ഓർമ്മ പതഞ്ഞ് തൂവിയുണങ്ങിയ
വീഞ്ഞ് കുടമായ്
ആഘോഷങ്ങളിൽ മാത്രമോർമ്മിച്ച്
അടയാളമിട്ട്
നിന്നെയുമെന്നെയും
കലണ്ടറിൽ ചേർത്തു
വെയ്ക്കുന്നുണ്ട്
ആമുഖത്തിലേ മുടങ്ങിയ
പുസ്തകമായി നീ
ഇരണ്ട കെട്ടി വീർത്ത്
ദഹനബന്ധ ശമനികൾ തേടുന്നുണ്ട്
ഞാനിങ്ങനൊക്കെയെങ്കിലും
നീ കാസകളിൽ നുരഞ്ഞ്
കാഴ്ച മേളമായ് ലഹരി പൂക്കും
ചിന്തയായ്...
ഹാ... ശ്രേഷ്ഠമിതാലംകൃതം
മധുവൂറും മന്ദസ്മിതം
നീ പുകഴ്ത്തലുകളുടെ
മഞ്ഞ് മലകൾ താണ്ടി
ഗിരിശൃംഖങ്ങളിൽ
സൂര്യനെ സീമന്തരേഖയിലാവാഹിച്ച്
ശ്രീ ഭൂവായ് നിൽക്കെ
മഞ്ഞുറഞ്ഞ മത്താപ്പൂകൾ
കത്തുമൊരു കാലം കാത്ത്
അന്നുദിക്കുന്ന സൂര്യനാവും ഞാൻ
No comments:
Post a Comment