വിഷാദത്തിന്റെ മുഖപ്പച്ചകൾ
ചുംബിച്ചടർത്തണമെന്ന്
ഒരോ നോട്ടത്തിലും
നീ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു
കടം പറ്റിയ ജീവിതങ്ങളുടെ
നിഴലുകളിൽ ചാഞ്ഞ് പതിക്കുന്ന
വെയിൽ തുണ്ടുകളാണ് നമ്മളെന്ന്
ഓരോ നെടുവീർപ്പിലും ഓർമ്മിപ്പിച്ച്
കാത്തിരിപ്പുകളുടെ
ദൈർഘ്യങ്ങളിൽ പരിതപിച്ച്
ഓരോ തിടുക്കവും
ആഴങ്ങളിൽ കോർത്ത്
നീ ഒരു ഒറ്റാലാവുന്നുണ്ട്
രാത്രി കവിതയായ്
നിലാനൂലാൽ കോർത്ത
മുത്തു പോലെ രഹസ്യമായ്
മിന്നി മിന്നി നീയെന്ന
ഇടനാഴിയിലേയ്ക്ക്
വലിച്ചു കൊണ്ട് പോകുന്നുണ്ട്
ഹിമാവരണങ്ങളിൽ
ഇഴയലുകളുടെ ഭൂപടം തീർത്ത്
നിന്റെ കാലം കൊത്തിവച്ച
മാർബിൾ പാളിയിൽ
ഋതു ഭേദങ്ങളില്ലാതെ
ഞാൻ തനിച്ചാണെന്നതറിയാതെ
വീണ്ടും വീണ്ടും...!
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment