദ്രിക കണ്ണിറുകെപ്പൂട്ടി

കറുത്തൊരു തുണ്ടിൻ പിന്നിൽ

ശ്വാസമടക്കുന്നു


അറുത്തുമാറ്റപ്പെട്ട വേരുകളുടെയറ്റം

നീലിച്ച് നീലിച്ച് കുറ്റപത്രം കുറിക്കുന്നു


ഒച്ചയുണ്ടാക്കാതെ ഓടാമ്പലെടുത്തിറങ്ങുമ്പോൾ

നിദ്രപുൽകിക്കിടന്ന ജന്മകർമ്മങ്ങളുടെ

കിനാക്കളിൽ കരിന്തേൾ കുത്തുന്നു


സംഘർഷങ്ങളുടെ തുരുത്തുകൾ പൊട്ടിച്ച്

ഉറച്ച് പോയ വഴിനിശ്ചയത്തിന്റെ കരുത്തിൽ

നിശബ്ദത വീണ്ടും വീണ്ടും

ഇരുട്ട് ചവയ്ക്കുന്നു


വഴിവക്കുകളിൽ വിധിയുറച്ചവന്റെ

യാത്രയ്ക്ക് ദുരാത്മാക്കളുടെ നിഴലാട്ടം

കണ്ണാടിയിലെ പിൻകാഴ്ചയിൽ

പിൻതുടരുന്നുണ്ട്

സമയമുറപ്പിച്ചൊരു കുരുക്ക്


ഒറ്റ വണ്ടി മാത്രം പോകാൻ പാകമിടുങ്ങി -

യൊരു വഴി 

മടക്കമില്ലാത്തവരുടെ വണ്ടികളെ കാത്ത്

രാത്രി കറുപ്പിച്ച് വിശന്നു കിടക്കുന്നു


പുറപ്പെടും മുൻപേ മരണപ്പെട്ടൊരു

കവിതയിലയാൾ

നഖം കടിക്കുന്നു നഗ്നമാവുന്നു....! 


                     അഡ്വ: നിഷാദ് തങ്കപ്പൻ

 നീയടർന്ന ഞാൻ

* * * * * * * * * * *

ഒന്നു കൂടി പറഞ്ഞു പോകാമെന്ന് 

തിരിഞ്ഞ് നിന്നപ്പോഴാണ്

മുന്തിരി വീഞ്ഞ് ചാലിച്ച അപ്പം നൽകി 

പിന്നെയും എന്നെ ഒറ്റിയത്


വക്ക് പൊട്ടിപ്പോയ കഥയാവരുതെന്ന്

കരുതി കരുതി

മൗനങ്ങളിൽ മിഴിയിറുക്കിയടച്ച്

അപിരിചിത കാലൊച്ചകൾക്ക് പരിചിതപ്പെടുന്ന

നിന്റെ ജാലകങ്ങളുടെ വർണ്ണ വ്യതിയാനങ്ങൾ

ഇടവഴിയിൽ നിന്ന് കാണുന്നുണ്ടാവും


ഒരിക്കൽ പോലും അടച്ച് ഗേറ്റ് കടക്കില്ലെന്ന

ഒരുണർവ്വ് മാത്രം എന്നിൽ ത്രസിച്ച് നിൽപ്പുണ്ട്


അഴയിൽ ഉണക്കാനിട്ട പരിചിതവർണ്ണങ്ങളിൽ നിന്ന് നീയടർന്ന്

നാസികത്തുമ്പിലെത്തുമ്പോൾ

എരിയുന്നുണ്ടെനിക്ക്


ചേർന്ന് വായിച്ച പുസ്തകങ്ങൾ

ഷെൽഫുകളിൽ പൂപ്പൽ പിടിക്കുന്നുണ്ട്


നിന്റെ മാത്രമെന്ന് അക്രലിക്കിൽ നീ കോറിയിട്ടെരു മൺപാത്രം

മഷിയുറഞ്ഞു തെളിയാത്ത പേനകളാൽ     

ഉടയാൻ കൊതി കൊള്ളുന്നുണ്ട്


ഇപ്പോഴുമിടയ്ക്കിടെ മുറി തൂത്ത് വാരുമ്പോൾ

കിട്ടുന്ന നിന്റെ നീളൻ മുടികളുടെ മണം പിടിക്കുന്നത് മാത്രം നിർത്താനായിട്ടില്ല


ടോയ്ലറ്റിലെ കണ്ണാടിയിൽ     

നീയടർത്തിയൊട്ടിച്ച പൊട്ട്

നിത്യവും എന്റെ നഗ്നതകളിൽ ചൂഴ്ന്നിറങ്ങുന്നുണ്ട്


ഓർക്കുവാനോ മറക്കുവാനോ ശ്രമിക്കാത്ത

നിസംഗതയാണ് എന്റെ ബലം

വൈകാരികതകളില്ലാതെ നീയെന്നത്

തുറക്കാത്ത ഗേറ്റും അടഞ്ഞ ജാലകവും

മാത്രമാവുന്നു

നമുക്കിടയിലെ ആ വഴി ഞാൻ മാത്രമാവുന്നു

ഒരാൾക്ക് മാത്രം  പോന്ന ഒറ്റയടിപ്പാത...


                അഡ്വ. നിഷാദ് തങ്കപ്പൻ

 പനി

** **

ഒരേ ആകാശത്തിന് കീഴിലിരിക്കുമ്പോഴാണ്

ഒട്ടകപ്പക്ഷികളേപ്പോലെ മുഖം പൂഴ്ത്തി

ഒളിക്കാൻ തോന്നും വിധം

ഒരു പനി നമുക്കിടയിലേയ്ക്കിഴഞ്ഞു കയറിയത്


വീടൊഴിഞ്ഞു പോവാൻ നോട്ടീസ് പറ്റിയവരുടെ ജാഥ

നമ്മളെക്കടന്ന് കടൽ വരമ്പുകളിലൂടെ 

മച്ചുവകളെ തേടുന്നുണ്ട്


വെളുത്ത ബീജങ്ങൾക്ക് മാത്രം ജനനസർട്ടിഫിക്കറ്റുള്ളതിനാൽ

നിറം മാറ്റി വരയ്ക്കാൻ

വരിനിൽക്കേണ്ടി വരുന്ന

അണ്ഡങ്ങളുടെ മൂക്ക് പിഴിഞ്ഞ

പ്രാക്കുകൾ


ശ്രീകോവിലുകൾക്ക് പുറത്ത്

പാദരക്ഷ സൂക്ഷിപ്പുകാരനാവുന്ന

ന്യായാധിപന്റെ നിസംഗതകളിൽ

കിളിർക്കുന്നുണ്ടൊരു പനി


ദൂരെ വയലുകളിൽ 

കരിഞ്ഞ് ചാരമാവും വരെ

പനിക്കാതെ പോയ 

പെണ്ണുടൽ സാക്ഷ്യങ്ങൾ


ഒസ്യത്തും ഓഹരിയും

കാണിക്ക വച്ച് പാട്ടക്കാരാവുന്ന

കർഷകനും

അവകാശ തർക്കങ്ങളുടെ

സാക്ഷിക്കൂട്ടിൽ നിന്ന്

ഗാന്ധിയെ നോക്കി

നെടുവീർപ്പിടുന്ന ദൈവവും

പനിയെന്നേയറിഞ്ഞവർ


സത്യം കിണ്ടി കമിഴ്ത്തുമ്പോൾ

ചെരുപ്പെടുത്ത നായയെപ്പോലെ

ശാപമേറ്റ് കാലം 


കാഴ്ചകൾ മാറി മാറി തെളിയുമ്പോൾ

തിരശ്ശീല മങ്ങുന്ന നട്ടുച്ചകളിൽ

നാം പനിച്ചു കൊണ്ടേയിരിക്കും

ഒട്ടകപ്പക്ഷിയെപ്പോലെ മുഖം

പൂഴ്ത്തി പൂഴ്ത്തി

ഒടുക്കം വയ്ക്കാനുള്ള പനി.


    അഡ്വ: നിഷാദ് തങ്കപ്പൻ

 വരാന്ത്യ ഫലം

* * * * * * * * *

അപരിചിതയായിരുന്ന ഒരുവൾ

തന്റെ ചുവരുകളിൽ അവളെ വരയ്ക്കുന്നതും നോക്കി

ഒരു കേൾവിക്കാരന്റെ ശാന്തതയിൽ 

അയാൾ

തന്റെ നിറക്കൂട്ടുകളെ അപ്പാടെ അവഗണിക്കുമ്പോഴും 

ഒരു മഴ മതി ഒറ്റ നിറമാവാനെന്ന 

ചിന്തയുടെ കുസൃതി


ഏകാന്തവാസം കഴിഞ്ഞ് വന്ന അവളുടെ കൺതടങ്ങളിൽ

വറ്റിക്കിടക്കുന്ന സഹിഷ്ണുതകളുടെ

കറുപ്പ്

ഗർവ്വുകളുടെ ആത്മരതി

ഒക്കെതിനും പിന്നിലായ്

നിരാശയുടെ നിഴൽ


തന്നെ തന്നെ വരച്ച് വരച്ച്

അവൾ സ്വയം അപരിചിതയാവുമ്പോൾ

അയാൾ തെളിഞ്ഞയാകാശത്ത്

വട്ടമിടുന്ന കഴുകന്റെ വിശപ്പിനെപ്പറ്റി ചിന്തിച്ച്

പയർ വള്ളികൾക്ക് മുകളിൽ

തത്തകളെ തുരത്താൻ വലവിരിച്ചു


പച്ചക്കറിത്തോട്ടത്തിലെ കൊത്തിക്കിളയ്ക്കിടെ

മെസഞ്ചറിന്റെ കനപ്പെടലുകളിൽ

അവൾ അക്ഷമയാവുകയും

അയാൾ ജനാധിപത്യത്തെ കൂടുതൽ

ആഴത്തിലാക്കാൻ തൂമ്പയുടെയറ്റത്ത്

മൗനം കോർക്കുകയും ചെയ്യുന്നു


ഒരിക്കൽ പോലും കാണാനിടയില്ലാത്ത

രണ്ടപരിചിതർക്ക് 

സമരപ്പെടാൻ ഒരു നിശബ്ദത മാത്രം മതിയെന്ന്

മെല്ലെ മെല്ലെ സ്ഥാപിച്ച് ഒരു വാരാന്ത്യം

പണിയവസാനിപ്പിക്കുന്നു.


                   അഡ്വ: നിഷാദ് തങ്കപ്പൻ