Sunday, November 13, 2022

 ദേ മഴവരുന്നുണ്ട്.....


മഴ....

നിനക്ക് കാഴ്ചയും

കലയും കാമവും


എനിക്ക്...

മേൽക്കൂരയില്ലാത്തവന്

കടത്തിണ്ണയിലെ ചാറലും

ചെളിയും

പനിയുമാണ്


ദേ മഴ വരുന്നുണ്ട്

മഴ നിനക്ക്

വർണ്ണക്കുടയുടെ അലങ്കാരം

എനിക്ക്

ചോർച്ചയും


എന്റെ കുടയിലാണ്

നിന്റെ മഴ ജനിക്കുന്നത്

ആകാശക്കുടയിൽ


                           അഡ്വ: നിഷാദ് തങ്കപ്പൻ

 ഇടവഴി

...............

ഈ വഴിയിന്നലെ ചിരിവന്നു

ചിതറിയ മഴയുടെ ഓർമ്മകൾ

നനവാർന്ന കനവുകൾ


ഇടനെഞ്ചിലാദ്യമായ്

പിടയുന്ന നോവായ്

നീ വന്നു തൊട്ടൊരാ

നിറസന്ധ്യയോർമ്മകൾ


നെറ്റിയിൽ കോറിയ

ചന്ദന ചാലു പോൽ

എൻ കാലിണകളിൽ

തണുവായ് തൊട്ടതും 

തണലായ് നിന്നതും


പുസ്തക കെട്ടുകൾ

ചേർത്തു നീ മാറത്ത്

യൗവനം മുടിയ 

നടവഴിയോർമ്മകൾ


ഒരു മാത്ര കണ്ടിടാൻ 

ഇടവഴിയറ്റത്ത്

ഇടനെഞ്ചിടിപ്പുമായ്

ഞാൻ കാത്തു നിന്ന നാൾ


അധരങ്ങൾ ആയിരം കഥകൾ

പകുക്കവേ...

ഇരുപുറം മൂടിയ 

കുടയായോരിടവഴി...


ഇടമുറിഞ്ഞെന്നോ

പിരിയവേയിമകളിൽ

ജലമറ ചാലിച്ച

നിഴലാർന്ന കാഴ്ചകൾ...


ഈ വഴിയിന്നലെ ചിരി വന്നു

ചിതറിയ മഴയുടെ ഓർമ്മകൾ

നനവാർന്ന കനവുകൾ...


         അഡ്വ: നിഷാദ് തങ്കപ്പൻ

Saturday, November 12, 2022

കുഴിയാന സ്വപ്നങ്ങൾ

.......................................

ഓരോ പിൻ നടത്തങ്ങളും

മണൽ വരകളിലൂടെ

എത്തപ്പെട്ടത്

വിശപ്പൊളിച്ച ഗർത്ത -

ങ്ങളിലത്രേ


മുൻകരുതലുകൾക്ക്

കാത്തു നിൽക്കാതെ

കൗതുകം വലിച്ചിട്ടതാണ്

നിന്നെയും എന്നെയും


ഇനി മൺകൂനക്കുഴിയിൽ

കൺപാർത്തിരുന്ന്

നമുക്ക് നക്ഷത്രങ്ങളെ

എറ്റാം


നമ്മുടെ മരുഭൂമികൾക്ക്

നിലാവിന്റെ കുളിർ -

കാഴ്ചകളുണ്ടെന്നും

വറ്റിയ കടലിന്റെ ഉപ്പാണ്

നിനക്കെന്നും

ഓരോ വേലിയേറ്റത്തിലും

മന്ത്രിച്ച് നീ 

ഏകാഗ്രതയെ മുറിപ്പെടുത്തുന്നു


വലിയ മിന്നാമിനുങ്ങുകളെപ്പോലെ

നക്ഷത്രക്കുട്ടന്മാർ

എന്റെ കൗതുക സഞ്ചിയിലേക്ക്

നിലതെറ്റി വീഴുന്നതും

സ്വപ്നം കണ്ട്

ഇമയിളക്കാതെ ഞാൻ


ക്ലോക്കിന്റെ ഉണർത്തു

പാട്ടിനും എനിക്കും

ഇടയിൽ

ജന്മാന്തരങ്ങളുടെ 

ദൈർഘ്യമുണ്ടെന്ന്

ഞെട്ടലോടെ ഓർമ്മിപ്പിച്ച്

പുലരി


എന്നത്തേയും പോലെ 

ഇറയത്തെ മൺകുഴികളിൽ

പിൻ നടത്തങ്ങളുമായി

ഇരപാർത്ത് അവരുണ്ട്


എന്റെ ഉപ്പുപ്പായ്ക്കും

എനിക്കും

ഉണ്ടായിരുന്ന അതേ

ആനകൾ


അഡ്വ: നിഷാദ് തങ്കപ്പൻ

 നിന്റെ പെയ്ത്തുകൾ

......................................

സന്ധ്യയിങ്ങനെ കുതിർന്നു പെയ്യട്ടെ


ഞാൻ വരണ്ട മൺകട്ടകൾക്കിടയിൽ

നിന്റെ ദാഹമായ് കാത്തിരിപ്പുണ്ട്


ഓരോ കാലവും തെറ്റി ...

മോഹങ്ങളിങ്ങനെ പെയ്തിറങ്ങട്ടെ


ഞാൻ കലാന്തരങ്ങളുടെ

പുസ്തകത്താളുകളിൽ

ചിതലരിച്ച ഏടിന്റെയറ്റത്ത്

അർദ്ധവിരാമത്തിന്റെ കറുത്തപൊട്ടിൽ

കുരുങ്ങിക്കിടപ്പുണ്ട്


നിന്റെ മുഴക്കങ്ങളുടെ വെളിച്ചമിങ്ങനെ 

ഇരുൾ തുരന്നുവരട്ടെ


ഞാൻ ആൽപ്സിന്റെ താഴ്‌വരയിൽ

ആരോ കുഴിച്ചിട്ട ദ്രവിച്ച

സംസ്കൃതികളുടെ അന്ധതകൾക്ക് 

കൂട്ടിരിപ്പുണ്ട്


നീ കലങ്ങിയൊഴുകി 

ആമസോണിനെയാവാഹിച്ച്

ഭൂഖണ്ഡങ്ങളിൽ പരന്ന്

എന്നിലേയ്ക്ക് നീളുക


കടലുപ്പേൽക്കാതെ കരൾ നിറയെ

മരുഭൂമികളുടെ 

മൺകൂനച്ചാർത്തുകളുമായ്

ആകാശച്ചുവട്ടിൽ ഞാനുണ്ട്


ഓരോ പെയ്യലുകളും ചെന്നെത്തുന്നത്

മോഹങ്ങളുടെ നയാഗ്രകളിലേയ്ക്കാണ് പെണ്ണേ...


             അഡ്വ: നിഷാദ് തങ്കപ്പൻ

 ഹാങ്ങ്‌ ഓവര്‍

......................................

പാറപ്പുറത്ത് പുഴ വക്കില്‍ 

മഴനനഞ്ഞ് 

അങ്ങനെ കിടക്കാന്‍ തോന്നുന്നു .... 

എന്നിലെ മാലിന്യങ്ങളെ 

മഴത്തുള്ളികള്‍

പുഴയില്‍ ലയിപ്പിച്ച് 

ജ്ഞാനസ്നാനം ചെയപ്പെട്ട് ഞാന്.....

ചിന്തകള്‍ ഘനീഭവിച്ച്

അർദ്ധ ബോധത്തില്‍   

മനസിലെ നിലാവില്‍ 

ആടിയുലഞ്ഞു അങ്ങനെ നടക്കാം ..........

ആരുമറിയാതെ 

തന്നെത്തന്നെഅറിയാതെ....

ഉഷസില്‍ വീർത്ത കൺപോളകളില്‍

നിദ്രവിഹീന രാവിന്റെ 

സാക്ഷ്യമായി ...

ഹാങ്ങ്‌ ഓവര്‍ ...............

തോറ്റവന്റെ കവിത

..................................

വീട് ഒരു ജയിലാണെന്നോ

അതേ..

മതിൽ കെട്ടിനുള്ളിലെ 

സ്വകാര്യതകളുടെ ജയിൽ

വെയിൽ പൊരിയുന്ന തിരക്കുകളിൽ

നിറയുമ്പോൾ

വീട് ഒരു പച്ചീർക്കിലാണ്

തൊണ്ട തുളച്ച് കോർത്ത് 

ഉമിനീർ പിശുക്കിയിറക്കി

കൊതികൾ വറ്റിച്ച്

എന്റെ സ്വപ്നങ്ങളുടെ തടവറ

എന്നിട്ടും കാവൽക്കാരനോടെന്ന പോലെ

ഇത് ജയിലാണെന്ന് 

പുറത്ത് പറക്കണമത്രേ

ബാല്യം മുതൽ ഇന്നുവരെ

പറിച്ചെടുത്ത താളുകളിൽ 

എന്റെ കുറ്റപത്രം 

ചുവരില്ലാതെ ചിത്രം വരച്ചതിന്

ഇതൊരു ജീവപര്യന്തമാണ്

കുറ്റത്തിന് മുൻപുള്ള ശിക്ഷ


അതേ വീടൊരു ജയിലാണ്

കാലദൈർഘ്യങ്ങൾ വ്യത്യസ്ഥമായ

തടവുകാരുടെ ഇടം


അവൾ പറയുമായിരുന്നു

വീടൊരു കവിതയാവണമെന്ന്

ഒരു ശീർഷകത്തിലായിരം

കവിതകൾ

ആ കവിതകൾക്കാണ് വിചാരണ

കവികൾ തോറ്റവരാണ്

അതോ തോല്പിക്കപ്പെട്ടവരോ...?

അവൾ പതിയെ പറഞ്ഞു

നമുക്ക് തോല്ക്കാം

മകൾക്ക് കൂട്ടായ്

കവിതകൾ ജനിക്കട്ടെ

ഉണ്ണികളല്ല കവിതകൾ

തടവുകാരന്റെ കവിതകൾ.

                           അഡ്വ: നിഷാദ് തങ്കപ്പൻ

 പ്രണയാഴികൾ

.............................

മൗനത്തിന്റെ ഓരോ ഇടവേളകളിലും

നിശബ്ദനായി ഞാൻ

പറയുന്നുണ്ടായിരുന്നു

അപരിചിതയാവാതെ എന്റെയടുത്ത്

വരുന്നതും കാത്തിരിപ്പാണെന്ന്


ഉപാധികളില്ലാത്ത നൂലിണക്കങ്ങളിൽ

തുന്നിയ ഒരു പട്ടുറുമാൽ


ചിലപ്പൊഴൊക്കെ എന്റയും നിന്റെയും

പേരുകൾ മാറ്റി വരച്ച് മത്സരിക്കുന്ന

ഒരു കടൽ വരമ്പിലെ കവിത


എന്നിട്ടും എന്റെ മൗനത്തിന്റെ

ആഴങ്ങളിൽ നിനക്ക്

എപ്പോഴാണ് ശ്വാസം മുട്ടിയത്!


പ്രണയം അളവുകോലടിയിട്ട 

ഒരു ചതുരംഗപ്പലകയോ

രാവും പകലും ആവർത്തിക്കുന്ന കളങ്ങൾ

ദിക്കറിയാത്ത തേരാളിയാണ് ഞാൻ

നിഷേധിക്കപ്പെട്ട ഇടനാഴികൾക്കിപ്പുറം

സ്വപ്നം പുകഞ്ഞന്ധനായവൻ


നിന്റെ മണമുള്ള 

കവിതകളെഴുതിത്തളർന്നയെൻ

വിരൽ തുമ്പുകൾക്ക് നിൻ

ഉഷ്ണ ഗർത്തങ്ങളിൽ

പുനർജ്ജനി നൽകുക


ഓർമ്മക്കണക്കുകൾക്കൊക്കെ

അപ്പുറമാണ് പെണ്ണേ പ്രണയം

      

            അഡ്വ: നിഷാദ് തങ്കപ്പൻ